HOME
DETAILS

സുരക്ഷയില്ലാതെ കാവല്‍ക്കാര്‍

  
backup
June 11, 2017 | 12:26 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b4%be%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ജീവിതയാത്രയില്‍ നിത്യേന നാം കാണുന്ന കാഴ്ചകള്‍ക്കിടയിലേക്ക് നോവുന്ന ചില ദൃശ്യങ്ങള്‍ നമ്മെ തേടി വരാറുണ്ട്... ഇത്തരം ഘട്ടങ്ങളില്‍ ജീവിതവും, ജീവിത സാഹചര്യങ്ങളും വരിഞ്ഞ് കെട്ടി, പൊട്ടിയ കണ്ണാടി പോലെ പാതി മറഞ്ഞ ജീവിതമുഖങ്ങളെ ദര്‍ശിക്കേണ്ടി വരുന്നു നമുക്ക് പലപ്പോഴും. ഭീമാകാരമായ കെട്ടിടങ്ങള്‍, ഹോട്ടല്‍, ഷോപ്പിങ് മാള്‍, ഫ്‌ളാറ്റ്, എ.ടി.എം തുടങ്ങിയവക്കുമുന്നില്‍ നിരായുധരായി നിലയുറപ്പിച്ച് ജീവിതം ഹോമിക്കുന്ന സെക്യൂരിറ്റി ജീവനക്കാരുടെ ചുളിഞ്ഞ മുഖത്തെ നിഷ്‌കളങ്കത നിങ്ങളെ അലോസരപ്പെടുത്താറില്ലേ..? തൊഴുത് പിടിച്ച കൈകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ നീട്ടാന്‍ ഇഷ്ടമില്ലാത്തതിനാല്‍ പ്രായത്തെ വകവയ്ക്കാതെ ശരീരത്തിന്റെ ബലഹീനതകളെ മറികടന്ന്, രാത്രിയുടെ യാമങ്ങളില്‍ ഉറക്കിനെ വകഞ്ഞ് മാറ്റി രാവും പകലുമില്ലാതെ മഴയത്തും വെയിലത്തും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍.

