അപകടങ്ങള്‍ തുടര്‍ക്കഥയായി കിഴക്കന്‍ മേഖല മുഖ്യകാരണമായി സുരക്ഷാ ക്രമീകരങ്ങളിലെ പാളിച്ച അഹീഷ് വി. ആനന്ദ്
കൊട്ടാരക്കര: സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച മൂലം കിഴക്കന്‍ മേഖലയില്‍ റോഡപകടങ്ങള്‍ പെരുകുന്നു. നാല് മാസത്തിനുള്ളില്‍ റൂറല്‍ ജില്ലയില്‍ മരിച്ചത് 40 ഓളം പേര്‍. റോഡ് നിര്‍മ്മിച്ചതിലെ അപാകതയും സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയും മൂലമാണ് വാഹനാപകടങ്ങള്‍ പെരുകുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ 4 മാസത്തിനുള്ളില്‍ റൂറല്‍ ജില്ലയില്‍ ഉണ്ടായ വിവിധ അപകടങ്ങളില്‍ 40 ഓളം പേര്‍ മരിച്ചിട്ടുണ്ട്. 227 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഈ കാലയളവില്‍ 265 വാഹനാപകടങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടിയലധികമാണ് മരണങ്ങളും അപകടങ്ങളും സംഭവിച്ചിട്ടുള്ളത്.
ഏറ്റവുമധികം അപകടങ്ങള്‍ സംഭവിക്കുന്നത് റൂറല്‍ ജില്ലയിലൂടെ കടന്നുപോകുന്ന എം.സി റോഡിലും ദേശീയ പാതയിലുമാണ്. അടുത്തകാലത്തായി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസങ്ങള്‍ വിരളമാണ്. ദേശീയപാതയില്‍ കുന്നിക്കോട് പച്ചിലവളവില്‍ ആബുലന്‍സും ബസും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചത് അടുത്തിടെയാണ്. ഇതിന് അടുത്ത ദിവസം തന്നെ കുന്നിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം എം.സി റോഡ് കരിക്കത്ത് കെ.എസ്.ആര്‍.ടി.എസ് ബസും കാറും കൂട്ടിയിടിച്ച് 10-ഓളം പേര്‍ക്ക് പരുക്കേറ്റിയിരുന്നു. എം.സി റോഡില്‍ തന്നെ വാളകത്തും പുലമണിലും കാല്‍നട യാത്രക്കാര്‍ വാഹനമിടിച്ച് മരിച്ചതും അടുത്ത ദിവസങ്ങളിലാണ് ചെറുതും വലുതുമായ അപകടങ്ങള്‍ ഈ റോഡില്‍ നിത്യസംഭവമാണ്.
കൊല്ലം തിരുമംഗലം ദേശീയപാതയില്‍ നെടുവത്തൂര്‍ മുതല്‍ പുനലൂര്‍ വരെ റോഡില്‍ നിരവധി വളവുകളാണ് ഉള്ളത്. എതിരെ വരുന്ന വാഹനങ്ങളെ കാണാന്‍ പോലും കഴിയാത്ത കൊടുംവളവുകള്‍ ഈ റോഡിലുണ്ട്. തമിഴ്‌നാട്ടിലേക്കുള്ള പ്രധാന പാതയായതിനാല്‍ ഈ റോഡില്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ സഞ്ചരിച്ചുവരുന്നു. ഈ റോഡില്‍ പലതവണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും കൊടും വളവുകള്‍ ഒഴുവാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. കുന്നിക്കോട്-പച്ചില വളവ് സ്ഥിരം അപകടമേഖലയാണ്. അന്താരാഷ്ട്ര നിലവാരങ്ങളില്‍ പുനര്‍ നിര്‍മിച്ചെന്ന് അവകാശപ്പെടുന്ന എം.സി റോഡിന്റെ സ്ഥിതിയും സമാനമാണ്. ഈ റോഡില്‍ ആയൂര്‍ മുതല്‍ കുളക്കടവരെയുള്ള ഭാഗത്ത് സ്ഥിരമായി അപകടം നടക്കാറുണ്ട്. ഈ റോഡ് നവീകരിച്ച ശേഷം വാഹനാപകടങ്ങളുടെയും മരണങ്ങളുടെയും കണക്ക് തന്നെയില്ല. റോഡ് നിര്‍മ്മിതിയിലെ അശാസ്ത്രീയതയാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് റോഡ് സുരക്ഷാ കമ്മീഷന്‍ വിലയിരുത്തുന്നു. എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന പുലമണില്‍ പോലും വാഹനാപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 4 ഓളം അപകടങ്ങളും 1 മരണവും ഇവിടെ നടന്നു. എം.സി റോഡിലേയും ദേശീയപാതയിലേയും അപകട സൂചകങ്ങളും, സിഗ്നലുകളുമെല്ലാം കാലഹരണപ്പെട്ടു കഴിഞ്ഞു.
സ്ഥിരം അപകടമേഖലയായ കുളക്കട ആലപ്പാട്ട് നാട്ടുകാരാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. ചില സ്ഥലങ്ങളില്‍ റോഡ് തറനിരപ്പില്‍ നിന്നും 1 മീറ്ററിലധികം ഉയരത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. നിര്‍മ്മാണ സമയത്തും റീ-ടാറിംഗ് സമയത്തും ഇങ്ങനെ സംഭവിക്കാറുണ്ട്. ഇതുമൂലം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കേണ്ടിവരുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാകുന്നു. രാത്രി കാലങ്ങളില്‍ തെരുവിളക്കുകള്‍ പ്രകാശിക്കാത്തതും അപകടങ്ങള്‍ ഉണ്ടാക്കുന്നു. വൈദ്യുതി ചാര്‍ജ്ജ് ഭീമമായതിനാല്‍ മിക്ക പഞ്ചായത്തുകളും ഇക്കാര്യത്തില്‍ വിമുകതകാട്ടി വരികയാണ്. അമിത വേഗതയില്‍ അശ്രദ്ധമായ ഡ്രൈവിംഗും മദ്യപിച്ച് വാഹനം ഓടിക്കലുമെല്ലാം റോഡപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇക്കാര്യത്തില്‍ റൂറല്‍ പൊലിസ് സംവിധാനത്തിന്റെ ജാഗ്രത അനിവാര്യമാണ്. റോഡ് ഗതാഗതവും പൊലിസും, ജനപ്രതിനിധികളും കൈകോര്‍ത്താല്‍ മാത്രമേ കിഴക്കന്‍ മേഖലയിലെ റോഡുകളിലെ കുരുതികളങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."