In Depth Story : ഫലസ്തീനെ അംഗീകരിച്ച ആദ്യ അറബ് ഇതര രാഷ്ട്രമായ ഇന്ത്യ; ഇപ്പോൾ മോദി ഇസ്റാഈലിൽ പോയതോടെ നഷ്ടമാകുന്നത്
ഇംഗ്ളണ്ട് ഇംഗ്ലീഷുകാരുടേതെന്ന പോലെ ഫലസ്തീന്‍ അറബികളുടേതാണ്' സയണിസ്റ്റുകള്‍ ബ്രിട്ടീഷ് സമ്രാജ്യത്വത്തിന്റെ സഹായത്തോട് കൂടി ഫലസ്തീന്‍ മണ്ണ് അധിനിവേഷം ചെയ്ത് കൊണ്ടിരിക്കുന്ന വേളയില്‍, 1938ല്‍ ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധി പറഞ്ഞ വാക്കുകളാണിത്. അവിടുന്നിങ്ങോട്ട് നരേന്ദ്ര മോദി അധികാരത്തിലേറുന്ന കാലം വരെയും ഫലസ്തീനെന്ന ദേശത്തിനോട് ഇന്ത്യ സ്വീകരിച്ചത് ഇതേ നിലപാട് തന്നെയായിരുന്നു. ഇടയില്‍ ഇന്ത്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നുണ്ടെങ്കിലും ഫലസ്തീന്‍ നിലപാടില്‍ മാറ്റം വരാതെ സൂക്ഷിക്കാന്‍ ഇന്ത്യ എന്നും ശ്രദ്ധിച്ചിരുന്നു. ഇന്ത്യ പരമ്പരാഗതമായി തുടര്‍ന്ന് പോകുന്ന ഈയൊരു നിലപാടിന്റെ കടക്കല്‍ കത്തിവെക്കുന്ന രീതിയിലായി പിന്നീടുള്ള മോദി സർക്കാരിന്റെ നയങ്ങൾ.
ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രിയായ നരേന്ദ്ര മോദി:
ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രിയാണ് നരേന്ദ്ര മോദി. 2017 ജൂലൈയിലായിരുന്നു മോദിയുടെ ആദ്യ ഇസ്രായേല്‍ സന്ദര്‍ശനം. ബി ജെ പി അധികാരത്തിലിരിക്കുന്ന സമയത്താണ് ആദ്യമായി ഒരു ഇന്ത്യന്‍ രാഷ്ട്രപതി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതും. 2015 ഒക്ടോബറില്‍ പ്രണബ് മുഖര്‍ജിയായിരുന്നു ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി. നരേന്ദ്ര മോദി നിലവില്‍ രണ്ടാമത്തെ ഔദ്യോഗിക ഇസ്രായേല്‍ സന്ദര്‍ശനത്തിലാണ്. യുദ്ധ കുറ്റത്തിന്റെ പേരില്‍ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചത്. തുടര്‍ന്ന് ഇസ്രായേല്‍ പാര്‍ല്യമെന്റായ നെസറ്റില്‍ എത്തി ചേര്‍ന്ന മോദിയെ 'മോദി... മോദി... മോദി' എന്ന് ആര്‍പ്പ് വിളിച്ചാണ് ഇസ്രായേല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സ്വീകരിച്ചതും. സെനറ്റില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ മോദി ഇന്ത്യയുടെ പരാമ്പരാഗത നിലപാടിനെ വകവെക്കാതെയും, ഇന്ത്യന്‍ ജനതയുടെ വികാരത്തെ മാനിക്കാതെയും 'ഇന്ത്യ ഇസ്രായേലിനൊപ്പം' എന്ന പ്രഖ്യാപനം നടത്തുകയുണ്ടായി. ഒപ്പം തന്നെ ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണത്തെ അപലപിച്ച മോദി ഇസ്രായേലിന്റെ ദുഖത്തില്‍ പങ്കു കൊളളുന്നു എന്ന് കൂടി പറഞ്ഞ് വെച്ചു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന വേളയിലാണ് ഇന്ത്യൻ പ്രധാന മന്ത്രി ഇസ്രായേല്‍ സന്ദര്‍ശിച്ച് ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. എപ്സ്റ്റീന്‍ ഫയലില്‍ ട്രമ്പിന് വേണ്ടി മോദി ഇസ്രായേല്‍ സന്ദര്‍ശിച്ച് നൃത്തം ചെയ്തു എന്ന പരാമര്‍ശം നിലനില്‍ക്കെയാണ് മോദിയുടെ ഔദ്യോഗിക ഇസ്രായേല്‍ സന്ദര്‍ശനം. റിപ്പോട്ടുകള്‍ അനുസരിച്ച് ഈ കൂടികാഴ്ചയില്‍ ഇന്ത്യ ഇസ്രായേലുമായി പ്രതിരോധ-വാണിജ്യ കരാറുകളില്‍ ഒപ്പ് വെക്കുമെന്നും പറയപ്പെടുന്നു.
