'ഭാര്യയുടെ സീറ്റിനായി നെട്ടോട്ടം; ജി. സുധാകരനെ എം.വി. ഗോവിന്ദൻ അവഹേളിച്ചത് ശരിയായില്ല': സി.പി.എമ്മിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജി. സുധാകരനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ഭാര്യയ്ക്ക് സീറ്റ് ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ പാർട്ടി സെക്രട്ടറി ബാക്കിയെല്ലാം മറന്നുപോയെന്നും സുധാകരനെപ്പോലൊരാളെ അവഹേളിച്ചത് തെറ്റായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതിയുടെ കറപുരളാത്ത മന്ത്രിയായിരുന്നു സുധാകരൻ, രക്തസാക്ഷി കുടുംബത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പാരമ്പര്യം പാർട്ടി മാനിക്കണമെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. രാഷ്ട്രീയമായി സുധാകരന്റെ എതിർചേരിയിലാണ് തങ്ങളെങ്കിലും അദ്ദേഹത്തോട് ഇത്തരത്തിൽ പെരുമാറാൻ യു.ഡി.എഫ് മുതിരില്ല. വിഷയത്തിൽ പി.കെ. ശശി നിലപാട് വ്യക്തമാക്കിയ ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പൊട്ടിത്തെറിക്ക് കാരണമായത് അവഗണന
ജി. സുധാകരനെ അനുനയിപ്പിക്കാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് രംഗത്തിറങ്ങിയിരുന്നു. എന്നാൽ പാർട്ടി നേതൃത്വത്തിന്റെ അനുനയ നീക്കങ്ങളോട് അനുകൂലമായല്ല സുധാകരൻ പ്രതികരിച്ചത്. പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് മുതിർന്ന നേതാവ് ജി. സുധാകരനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഫോണിൽ വിളിച്ചത്. സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും വാർത്താസമ്മേളനത്തിലെ ചിരി മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടതുകൊണ്ടാണെന്നും ഗോവിന്ദൻ വിശദീകരിച്ചു. കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുധാകരനോട് പാർട്ടി അംഗത്വം പുതുക്കണമെന്നും അഭ്യർത്ഥിച്ചു.
ഇന്നലെ രാത്രിയോടെയാണ് എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണത്തിൽ സുധാകരൻ തൃപ്തനായില്ലെന്നാണ് വിവരം. പാർട്ടിയുമായി സഹകരിച്ചു പോകുമെങ്കിലും മെമ്പർഷിപ്പ് പുതുക്കില്ലെന്ന കടുത്ത നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോ പി.ബി അംഗം എം.എ. ബേബിയോ ഇടപെടണമെന്നാണ് സുധാകരന്റെ പക്ഷം.
വർഷങ്ങളായി പാർട്ടിയിൽ നിന്ന് നേരിടുന്ന കടുത്ത അവഗണനയാണ് സുധാകരനെ പരസ്യ പ്രതികരണത്തിന് പ്രേരിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പാർട്ടിയോടുള്ള പ്രതിഷേധ സൂചകമായി മെമ്പർഷിപ്പ് പുതുക്കില്ലെന്നും ലെവി അടയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ തന്നെ അവഗണിക്കുന്നുവെന്നും വീടിനടുത്തുള്ള പരിപാടികളിൽ പോലും തന്നെ ക്ഷണിക്കുന്നില്ലെന്നും സുധാകരൻ ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരി 28-ന് വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ നടത്തിയ പരാമർശങ്ങളും പരിഹാസച്ചിരിയുമാണ് സുധാകരനെ ചൊടിപ്പിച്ചത്. ഇത് തിരുത്താൻ ആരും തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ജി. സുധാകരൻ മികച്ചൊരു കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹം യു.ഡി.എഫിലേക്ക് വരികയാണെങ്കിൽ അത് വലിയ സന്തോഷമുള്ള കാര്യമാണെന്നും ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ പ്രതികരിച്ചു. അദ്ദേഹത്തെ മുന്നണിയിലേക്ക് ക്ഷണിക്കാനുള്ള മണ്ടത്തരം ഇപ്പോൾ കാണിക്കുന്നില്ല. സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്കറിയില്ലല്ലോ എന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ശബരിമല കേസ് തേച്ചുമായ്ക്കാൻ സർക്കാർ ശ്രമിക്കുകയാണ്. തന്ത്രിയെ വരെ കുടുക്കാൻ നീക്കങ്ങൾ നടന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ ശക്തമായ അന്വേഷണം നടത്തും എന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. വീണാ ജോർജിനെതിരായ താൻ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും നടക്കാത്ത കാര്യങ്ങൾ നടന്നുവെന്ന് പറയുന്നത് 'ഹാലൂസിനേഷൻ' ആണ്. അത് പരിശോധിക്കപ്പെടണം എന്നാണ് താൻ പറഞ്ഞത്. പാർട്ടിയിൽ നിലവിൽ പ്രശ്നങ്ങളില്ല. ആർ.എസ്.പി ഒറ്റക്കെട്ടാണെന്നും ഉഭയകക്ഷി ചർച്ചകൾ രണ്ട് ദിവസത്തിനകം പൂർത്തിയാകുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
congress leader ramesh chennithala has criticized the cpm leadership, stating that party secretary m.v. govindan’s remarks against senior leader g. sudhakaran were insulting and inappropriate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."