ഹെൽമറ്റിനുള്ളിൽ ഫോൺ, ചാർജിംഗ് ഓൺ! ഈ 'അതിസാമർത്ഥ്യം' ജീവനെടുക്കും; മുന്നറിയിപ്പുമായി എംവിഡി
കൊച്ചി: വാഹനം ഓടിക്കുമ്പോൾ കൈകൊണ്ട് ഫോൺ പിടിക്കാതെ സംസാരിച്ചാൽ അപകടമില്ലെന്ന് കരുതുന്നവർക്കായി മോട്ടോർ വാഹന വകുപ്പിന്റെ (MVD) കർശന മുന്നറിയിപ്പ്. ഓടുന്ന സ്കൂട്ടറിൽ ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോൺ ഹെൽമറ്റിനുള്ളിൽ തിരുകി സംസാരിച്ച് യാത്ര ചെയ്യുന്ന യുവതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംവിഡി കുറിപ്പ് പ്രസിദ്ധീകരിച്ചത്.
എംവിഡി ചൂണ്ടിക്കാട്ടുന്ന അപകടങ്ങൾ
ഫോണിൽ സംസാരിക്കുമ്പോൾ തലച്ചോറിന്റെ ഒരു ഭാഗം സംസാരത്തിനായി മാറ്റിവെക്കപ്പെടുന്നു. ഇത് വാഹനത്തിന്റെ നിയന്ത്രണത്തെയും പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയും (Reflexes) സാരമായി ബാധിക്കുമെന്ന് എംവിഡി വ്യക്തമാക്കുന്നു.ഓടുന്ന വാഹനത്തിൽ ഫോൺ ചാർജ് ചെയ്തുകൊണ്ട് സംസാരിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ്. ഫോൺ ചൂടാകാനും ബാറ്ററി പൊട്ടിത്തെറിക്കാനും ഇത് കാരണമായേക്കാം.ചെവിക്കുള്ളിൽ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വെച്ച് ഹെൽമറ്റ് കൊണ്ട് മറച്ച് പൊലിസിനെ വെട്ടിക്കാമെന്ന് കരുതുന്നവരും ഒട്ടും സുരക്ഷിതരല്ല. കൈകൾ സ്വതന്ത്രമാണെങ്കിലും ശ്രദ്ധ പൂർണ്ണമായും റോഡിലല്ല എന്നതാണ് ഇതിലെ അപകടം.
അതിസാമർത്ഥ്യം വേണ്ടെന്ന് മുന്നറിയിപ്പ്
സത്യസന്ധമായി പറഞ്ഞാൽ ഈ രീതി പരീക്ഷിക്കാത്ത ഇരുചക്രവാഹന യാത്രക്കാർ കുറവാണെന്ന് എംവിഡി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടികാണിക്കുന്നു. ആൺ-പെൺ ഭേദമന്യേ പലരും ഇത്തരം അപകടകരമായ ശീലങ്ങൾ തുടരുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പണയപ്പെടുത്തിയാവാമെന്നും വകുപ്പ് ഓർമ്മിപ്പിച്ചു."വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവർ തിരിച്ചറിയുന്നില്ല." - എംവിഡി കേരള മുന്നറിയിപ്പ് നൽകുന്നു
സുരക്ഷിത യാത്രയ്ക്കായി ശ്രദ്ധിക്കാൻ:
- വാഹനം ഓടിക്കുമ്പോൾ യാതൊരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
- അത്യാവശ്യ കോളുകൾ ആണെങ്കിൽ വാഹനം സുരക്ഷിതമായ ഒരിടത്ത് ഒതുക്കി നിർത്തിയ ശേഷം മാത്രം സംസാരിക്കുക.
- യാത്രക്കാർ ഇങ്ങനെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവർമാരെ ഉപദേശിക്കാനും തിരുത്താനും തയ്യാറാവണം.
എംവിഡി കേരളയുടെ പൂർണമായ ഫേസ്ബുക്ക് കുറിപ്പ്
സത്യസന്ധമായി പറയുകയാണെങ്കിൽ ഈ ടെക്നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ കുറവായിരിക്കും. കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന "സമർത്ഥ"രാണ് ആൺപെൺ ഭേദമെന്യേ ഇത്തരം പ്രവർത്തികളിൽ ഏർപെടുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. ഓടുന്ന ഇരു ചക്ര വാഹനത്തിൽ, ചാർജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലിൽ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ എന്ത് പേരിട്ട് വിളിക്കും..!!!
ചെവിക്കുള്ളിൽ വച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഹെൽമറ്റ് കൊണ്ട് മറച്ച് അതിസാമർത്ഥ്യം കാണിക്കുന്നവരും ഉണ്ട്.
പക്ഷേ വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവർ തിരിച്ചറിയുന്നില്ല.
സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽ പെടുത്താൻ സാധ്യതയുള്ള ഇവരെയൊന്ന് ഉപദേശിക്കാൻ പോലും ഒന്നിച്ച് യാത്ര ചെയ്യുന്നവരോ അറിയാവുന്നവരോ ശ്രമിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."