ഉമ്മയുടെ വേർപാടറിയാതെ മസ്‌നീന ആശുപത്രിക്കിടക്കയിൽ
പാങ്ങ് (മലപ്പുറം): വാൽപ്പാറയിലെ ദാരുണമായ വാഹനാപകടത്തിൽ പരുക്കേറ്റ 11 കാരി മസ്‌നീന ചികിത്സയിൽ കഴിയുന്നത്, പരിചരിക്കാൻ മാതാവ് സക്കീന അരികിലില്ലെന്ന സത്യം അറിയാതെ.
അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ട മസ്‌നീന നിലവിൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയിരുന്ന കുട്ടിയെ പിന്നാലെ വന്ന ടാക്‌സി ഡ്രൈവറാണ് പുറത്തെടുത്തത്. തുടർന്ന് പൊള്ളാച്ചി സർക്കാർ ആശുപത്രിയിലായിരുന്ന മസ്‌നീനയെ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദേശത്തെ തുടർന്നാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉമ്മ മരിച്ച വിവരം ഗുരുതര പരുക്കുകളും മാനസികാവസ്ഥയും പരിഗണിച്ച് മസ്‌നീനയോട് ഇതുവരെ അറിയിച്ചിട്ടില്ല. ആരോഗ്യനില മെച്ചപ്പെടുന്നതുവരെ സത്യം മറച്ചുവയ്ക്കാനാണ് ബന്ധുക്കളുടെയും ഡോക്ടർമാരുടെയും തീരുമാനം.
ഇന്നലെ പുലർച്ച മൂന്നോടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ച മസ്നീനെ സ്‌കാനിങ് അടക്കമുള്ള പരിശോധനക്കായി മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ വയറിനുള്ളിൽ പരുക്കുണ്ട്. പാങ്ങ് ഇല്ലിക്കൽ അബ്ദുൽ ഹക്കീമിന്റെ മകളാണ് മസ്നിൻ. പാങ്ങ് ജി.യു.പി.എസിൽ ഈ വർഷം അഞ്ചാം ക്ലാസിലേക്ക് ജയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."