പെരിന്തൽമണ്ണയിൽ ഡോക്ടർക്ക് നേരെ ക്രൂരമർദ്ദനം; നാല് സ്ത്രീകൾ ചേർന്ന് പരിശോധനാ മുറിയിൽ വെച്ച് ആക്രമിച്ചു, ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെ സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയിൽ വെച്ച് ഒരു സംഘം സ്ത്രീകൾ മർദ്ദിച്ചതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയാണ് ആരോഗ്യ മേഖലയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് സ്ത്രീകൾക്കെതിരെ പൊലിസ് കേസെടുത്തു.
ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ ആരോപണം
ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ പിന്നീട് യുവതി മരണപ്പെട്ടതോടെ ചികിത്സയിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
സംഭവം ഇങ്ങനെ;
ഡോക്ടർ പ്രാക്ടീസ് ചെയ്യുന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ച് നാല് സ്ത്രീകൾ ചേർന്ന് പരിശോധനാ മുറിയിൽ വെച്ച് ഡോക്ടറെ മർദ്ദിക്കുകയായിരുന്നു.സംഘർഷത്തിനിടെ അജിത, അശ്വതി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
ആരോഗ്യ മേഖലയിൽ പ്രതിഷേധം
ജോലിക്കിടയിൽ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.
"ചികിത്സാപരമായ പരാതികളുണ്ടെങ്കിൽ അത് നിയമപരമായി നേരിടുന്നതിന് പകരം കായികമായി നേരിടുന്നത് അംഗീകരിക്കാനാവില്ല. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണം."
- കെ.ജി.എം.ഒ.എ (KGMOA)
സംഭവത്തിൽ പെരിന്തൽമണ്ണ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മരണപ്പെട്ട യുവതിയുടെ ചികിത്സാ രേഖകൾ പരിശോധിക്കുമെന്നും ആക്രമണത്തിൽ ഉൾപ്പെട്ടവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നടപടിയുണ്ടാകുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."