കരിയറും ആത്മവിശ്വാസവും തകർത്തു; മോശം ഹെയർ കട്ടിന് എട്ടു വർഷത്തിന് ശേഷം യുവതിക്ക് നീതി, ലക്ഷങ്ങളുടെ നഷ്ടപരിഹാരം
ന്യൂഡൽഹി: ആവശ്യപ്പെട്ടതിലും അധികം നീളത്തിൽ മുടി മുറിച്ചെന്ന പരാതിയിൽ പഞ്ചനക്ഷത്ര ഹോട്ടലിലെ സലൂണിന് സുപ്രീം കോടതി 25 ലക്ഷം രൂപ പിഴയിട്ടു. എട്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക വിധി. സലൂണിന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ പരാതിക്കാരിയുടെ ആത്മവിശ്വാസത്തെയും കരിയറിനെയും ബാധിച്ചുവെന്ന് കോടതി കണ്ടെത്തിയെങ്കിലും, അവർ ആവശ്യപ്പെട്ട 5.2 കോടി രൂപ നഷ്ടപരിഹാരം യുക്തിസഹമല്ലെന്ന് നിരീക്ഷിച്ചു.
സംഭവത്തിന്റെ തുടക്കം
2018 ഏപ്രിൽ 12-നാണ് കൽക്കട്ട ഐ.ഐ.എമ്മിൽ നിന്ന് മാനേജ്‌മെന്റ് ബിരുദവും മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയുമുള്ള പരാതിക്കാരി ഡൽഹിയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലെ ബ്യൂട്ടി സലൂണിൽ ഹെയർ കട്ടിനായി പോയത്. അവിടെ വെച്ച് അവർ ആവശ്യപ്പെട്ട സ്റ്റൈലിലല്ല മുടി മുറിച്ചതെന്നും നീളം പാടേ കുറഞ്ഞുപോയെന്നും ആരോപിച്ച് അവർ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
യുവതിയുടെ വാദങ്ങൾ
ഒരു സ്ത്രീയുടെ മുടി അവരുടെ ആത്മവിശ്വാസത്തിന്റെ ഭാഗമാണെന്നും മോശം ഹെയർ കട്ട് കാരണം തന്റെ കോർപ്പറേറ്റ് ജോലിയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതായും അവർ വാദിച്ചു.ഈ വിഷമം കാരണം 2018 ജൂണിൽ ജോലി രാജിവെക്കേണ്ടി വന്നതായും മോഡലിംഗ്, സിനിമ മേഖലകളിൽ ലഭിക്കുമായിരുന്ന മികച്ച അവസരങ്ങൾ നഷ്ടമായെന്നും അവർ കോടതിയെ ബോധിപ്പിച്ചു.സംഭവം തന്നെ കടുത്ത വിഷാദരോഗത്തിലേക്ക് നയിച്ചുവെന്നും അവർ പരാതിപ്പെട്ടു.
സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ
നേരത്തെ ഉപഭോക്തൃ കമ്മീഷൻ വിധിച്ച രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം സുപ്രീം കോടതി വെട്ടിക്കുറച്ചു. അതിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്
- തെളിവുകളുടെ അഭാവം: ലഭിക്കുമായിരുന്ന അവസരങ്ങളെക്കുറിച്ച് യുവതി ഹാജരാക്കിയ രേഖകൾ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ മാത്രമായിരുന്നു. ഇവയുടെ ഒറിജിനൽ പകർപ്പുകളോ സാക്ഷികളെയോ ഹാജരാക്കാൻ അവർക്കായില്ല.
- വരുമാന രേഖകൾ: 5.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും സംഭവത്തിന് മുൻപും ശേഷവുമുള്ള വരുമാനം തെളിയിക്കാൻ ഇൻകം ടാക്‌സ് റിട്ടേണുകൾ സമർപ്പിക്കാൻ യുവതി തയ്യാറായില്ല.
- യുക്തിസഹമായ നഷ്ടം: നഷ്ടപരിഹാരം എന്നത് അനുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് യഥാർത്ഥത്തിൽ സംഭവിച്ച നഷ്ടം തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി.
ഉപഭോക്തൃ കമ്മീഷൻ നഷ്ടം കണക്കാക്കുന്നതിൽ പിശക് വരുത്തിയതായി വിലയിരുത്തിയ കോടതി, സേവനത്തിലെ പിഴവിനുള്ള പിഴയായി 25 ലക്ഷം രൂപ നിശ്ചയിച്ച് കേസ് തീർപ്പാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."