ഒരു പ്രൊഫഷനല്‍ ജോലി എന്ന നിലയില്‍ യുവാക്കള്‍ സെക്യൂരിറ്റി ജോലി തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും പ്രായമായവരാണ് ഈ മേഖലയില്‍ ഏറെയും. അത്തരക്കാര്‍ക്ക് ഒരു ആശ്രയമാണ് സെക്യൂരിറ്റി ജോലി. കുടുംബം പുലര്‍ത്താനുള്ള അത്താണിയും... ഗള്‍ഫുനാടുകളില്‍ ജീവിതത്തിന്റെ നല്ല കാലങ്ങള്‍ ചിലവഴിച്ച് വാര്‍ധക്യവും അസുഖങ്ങളും സ്വന്തമാക്കിയ പ്രവാസികള്‍, റിട്ടയേര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവരുടെ ആശ്രയമായി സെക്യൂരിറ്റി ജോലി മാറിയിരിക്കുന്നു. മറ്റൊരു നിവൃത്തിയുണ്ടങ്കില്‍ ഈ ജോലി തിരഞ്ഞെടുക്കില്ല... അത്രക്ക് ആട്ടും തുപ്പും സഹിച്ച് ജോലിയെടുക്കേണ്ട സാഹചര്യങ്ങള്‍ ഏറെയാണ് ഇവിടെ. അതിന് പുറമെ സ്ഥാപന ഉടമയില്‍ നിന്നും ഏജന്‍സികളുടെയും നിരന്തരമായ ചൂഷണത്തിനും ഇവര്‍ ഇരയാകുന്നു. വഴിയോരത്ത് വഴികാട്ടിയായി, വിശന്ന് വരുന്നവരെയും വിശ്രമം ആവശ്യമുള്ളവരെയും സ്വാഗതം ചെയ്ത് കൈയില്‍ ബോര്‍ഡുമായി ഭക്ഷണശാലകള്‍ക്കു മുന്നില്‍ നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാരുടെ ചിത്രം ഇന്നും അപൂര്‍വമല്ല. ചുട്ടുപൊള്ളുന്ന ചൂടിലും ഒരു കുട പോലുമില്ലാതെ റോഡിലൂടെ പോകുന്ന യാത്രക്കാരെ കടയിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി ബോര്‍ഡും പിടിച്ച് നില്‍ക്കുന്ന നില്‍പ്പ് പകലന്തിയോളം നീളും. കാലു കഴച്ചാല്‍ ഒന്നിരിക്കാന്‍ പോലും സാധിക്കാത്ത തൊഴില്‍ പീഡനങ്ങള്‍. എട്ട് മണിക്കൂറെന്ന അന്താരാഷ്ട്ര തൊഴില്‍ നിയമം ഇവര്‍ക്ക് ബാധകമല്ല. ശമ്പളമാവട്ടെ തുഛവും. ഇത്തരത്തില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് പേരാണ് ഈ മേഖലയില്‍ ഉള്ളത്.
പൊതു അവധി ദിനങ്ങളില്‍ ഓഫിസ് സ്ഥാപനങ്ങളില്‍ അവധി പ്രഖ്യാപിക്കുമ്പോള്‍ ആ നോട്ടിസില്‍ പ്രത്യേകമായി 'എക്‌സപ്റ്റ്ഡ് സെക്യൂരിറ്റി 'ജീവനക്കാര്‍ എന്ന് എഴുതാറുണ്ട്...ഇവിടെ തുടങ്ങുന്നു ഇത്തരം ജീവനക്കാരുടെ ആനുകൂല്യനിഷേധങ്ങള്‍. ആഘോഷ ദിവസങ്ങളില്‍ പുതിയ ഉടുപ്പണിഞ്ഞ് വീട്ടുകാരുടെ കൂടെ ഉല്ലസിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കഴിയാറില്ല. ഉറ്റവരുടെയും ബന്ധുക്കളുടെയും വേര്‍പാടില്‍ ചിലപ്പോള്‍ ഓടിയെത്താന്‍ കഴിയാത്തവരും അക്കൂട്ടത്തിലുണ്ട്. എന്തിനെറേ പറയുന്നു ജനിച്ച കുഞ്ഞിനെ ഒരു നോക്കു കാണാനും ചുടുചുംബനം നല്‍കാനും തന്റെ ജോലി മറ്റൊരാളെ ഏല്‍പ്പിച്ച് പോകാന്‍ കഴിയാതെ ബീറ്റ് ടൈം തീരുംവരെ കാത്തിരിക്കുന്ന നിസ്സഹായരായ സെക്യൂരിറ്റിക്കാരനെ എനിക്ക് നേരില്‍ കാണേണ്ടി വന്നിട്ടുണ്ട്. വിഷമതകളും സങ്കടങ്ങളും കടിച്ചമര്‍ത്തി ദിനരാത്രങ്ങളോരോന്നിലും ഒഴുക്കിനെതിരേ നീന്തി തോല്‍പ്പിക്കുന്ന കുറേ പാവങ്ങളുടെ പ്രതിനിധി മാത്രമാണവര്‍.
