ലോകായുക്തയില്‍ കേസുകൾ കൂടി; ഇക്കൊല്ലം 362 കേസുകള്‍ - ജനുവരി ഒന്നിന് വെക്കേഷന്‍ സിറ്റിങ്
തിരുവനന്തപുരം: കേരള ലോകായുക്തയില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ വൻ വര്‍ധന. ഇക്കൊല്ലം പുതിയ കേസുകളുടെ ഫയലിങ് 362 പിന്നിട്ടു. സ്വത്തുവിവരം നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയ 791 പൊതുപ്രവര്‍ത്തകര്‍ക്കെതിരേ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നോട്ടിസ് അയച്ചിട്ടുണ്ട്. രണ്ടു ഉപലോകായുക്തമാരുടെയും അഭാവത്തില്‍ ആഗസ്റ്റ് മുതല്‍ ലോകായുക്ത ജസ്റ്റിസ് എന്‍.അനില്‍കുമാര്‍ ആണ് സിംഗിള്‍ ബെഞ്ച് കേസുകള്‍ പരിഗണിക്കുന്നത്.
ചുരുങ്ങിയ കാലയളവില്‍ 270 പുതിയ കേസുകള്‍ ആണ് സിംഗിള്‍ ബെഞ്ചില്‍ ഫയല്‍ ചെയ്യപ്പെട്ടത്. സമീപകാലത്ത് ഉണ്ടായ വര്‍ധനവിന്റെ പശ്ചാത്തലത്തിലും പരാതി കക്ഷികളുടെയും അഭിഭാഷകരുടെയും ആവശ്യം പരിഗണിച്ചും ജനുവരി ഒന്നിന് വെക്കേഷന്‍ സിറ്റിങ് നടത്തും. ജസ്റ്റിസ് എന്‍.അനില്‍കുമാര്‍ കേസുകള്‍ പരിഗണിക്കും. രണ്ടു ഉപലോകായുക്തമാര്‍ കൂടി സ്ഥാനം ഏല്‍ക്കുന്നതോടെ കേരള ലോകായുക്തയില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് പ്രതീക്ഷിക്കുന്നു. സഹകരണ സൊസൈറ്റികളിലെയും ബാങ്കുകളിലെയും നിക്ഷേപം ആവശ്യപ്പെട്ടിട്ടും തിരികെ ലഭിക്കുന്നില്ല, സ്‌കൂള്‍ കലോത്സവ നടത്തിപ്പിലെ കെടുകാര്യസ്ഥത, ലാന്‍ഡ് ടാക്‌സ് സ്വീകരിക്കുന്നതും പോക്കുവരവ് ചെയ്യുന്നതും നിരസിക്കല്‍, സഹകരണ ബാങ്കുകളുടെ ഏകപക്ഷീയമായ റവന്യൂ റിക്കവറി നടപടി, പൊലിസ് അതിക്രമം എന്നിവയെല്ലാം പരാതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. ഫയലിങ്ങിനു കക്ഷികളെ സഹായിക്കുന്നതിനായി ഹെല്‍പ് ഡെസ്‌ക് സംവിധാനവും ഏര്‍പ്പെടുത്തി. പരാതി ഫോം www.lokayuktakerala.com ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം. പരാതികള്‍ നിയമസഭാസമുച്ചയത്തിലെ ലോകായുക്തയുടെ ഓഫിസില്‍ നേരിട്ട് ഫയല്‍ ചെയ്യുകയോ, തപാല്‍ വഴി അയക്കുകയോ ചെയ്യാം. ക്യാംപ് സിറ്റിങ് നടക്കുന്ന കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം ജില്ലകളില്‍ അന്നേ ദിവസം പുതിയ കേസുകള്‍ ഫയല്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും ലോകായുക്ത അറിയിച്ചു. വിവരങ്ങള്‍ക്ക്: 0471 2300362, 2300495 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."