വാൽപ്പാറ ദുരന്തം; അസാധാരണ ഏകോപനം: മൃതദേഹങ്ങൾ നാട്ടിലെത്തിയത് മണിക്കൂറുകൾക്കുള്ളിൽ
പാങ്ങ് (മലപ്പുറം): വാൽപ്പാറയിൽ വെള്ളിയാഴ്ച വൈകീട്ടുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പൊലിഞ്ഞ ഒമ്പത് പേരുടേയും മൃതദേഹങ്ങൾ മണിക്കൂറുകൾക്കുള്ളിൽ നാട്ടിലെത്തിച്ച് സംസ്‌കരിക്കാനായത് ഇരു സംസ്ഥാനങ്ങളും തമ്മിൽ നടത്തിയ അസാധാരണ ഏകോപനത്തിന്റെ ഫലം. സാധാരണ ഇത്തരം അപകടങ്ങളിൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാൻ രണ്ട് സംസ്ഥാനങ്ങളുടെയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ 24 മണിക്കൂർ വരെ സമയമെടുക്കാറുണ്ട്.
എന്നാൽ, ഇവിടെ ദുരന്തത്തിന്റെ ഗൗരവവും പൊതുസമൂഹത്തിന്റെ വികാരവും മാനിച്ച് കേരളം, തമഴ്‌നാട് ഭരണകൂടങ്ങൾ അസാധാരണമായ ഏകോപനത്തോടെ പ്രവർത്തിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ തന്നെ ജില്ലാ ഭരണകൂടങ്ങൾ, പൊലിസ്, ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ വകുപ്പ് എന്നിവ ഒറ്റക്കെട്ടായി പ്രവർത്തനം ആരംഭിച്ചു. തമഴ്‌നാട് സർക്കാരിന്റെ നേതൃത്വത്തിൽ ആംബുലൻസുകൾ വിന്യസിച്ചു. വഴിയിലുടനീളം ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കി. രാത്രിയിലുടനീളം നടപടികൾ പുരോഗമിച്ച് പുലർച്ചെ അഞ്ചു മണിക്ക് മുമ്പായി തന്നെ എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. ആറു മണിയോടെ നാട്ടിലേക്ക് പുറപ്പെട്ടു.
രാവിലെ ഒമ്പത് മണിയോടെ പാങ്ങ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പൊതുദർശനം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദ്ദീൻ, കെ.പി.എ മജീദ്, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുൻമന്ത്രിമാരായ ഇ.പി ജയരാജൻ, എ.കെ ശൈലജ ടീച്ചർ അടക്കം നിരവധി പേർ അന്ത്യോപചാരം അർപ്പിക്കാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."