ജോലിക്കിടയില്‍ നേരിടുന്ന പരിഹാസങ്ങള്‍ മുതല്‍ ദേഹോപദ്രവങ്ങള്‍ വരെ നിത്യ സംഭവങ്ങളാണിവര്‍ക്ക്. ചിലപ്പോഴെങ്കിലും രാത്രി കാലങ്ങളില്‍ കവര്‍ച്ചാസംഘങ്ങളോട് മല്ലയുദ്ധം നടത്തേണ്ടി വരാറുണ്ട് നിരായുധരായ ഈ സെക്യൂരിറ്റി ജീവനക്കാര്‍ക്ക്. ജീവഹാനി വരെ ഇത്തരം ഘട്ടങ്ങളില്‍ സംഭവിക്കുന്നു. നിസാമെന്ന കൊലയാളിയുടെ മുന്നില്‍ നിസ്സഹായതയോടെ ജീവന്‍ വെടിഞ്ഞ ചന്ദ്രബോസുമാരുടെ പ്രതിനിധികളാണ് ഈ കാവല്‍ മനുഷ്യര്‍. പതിനായിരക്കണക്കിന് വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ ഇന്നും അസംഘടിതരാണ് എന്നതിനാല്‍ ഇവരുടെ രോദനങ്ങള്‍ക്ക് ശക്തിയില്ലാതെ പോകുന്നു. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണമോ കൃത്യമായ മറ്റു വിവരങ്ങളോ സര്‍ക്കാരിന്റെ കൈവശമില്ലെന്നത് ഖേദകരം തന്നെ. പ്രത്യേക ക്ഷേമ നിധിയും നടപ്പാക്കിയിട്ടില്ല. സമൂഹത്തിന് മുന്നില്‍ പരിഗണന ലഭിക്കാതെ ദൈനംദിന ജീവിതം തള്ളിനീക്കുന്നു ഈ പാവങ്ങള്‍. വാര്‍ധക്യകാലത്തും മറ്റൊരാള്‍ക്കും ഭാരമാകാതെ സ്വന്തംനിലയില്‍ ജീവിക്കണമെന്ന ആഗ്രഹത്തോടെ, സെക്യൂരിറ്റി ജോലി ആശ്രയിക്കാനെത്തുന്നവരെ കൊള്ളയടിച്ച് കീശവീര്‍പ്പിക്കുന്ന ഏജന്‍സികളുടെ നീരാളികൈകള്‍ ചൂഷണത്തിന്റെ മറ്റൊരു മുഖമാണെന്നതും പറയാതെ വയ്യ. ഇത്തരം ഏജന്‍സികളില്‍ ചെന്ന് ഒരാള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമുതല്‍ അയാള്‍ നിരന്തരം ചൂഷണത്തിന് വിധേയമാവുന്നുണ്ട്. അഞ്ഞൂറോ ആയിരമോ നല്‍കി ജോലി രജിസ്റ്റര്‍ ചെയ്യുന്നിടത്ത് അവസാനിക്കുന്നില്ല കൊള്ളപ്പിരിവ്. ജോലി ലഭിച്ചാല്‍ ആദ്യ ശമ്പളത്തിന്റെ പകുതി, പിന്നെ ഓരോ മാസവും ഒരു നിശ്ചിത തുക ഏജന്‍സി സ്ഥാപനങ്ങള്‍ കൈക്കലാക്കുന്നു.എന്നുവച്ചാല്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന പാവങ്ങളുടെ വിയര്‍പ്പിന്റെ പങ്ക് ഫാനിന്‍ ചുവട്ടിലിരുന്ന് ഏജന്‍സി എണ്ണിവാങ്ങുന്നു.
ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പ്രതിമാസം പതിനായിരമോ പതിനയ്യായിരമോ ഉണ്ടാവും സെക്യൂരിറ്റി ജീവനക്കാരനുള്ള ശമ്പളം. ഈ തുക ഏജന്‍സി വഴി ജീവനക്കാരന്റെ കൈയിലെത്തുമ്പോള്‍ പരമാവധി ഏഴായിരമോ എട്ടായിരമോ ആയി ചുരുങ്ങുന്നു. ഇതിന് പുറമെ പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ സേവനങ്ങളുടെ പേരുപറഞ്ഞ് ജീവനക്കാരില്‍ നിന്നും പണം ഈടാക്കുന്ന ഏജന്‍സികള്‍ സര്‍ക്കാരില്‍ തുകയടക്കാതെ ജീവനക്കാരെ അക്ഷരാര്‍ഥത്തില്‍ കഷ്ടപ്പെടുത്തുന്നു. കൂണുപോലെ മുളച്ച് പൊന്തുന്ന ഇത്തരം ഏജന്‍സികള്‍ കൊച്ചിയിലും തിരുവനന്തപുരത്തും മറ്റും പ്രതിമാസം കൊയ്യുന്നത് ലക്ഷങ്ങളാണ്. ഇവരെ നിയന്ത്രിക്കാനോ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാനോ സര്‍ക്കാര്‍ ശ്രമം നടത്തേണ്ടതുണ്ട്. സംസ്ഥാനത്ത് എത്ര സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ചെയ്യുന്നുവെന്നോ എത്ര റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഉണ്ടെന്നോ ഉള്ള കണക്ക് പോലും അധികൃതരുടെ കൈയിലില്ലെന്നത് ഖേദകരം തന്നെ.
കോഴിക്കോട് കണ്ണിപറമ്പ് സ്വദേശി അബ്ബാസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോട്ടല്‍ ബിസിനസായിരുന്നു, ഇടക്ക് വന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍, വിലക്കയറ്റം, ജോലിക്കാരുടെ കൂലി വര്‍ധന തുടങ്ങിയ കാരണത്താല്‍ ഹോട്ടല്‍ നടത്തി ക്കൊണ്ട് പോകുവാന്‍ പ്രയാസപ്പെട്ടു. ചൂടും പുകയും നിറഞ്ഞ ആ ഹോട്ടല്‍ ജീവിതത്തിനിടയില്‍ അസുഖങ്ങളും കൂടി വന്നു. പതിയെ വന്ന നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും കിടപ്പിലാക്കി... ഇപ്പോള്‍ ഭാരമുള്ള പണിയൊന്നും പാടില്ല, കുടുംബം നോക്കണം... പാളയം മാര്‍ക്കറ്റിനടുത്തുള്ള ഷോപ്പിങ് കോംപ്ലക്‌സില്‍ സെക്രൂരിറ്റി ജോലിക്കിടയില്‍ എന്നോട് സംസാരിക്കുമ്പോള്‍ കഴിഞ്ഞ് പോയ കാലത്തെ ഓര്‍ത്ത് നെടുവീര്‍പ്പിടുമ്പോഴും തളരാത്ത അത്മവിശ്വാസം ആ മുഖത്ത് കാണാമായിരുന്നു.
വയനാട് അമ്പലവയല്‍ സ്വദേശി വിന്‍സന്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ സെക്രൂരിറ്റി ജോലിക്കിടയിലാണ് സംസാരിക്കാന്‍ ഇടവന്നത്. ഏജന്‍സി റിക്രൂട്ട് ചെയ്താണ് അദ്ദേഹം അവിടെ ജോലിയില്‍ കയറിയത്, ഏജന്‍സികളുടെ കൊള്ളരുതായ്മകളെക്കുറിച്ച് വാചാലനായി. പേടിയാണ് ഏജന്‍സിയെ കുറിച്ച് സംസാരിക്കാന്‍... ഏജന്‍സി പറയുന്ന വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ജോലിയും കഴിഞ്ഞ് ദീര്‍ഘ ദൂരം യാത്ര ചെയ്ത് വീട്ടില്‍ എത്തിച്ചേരുമ്പോഴേക്കും അവശനായിരിക്കും.തുഛമായ ശമ്പളം കൊണ്ട് യാത്രാചെലവും വീട്ടിലെ ചെലവും കഴിഞ്ഞ് പോവണം... വീട്ടിലെ ആര്‍ക്കെങ്കിലും ഒരു അസുഖം പിടിപെട്ടാല്‍ മേടിക്കണം പണം കടമായി പലവട്ടം... മുഖത്തെ പരിഭ്രമവും സങ്കടവും വായിച്ചെടുത്തപ്പോള്‍ പറഞ്ഞതിനേക്കാള്‍ ഏറെ മനസിലാക്കാന്‍ സാധിച്ചു.

