വിദേശയാത്ര പൗരന്റെ മൗലികാവകാശം; പാസ്‌പോർട്ട് പിടിച്ചുവെക്കാൻ കൃത്യമായ കാരണം വേണം: ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: പാസ്‌പോർട്ട് കൈവശം വെക്കുന്നതും വിദേശയാത്ര നടത്തുന്നതും ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഡൽഹി ഹൈക്കോടതി. പൗരന്മാരുടെ ഈ അവകാശത്തിന്മേൽ അധികാരികൾ ഇടപെടുന്നുണ്ടെങ്കിൽ അത് വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും നടപടികൾ നീതിയുക്തമായിരിക്കണമെന്നും കോടതി നിർദേശിച്ചു. രാഹേജ ഡെവലപ്പേഴ്‌സ് ഡയറക്ടർ യോഗേഷ് രാജ എന്നയാളുടെ പാസ്‌പോർട്ട് പൊലിസ് പിടിച്ചുവെച്ചതുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഡൽഹി ഹൈകോടതി സുപ്രധാന ഇടപെടൽ നടത്തിയിരിക്കുന്നത്.
ഒരാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു എന്നതുകൊണ്ട് മാത്രം പാസ്‌പോർട്ട് പിടിച്ചുവെക്കാൻ അധികൃതർക്ക് അധികാരമില്ല. കുറ്റപത്രം സമർപ്പിക്കുകയും ഔദ്യോഗികമായ കോടതി നടപടികൾ ആരംഭിക്കുകയും ചെയ്താൽ മാത്രമേ ഇത്തരം കർശന നടപടികളിലേക്ക് കടക്കാൻ പാടുള്ളൂ. പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഒരു പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലാകരുത്.
2024-ലാണ് യോഗേഷ് രാജ പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയത്. എന്നാൽ 2025 ജനുവരിയിൽ ഇദ്ദേഹത്തിന്റെ പാസ്‌പോർട്ട് അധികൃതർ പിടിച്ചുവെച്ചു. തനിക്കെതിരെ കേസുള്ള വിവരം പാസ്‌പോർട്ട് പുതുക്കുന്ന ഘട്ടത്തിൽ മറച്ചുവെച്ചു എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് 2025 ഫെബ്രുവരിയിൽ മാത്രമാണെന്ന് കോടതി കണ്ടെത്തി.
പാസ്‌പോർട്ട് കണ്ടുകെട്ടാനുള്ള ഉദ്യോഗസ്ഥരുടെ ഉത്തരവും അതിനെതിരെ സമർപ്പിച്ച ഹരജി തള്ളിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഭരണകൂടത്തിന് കോടതി കർശന നിർദേശം നൽകി.
The Delhi High Court has ruled that holding a passport and traveling abroad are essential components of personal liberty under Article 21 of the Indian Constitution.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."