പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന: ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ
പട്ന: ബീഹാറിൽ പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഡാലോചന നടത്തിയ മൂന്ന് പേർ പിടിയിൽ. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ (CIA) സഹായം തേടി പ്രധാനമന്ത്രിയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്ന ഗൗരവകരമായ ആരോപണമാണ് പ്രതികൾക്കെതിരെ ഉയർന്നു വന്നത്. ബക്‌സർ ജില്ലക്കാരനായ അമൻ തിവാരിയാണ് ഗൂഡാലോചനയിലെ മുഖ്യപ്രതി.
ബുധനാഴ്ച രാത്രി ബക്‌സർ ജില്ലയിലെ സിംരി പൊലിസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അമൻ തിവാരി പിടിയിലായത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സുരക്ഷാ രഹസ്യങ്ങൾ കൈമാറാമെന്നും പകരമായി വൻതുക വേണമെന്നും ആവശ്യപ്പെട്ട് പ്രതി സിഐഎയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സന്ദേശമയച്ചതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, സിഐഎ വെബ്സൈറ്റ് ഹാക്ക് ചെയ്യാനും പ്രതി ശ്രമം നടത്തിയിരുന്നതായി ബക്‌സർ എസ്.പി. ശുഭം ആര്യ പറഞ്ഞു.
അറസ്റ്റിന് പിന്നാലെ പ്രതിയുടെ വീട്ടിൽ പൊലിസ് നടത്തിയ റെയ്ഡിൽ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ, ഇയാളുടെ മുറി പൊലിസ് സീൽ ചെയ്തിരിക്കുകയാണ്.
അമൻ തിവാരി മുൻപും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. 2022-ൽ കൊൽക്കത്ത വിമാനത്താവളം ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഇയാളെ പൊലിസ് പിടികൂടിയിരുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പൊലിസ് അതീവ ജാഗ്രത പാലിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."