ദുബൈയിൽ പച്ചക്കറി, പഴം വിലക്കയറ്റം; കർശന നടപടിയുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്, പരിശോധന ശക്തമാക്കി
ദുബൈ: നഗരത്തിലെ വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും പെട്ടെന്ന് വില വർദ്ധിച്ചെന്ന പരാതികളെത്തുടർന്ന് നിരീക്ഷണം ശക്തമാക്കി ദുബൈ ഉപഭോക്തൃ സംരക്ഷണ ഏജൻസി. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ച് അന്യായമായി വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സൂപ്പർമാർക്കറ്റുകളിലെ വിലനിലവാരം പരിശോധിക്കാനും നിയമലംഘനങ്ങൾ കണ്ടെത്താനും ദിവസേനയുള്ള ഫീൽഡ് പരിശോധനകൾക്ക് പുറമെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള നിരീക്ഷണവും വകുപ്പ് വിപുലീകരിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ റീട്ടെയിൽ സ്റ്റോറുകളിലുമുള്ള വിലകളും ഉൽപ്പന്നങ്ങളുടെ ലഭ്യതയും തങ്ങൾ സജീവമായി നിരീക്ഷിച്ചുവരികയാണെന്ന് ഉപഭോക്തൃ സംരക്ഷണ ഡയറക്ടർ അഹമ്മദ് അഹ്‌ലി പറഞ്ഞു.
പെട്ടെന്നുള്ള വില വ്യതിയാനങ്ങൾ തിരിച്ചറിയുന്നതിനായി ഓരോ മൂന്ന് ദിവസത്തിലും ഉൽപ്പന്നങ്ങളുടെ വില പരിശോധിക്കുകയും മുൻ വിലകളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും വിലനിലവാരം നിരീക്ഷിക്കുന്നതോടൊപ്പം, പ്രധാന ചില്ലറ വ്യാപാരികളിൽ നിന്ന് ആഴ്ചതോറും പുതുക്കിയ വില പട്ടികകൾ അധികൃതർ ശേഖരിക്കുന്നുമുണ്ട്.
ലോജിസ്റ്റിക്സ് ചെലവുകളിലോ ഷിപ്പിംഗ് റൂട്ടുകളിലോ ഉണ്ടാകുന്ന നേരിയ മാറ്റങ്ങൾ വിലയെ സ്വാധീനിച്ചേക്കാമെങ്കിലും, അത് അന്യായമായ വിലക്കയറ്റത്തിന് കാരണമാകരുത്. പണപ്പെരുപ്പം ചൂണ്ടിക്കാട്ടി ഒറ്റരാത്രികൊണ്ട് വില വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അഹ്‌ലി വ്യക്തമാക്കി. അനാവശ്യമായ വില വർദ്ധനവ് കണ്ടെത്തിയാൽ അത് അന്യായമായ മാർക്കറ്റ് രീതിയായി കണക്കാക്കുകയും വില യഥാർത്ഥ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ ഉടൻ നടപടിയെടുക്കുകയും ചെയ്യും. ഇതിനോടകം തന്നെ നടത്തിയ പരിശോധനകളിൽ ഒരു നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്.
തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി, വാഴപ്പഴം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുന്നതിനാണ് മുൻഗണന. യുഎഇ ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ടെങ്കിലും, തക്കാളി ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വലിയ തോതിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നുണ്ട്. വിതരണ ശൃംഖലയിൽ തടസ്സങ്ങളില്ലെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാണെന്നും അധികൃതർ വ്യക്തമാക്കി.
അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കാനും സാധനങ്ങൾ അമിതമായി വാങ്ങി കൂട്ടരുതെന്നും അധികൃതർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ന്യായീകരിക്കാനാവാത്ത വിലക്കയറ്റം ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയെടുക്കാനും റസീത് സൂക്ഷിക്കാനും മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയോ 8001222 എന്ന നമ്പറിലോ പരാതിപ്പെടാനും നിർദ്ദേശമുണ്ട്.
dubai authorities have intensified inspections across markets after a rise in vegetable and fruit prices. the consumer protection department warns traders against unjustified price hikes and assures strict action to ensure fair pricing and protect consumers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."