ഇന്ത്യ - ഇസ്രായേല്‍ ബന്ധം 1992വരെ:
1947ല്‍ ഇന്ത്യ യു എന്നില്‍ ഇസ്രായേല്‍ എന്ന അധിനിവേശ രാഷ്ട്രത്തിന്റെ രൂപീകരണത്തെ എതിര്‍ക്കുന്നുണ്ട്. 1950ല്‍ ഇന്ത്യ ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടെങ്കിലും ഒരു വിധത്തിലുമുളള നയതന്ത്ര ബന്ധത്തിന് ഇന്ത്യ ഇസ്രായേലുമായി തയ്യാറായിരുന്നില്ല. ആയുധ കച്ചവടത്തിലൂടെയും, അമേരിക്ക പോലെയുളള രാഷ്ട്രങ്ങളുടെ പിന്തുണ കൊണ്ടും, റോത്ത്‌ചൈല്‍ഡ് പോലെയുളള സമ്പന്ന ജൂത കുടുംബം നല്‍കി പോന്ന സാമ്പത്തിക സഹായത്തിന്റെ ബലത്തിലും വന്‍ കിട രാജ്യമായി മാറിയ ഇസ്രായേലുമായി ഇടഞ്ഞ് നില്‍ക്കാന്‍ ഇന്ത്യക്ക് അധിക കാലം സാധിച്ചില്ല. 1962 മുതല്‍ 71 വരെയുളള കാലങ്ങളില്‍ ചൈനയുമായിയും, പാകിസ്താനുമായിയും യുദ്ധത്തില്‍ ഏര്‍പ്പെട്ട ഇന്ത്യക്ക് ആയുധം നല്‍കിയിരുന്നത് ഇസ്രായേലായിരുന്നു.
അതേ സമയം തന്നെ ഇന്ദിര ഗാന്ധിയുടെ കാലം ഇന്ത്യ ഫലസ്തീനുമായി ഏറെ അടുപ്പം കാത്ത് സൂക്ഷിച്ച കാലമായിരുന്നു. 1974ല്‍ ഫലസ്തീന്‍ ജനതയുടെ പ്രതിനിധി സംഘം എന്ന നിലയില്‍ ഇന്ത്യ പി എല്‍ ഓവിനെ അംഗീകരിച്ചു. ഇന്ദിര ഗാന്ധിയുടെ ഭരണ സയത്ത് ഫലസ്തീന്‍ വിപ്ലവകാരിയും, പി എല്‍ ഓവിന്റെ നേതാവുമായ യാസിര്‍ അറഫാത്ത് അനവധി തവണയാണ് ഇന്ത്യ സന്ദര്‍ശിച്ചത്. ഇന്ദിര ഗാന്ധി, അദ്ധേഹവുമായി സൗഹൃദവും നിലനിര്‍ത്തി പോന്നിരുന്നു. 1988ല്‍ ഇന്ത്യ ഫലസ്തിന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. ഇതിലൂടെ ഫലസ്തീനിനെ അംഗീകരിക്കുന്ന ആദ്യത്തെ അറബ് ഇതര രാജ്യമായി ഇന്ത്യ മാറി. 1992ല്‍ സാമ്പത്തിക നയത്തില്‍ വന്ന മാറ്റങ്ങള്‍ കാരണം ഇന്ത്യ ഔദ്യോഗികമായി തന്നെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. പ്രസ്തുത തീരുമാനം അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവു യാസിര്‍ അറഫാത്തിനെ അറിയിക്കുന്നുമുണ്ട്. അഥവാ, അപ്പോഴും ഫലസ്തീനുമായുളള ബന്ധത്തില്‍ വിളളല്‍ വീഴരുതെന്ന് ഇന്ത്യ അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് സാരം.
