മോട്ടോർ വാഹന വകുപ്പിൽ വൻ അഴിമതി; പണിതീരാത്ത ബസുകൾക്ക് 70,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി രജിസ്ട്രേഷൻ
തിരുവനന്തപുരം: നിർമാണം പൂർത്തിയാകാത്ത ബസുകൾക്ക് വ്യാജരേഖ ചമച്ച് രജിസ്ട്രേഷൻ നൽകി മോട്ടോർ വാഹന വകുപ്പിൽ വൻ ക്രമക്കേട്. ഓരോ ഇടപാടിലും 70,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായാണ് വിവരം. കൊല്ലം, തൊടുപുഴ, വൈക്കം, ഉഴവൂർ, തളിപ്പറമ്പ് ആർ.ടി.ഒ ഓഫീസുകൾ കേന്ദ്രീകരിച്ച് നടന്ന ഈ തട്ടിപ്പിൽ ആർ.ടി.ഒ മുതൽ ഓഫീസ് ജീവനക്കാർ വരെ പങ്കാളികളാണെന്ന് വിജിലൻസ് കണ്ടെത്തി.
കണ്ണ് വെട്ടിച്ച് രജിസ്ട്രേഷൻ; മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി
പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന് തൊട്ടുമുൻപാണ് ഈ തിരിമറി നടന്നത്. ബെംഗളൂരുവിലെ ഫാക്ടറിയിൽ ബോഡി നിർമാണം നടന്നു കൊണ്ടിരുന്ന 14 ബസുകൾക്കാണ് ഉദ്യോഗസ്ഥർ വഴിവിട്ട് രജിസ്ട്രേഷൻ നൽകിയത്.
ഫാക്ടറിയിൽ നിന്നുള്ള ഗേറ്റ് പാസ്, ടോൾ രേഖകൾ, ബില്ലുകൾ എന്നിവ പരിശോധിച്ചപ്പോഴാണ് രജിസ്ട്രേഷൻ സമയത്ത് ബസുകൾ കേരളത്തിൽ പോലുമില്ലായിരുന്നു എന്ന് വ്യക്തമായത്.ബസുകൾ നേരിട്ട് കണ്ട് പരിശോധിക്കാതെയാണ് അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാർ അളവുകൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. ജി.പി.എസ് ഘടിപ്പിച്ചതായും വ്യാജരേഖകൾ നിർമിച്ചു.
കൊല്ലത്തെ 'അദൃശ്യ' പരിശോധന
കൊല്ലം ഓഫീസിൽ ഫെബ്രുവരി 27, 28 തീയതികളിൽ രജിസ്റ്റർ ചെയ്ത രണ്ട് ബസുകളുടെ കാര്യത്തിലാണ് ഏറ്റവും വലിയ ക്രമക്കേട് കണ്ടെത്തിയത്. ചാത്തന്നൂർ സബ് ഓഫീസിലെ ഉദ്യോഗസ്ഥൻ കൊല്ലത്ത് വച്ച് ബസ് പരിശോധിച്ചു എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അന്നേ ദിവസം ഈ ഉദ്യോഗസ്ഥൻ കൊല്ലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. ഈ ഗുരുതര വീഴ്ച പരിശോധിക്കാതെ ആർ.ടി.ഒ രജിസ്ട്രേഷൻ അംഗീകരിക്കുകയായിരുന്നു.
സുരക്ഷാ ഭീഷണി
വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താനാണ് രജിസ്ട്രേഷന് മുൻപുള്ള പരിശോധന കർശനമാക്കിയിരിക്കുന്നത്. എന്നാൽ പണിതീരാത്ത വണ്ടികൾക്ക് ഫിറ്റ്നസ് നൽകുന്നത് സാങ്കേതിക പിഴവുകളുള്ള ബസുകൾ നിരത്തിലിറങ്ങാൻ കാരണമാകും. ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയിലാണ് അധികൃതർ.
സംഭവത്തിൽ വിജിലൻസും മോട്ടോർ വാഹന വകുപ്പും പ്രത്യേക അന്വേഷണം ആരംഭിച്ചു. കൂടുതൽ ബസുകൾ ഇത്തരത്തിൽ നിയമവിരുദ്ധമായി രജിസ്ട്രേഷൻ നേടിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."