 


പോയകാലത്തെ കഥ...

ആധുനിക പൊലിസ് ഫോഴ്‌സിന്റെ ആദ്യ രൂപമായാണ് കാവല്‍ക്കാരെ കണ്ടിരുന്നത്. ഭരണാധികാരികളും സമൂഹവുമായിരുന്നു ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇത്തരം കാവല്‍ജോലിക്കാരെ നിയോഗിച്ചിരുന്നത്. ബൈബിള്‍പോലുള്ള പ്രാചീന ഗ്രന്ഥങ്ങളില്‍ പോലും ഇവരെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പൗരാണിക കാലത്ത് റോമാ സാമ്രാജ്യത്തിലാണ് ഈ കാവല്‍ വിഭാഗം സംഘടിതരൂപം പ്രാപിച്ചത്. ലണ്ടന്‍പോലുള്ള നഗരങ്ങളില്‍ രാത്രികാലങ്ങളില്‍ കൊള്ളയും ആക്രമണവും തടയാനായി ധാരാളമായി കാവല്‍ക്കാരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. വൈദ്യുതിയുടെ അഭാവത്തില്‍ വെളിച്ചം കുറവായിരുന്നത് കള്ളന്മാരും കൊള്ളക്കാരുമെല്ലാം ചൂഷണം ചെയ്യുന്നതിന് അറുതി വരുത്താനായിരുന്നു ഇത്. 13ാം നൂറ്റാണ്ടിലാണ് രാത്രികാല പാറാവിനായി ഇത്തരക്കാരെ കൂടുതലായി റിക്രൂട്ട്‌ചെയ്യാന്‍ തുടങ്ങിയത്.
സാധാരണയായി രാത്രി ഒന്‍പതോ, പത്തോ മുതല്‍ സൂര്യന്‍ ഉദിക്കുന്നത് വരെയായിരുന്നു യൂറോപ്യന്‍ നഗരങ്ങളില്‍ കാവല്‍ക്കാര്‍ കര്‍മനിരതരായിരിന്നത്. തീപിടുത്തം പോലുള്ള അത്യാഹിതങ്ങള്‍ക്ക് കാരണമാവുന്ന സാഹചര്യം ഇല്ലാതാക്കുക, കടകളും വീടുകളുമെല്ലാം മതിയായ രീതിയില്‍ സുരക്ഷിതമാണോയെന്ന് പരിശോധിക്കുക, അസമയത്ത് തെരുവില്‍ ചുറ്റിത്തിരിയുന്നവരെ നിരീക്ഷിക്കുക തുടങ്ങിയ ജോലികളായിരുന്നു ഇവര്‍ നിര്‍വഹിച്ചിരുന്നത്. ലണ്ടനിലും മറ്റും കുന്തത്തില്‍ റാന്തല്‍ തൂക്കിയാണ് കാവല്‍ക്കാര്‍ റോന്തുചുറ്റിയിരുന്നത്. കായികക്ഷമതയുളള നിര്‍ഭയരായ ആജാനബാഹുക്കളായിരുന്നു ആദ്യകാല കാവല്‍ക്കാര്‍.
ഇന്ത്യന്‍ സാഹചര്യത്തിലേക്ക് എത്തുന്നതോടെ ഒരു പ്രൊഫഷന്‍ എന്നതില്‍നിന്ന് അഷ്ടിക്കുള്ള വകതേടുന്ന ഒന്നായി വര്‍ത്തമാന കാലത്ത് ഈ തൊഴില്‍ മേഖല കീഴോട്ടുപോയി. ഇന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യം ഒഴിച്ചുകൂടാന്‍ വയ്യാത്തതായിരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  2 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  2 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  2 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  2 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  2 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  2 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  2 days ago
No Image

കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

National
  •  2 days ago
No Image

വെനസ്വേലയ്ക്ക് നേരെയുള്ള യുഎസിന്റെ കടന്നുകയറ്റം: സ്വർണ്ണത്തിനും വെള്ളിക്കും റെക്കോർഡ് വില വർദ്ധനവിന് സാധ്യത; വിപണിയിൽ ആശങ്ക

International
  •  2 days ago