ഗൾഫ് പൗരന്മാർക്ക് താങ്ങായി സഊദി; വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് താമസവും സൗകര്യവും ഒരുക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്
റിയാദ്: മിഡിൽ ഈസ്റ്റിൽ യുദ്ധം ആളിപ്പടരുന്ന പശ്ചാത്തലത്തിൽ വിമാന സർവീസുകൾ മുടങ്ങുകയും വ്യോമാതിർത്തികൾ അടയ്ക്കുകയും ചെയ്തതോടെ ദുരിതത്തിലായ ഗൾഫ് പൗരന്മാർക്ക് കൈത്താങ്ങുമായി സഊദി. സഊദിയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ജിസിസി (GCC) പൗരന്മാർക്കും താമസമടക്കമുള്ള ആതിഥേയ സൗകര്യങ്ങൾ ഒരുക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച്, യാത്രക്കാർക്ക് തങ്ങളുടെ മാതൃരാജ്യങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങാൻ സാഹചര്യം ഒരുങ്ങുന്നത് വരെ ആവശ്യമായ എല്ലാ സൗകര്യവും സഊദി ഭരണകൂടം ഉറപ്പാക്കും.
യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് സഊദി അറേബ്യ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിൽ കുടുങ്ങിയ അയൽരാജ്യങ്ങളിലെ പൗരന്മാരെ സ്വീകരിക്കുന്നതിനും അവർക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നതിനും ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ സർക്കാർ ഏജൻസികൾക്കും രാജാവ് നിർദ്ദേശം നൽകി.
മേഖലയിലെ മിസൈൽ ആക്രമണങ്ങളും സുരക്ഷാ ഭീഷണികളും കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തിൽ സ്വന്തം പൗരന്മാരെന്ന പോലെ അയൽരാജ്യങ്ങളിലെ ജനങ്ങളെയും സംരക്ഷിക്കാനുള്ള സഊദിയുടെ നീക്കം വലിയ ആശ്വാസമാണ് പകരുന്നത്.
ഇറാനും അമേരിക്ക-ഇസ്റാഈൽ സഖ്യവും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ മേഖലയിലെ വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചതും പല രാജ്യങ്ങളും വ്യോമാതിർത്തികൾ അടച്ചതും യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ അടിയന്തര സാഹചര്യം മറികടക്കാൻ എല്ലാ സ്ഥാപനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും കുടുങ്ങിക്കിടക്കുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
saudi arabia has extended support to gulf citizens stranded at airports amid regional tensions. king salman ordered authorities to arrange accommodation and essential facilities, ensuring assistance and care for affected travelers during the ongoing crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."