കാടിനടുത്ത് 'കശാപ്പ്' വേണ്ട; വനത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തടിമില്ലുകൾക്ക് നിരോധനം; പുതിയ നിയമം പ്രാബല്യത്തിൽ
തൊടുപുഴ: വന സംരക്ഷണവും അനധികൃത മരംമുറി തടയുന്നതും ലക്ഷ്യമിട്ട് പുതിയ 'സോമിൽ' ചട്ടങ്ങൾ പ്രാബല്യത്തിലാക്കി സംസ്ഥാന സർക്കാർ. സംരക്ഷിത വനമേഖലകളുടെ അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ പുതിയ തടിമില്ലുകൾക്കും തടി അധിഷ്ഠിത വ്യവസായ യൂനിറ്റുകൾക്കും (വീനിയർ, പ്ലൈവുഡ് വ്യവസായങ്ങൾ തുടങ്ങിയവ) ലൈസൻസ് നൽകുന്നത് നിരോധിച്ചതാണ് വിജ്ഞാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. 60 ഹെക്ടറോ അതിൽ കൂടുതലോ വിസ്തൃതിയുള്ള വിജ്ഞാപനം ചെയ്യപ്പെട്ട വനഭൂമിക്കാണ് ഈ ദൂരപരിധി ബാധകം. ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇളവ് വരുത്തണമെങ്കിൽ സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ മുൻകൂർ അനുമതി തേടണം. ഇതുസംബന്ധിച്ച വിജ്ഞാപനം വനം വന്യജീവി വകുപ്പ് അഡി. ചീഫ് സെക്രട്ടറി മിൻഹാജ് ആലം പുറത്തിറക്കിയതോടെ നിയമം പ്രാബല്യത്തിലായി.
റോഡ് മാർഗമുള്ള ദൂരമല്ല, മറിച്ച് വനാതിർത്തിയിൽ നിന്നും നേരിട്ടുള്ള ആകാശദൂരമാണ് (ഏരിയൽ ഡിസ്റ്റൻസ്) അളവുകോലായി സ്വീകരിക്കുന്നത്. 2002 ഒക്ടോബർ 30ന് ശേഷം സ്ഥാപിതമായ യൂനിറ്റുകൾക്കാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. എല്ലാ വനമേഖലകളും ഈ പരിധിയിൽ വരില്ലെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. പ്രധാനമായും സാമൂഹിക വനവൽക്കരണ പദ്ധതിയുടെ (സോഷ്യൽ ഫോറസ്ട്രി) ഭാഗമായി വച്ചുപിടിപ്പിച്ച റോഡരികിലെ മരങ്ങൾ, റെയിൽവേ പാതയുടെ വശങ്ങളിലെ മരങ്ങൾ, കനാൽ തീരങ്ങളിലെ തോട്ടങ്ങൾ എന്നിവയെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വനത്തിൽ നിന്നുള്ള മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തി വ്യാജ രേഖകൾ ചമച്ച് തടിമില്ലുകളിലെത്തിക്കുന്നത് തടയുന്നതിനും വനാതിർത്തിയോട് ചേർന്നുള്ള പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ നടപടി. വനാതിർത്തികളിൽ പുതിയ തടിമില്ലുകൾ വരുന്നത് വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ വാദം കൂടി വനം വകുപ്പ് പരിഗണിച്ചിട്ടുണ്ട്. അനധികൃത മില്ലുകൾ വഴി വനവിഭവങ്ങൾ കടത്തുന്നത് തടയാൻ പുതിയ റൂൾസ് സഹായിക്കുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.
2002 ഒക്ടോബർ 30ന് മുമ്പ് നിയമപരമായ അനുമതിയോടെ പ്രവർത്തനം തുടങ്ങിയ മില്ലുകൾക്കും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന യൂനിറ്റുകൾക്കും നിലവിൽ പ്രവർത്തിക്കാൻ തടസമില്ല. എന്നാൽ പുതിയ ലൈസൻസിനായുള്ള അപേക്ഷകളിൽ വനം വകുപ്പിന്റെ കർശന പരിശോധന ഉണ്ടാകും. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശനം നടത്തി ദൂരം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഇനി അനുമതി പത്രം നൽകുകയുള്ളൂ. എന്നാൽ നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് തടിമിൽ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരികൾ ആശങ്കപ്പെടുന്നുണ്ട്.
Ban on sawmills within a five-kilometre radius of forests; new law comes into effect.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."