വാജ്‌പേയിയുടെ കാലഘട്ടം:
ഇന്ത്യ കുറെ കൂടി ഇസ്രായേലുമായി അടുക്കുന്നതും, നിരന്തരം പ്രതിരോധ കരാറുകളില്‍ ഏര്‍പ്പെടുന്നതും വാജ്‌പേയിയുടെ കാലഘട്ടത്തിലാണ്. 1998 തൊട്ട് 2004 വരെയുളള എന്‍ ഡി എ ഭരണ സമയം ഇസ്രായേലുമായി ഇന്ത്യ കൂടുതല്‍ അടുത്തപ്പോഴും ഫലസ്തീന്‍ നിലപാടില്‍ വെളളം ചേര്‍ക്കാന്‍ വാജ്‌പേയിയും തയ്യാറായിരുന്നില്ല. 1999ല്‍ കാര്‍ഗില്‍ യുദ്ധ സമയത്ത് ഇന്ത്യക്ക് ഇസ്രായേല്‍ നിരീക്ഷണ ഡ്രോണുകളും, മറ്റ് ആയുധങ്ങളും നല്‍കുന്നുണ്ട്. 2003ല്‍ ഇസ്രായേല്‍ പ്രധാന മന്ത്രി ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ ഇസ്രായേല്‍ പ്രധാന മന്ത്രിയായിരുന്നു ഷാരോണ്‍. ബറാക് 8 മിസൈലിലടക്കം ഇന്ത്യ ഇസ്രായേലുമായി കരാറായതോട് കൂടി 2012 ആകുമ്പോഴേക്കും ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുന്ന രണ്ടാമത്തെ രാജ്യമായി ഇസ്രായേല്‍ മാറി.
മോദിയുടെ കാലഘട്ടം:
മോദി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ആശയവും ഇസ്രായേല്‍ എന്ന അധിനിവേശ രാഷ്ട്രത്തിന്റെ അടിസ്ഥാനമായ സയണിസവും തമ്മിലുളള പ്രത്യശാസ്ത്രപരമായ കൊടുക്കല്‍ വാങ്ങലുകള്‍ക്കപ്പുറം, പ്രായോഗികമായി തന്നെ പരസ്പരം കൂടി കലര്‍ന്ന കാലഘട്ടമാണ് ഈ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷം. 2019ല്‍ കശ്മീരിന് ഭരണ ഘടന അനുവദിച്ചു നല്‍കിയ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര ഭരണകൂടം ശേഷം കശ്മീരികളെ നിരീക്ഷിക്കാന്‍ മാതൃകയാക്കിയത് ഇസ്രായേല്‍ ഫലസ്തീനിനെ നിരീക്ഷിക്കുന്ന രീതികളെയാണ്. 2018ല്‍ ഇസ്രായേലിലെ എല്‍ബിറ്റ് സിസ്റ്റം എന്ന പ്രതിരോധ കമ്പനിയുമായി ചേര്‍ന്ന് അദാനി ഹൈദരബാദില്‍ വെച്ച് ഹെര്‍മസ് 900 എന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നുണ്ട്. പ്രസ്തുത ഡ്രോണുകള്‍ ഇസ്രായേല്‍ ഗസ്സ വംശഹത്യയില്‍ ഉപയോഗിച്ചിരുന്നു എന്ന റിപ്പോട്ടുകളും പുറത്തുണ്ട്. 2021ല്‍ പെഗസസെന്ന ഇസ്രായേല്‍ നിര്‍മ്മിത സ്‌പൈവേറിനെ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. 2023ല്‍ 1.2 ബില്യണ്‍ ഡോളര്‍ നല്‍കി കൊണ്ടാണ് അദാനി ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന്റെ 70% സ്വന്തമാക്കുന്നത്.
ഇതിനൊക്കെ പുറമെയാണ് എപ്സ്റ്റീന്‍ ഫയലില്‍ മോദിയുടെയും, കേന്ദ്ര മന്ത്രിമാരുടെയും പേരുകളുടെ പരാമര്‍ശവും, പ്രധാന മന്ത്രിയുടെ അനൗദ്യോഗിക ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ വിവരങ്ങളും പുറത്ത് വരുന്നത്.
English Summary : Historically, India’s stance was rooted in anti-colonialism and solidarity with the Arab world.
1938 – The Gandhian Stance: Mahatma Gandhi famously declared, "Palestine belongs to the Arabs in the same sense that England belongs to the English."
1947 – UN Opposition: India voted against the UN Partition Plan for Palestine, opposing the creation of Israel on religious or colonial grounds.
Recognition without Diplomacy: While India officially recognized Israel in 1950, it refused to establish formal diplomatic ties for several decades to maintain its relationship with Arab nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."