കൊച്ചി മെട്രോയിൽ മദ്യക്കച്ചവടം ആരംഭിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം
കൊച്ചി: മെട്രോ സ്റ്റേഷനുകളില്‍ ബെവ്‌കോ മദ്യശാലകള്‍ ആരംഭിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം. വരുമാന വര്‍ധന ലക്ഷ്യമിട്ടാണ് കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ അടക്കമുള്ളവ തുടങ്ങാന്‍ തീരുമാനമായത്. നിലവില്‍ കൊച്ചി മെട്രോയുടെ വൈറ്റില, വടക്കേക്കോട്ട എന്നീ സ്റ്റേഷനുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് തീരുമാനം.
ബെവ്‌കോ ആവശ്യപ്പെട്ടതനുസരിച്ച് ഇതിനായി ഈ രണ്ട് സ്റ്റേഷനുകളില്‍ സ്ഥലവും കെ.എം.ആര്‍.എല്‍ അനുവദിച്ചിട്ടുണ്ട്. ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനായുള്ള തുടര്‍ചര്‍ച്ചകളും നടപടികളും പുരോഗമിക്കുകയാണ്. ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തന മാനദണ്ഡങ്ങളിലും വൈകാതെ തീരുമാനമുണ്ടാകും. ഏത് സാമ്പത്തിക ലാഭത്തിന്റെ പേരിലാണെങ്കിലും മെട്രോ സ്റ്റേഷനുകളില്‍ മദ്യക്കച്ചവടം അനുവദിക്കാനാവില്ലെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.
മുന്‍പ് പല ഇടങ്ങളിലും ഇത്തരം ആലോചനകള്‍ ഉണ്ടായപ്പോള്‍ സമൂഹം ഒറ്റക്കെട്ടായി അതിനെയെല്ലാം ചെറുത്തു തോല്‍പിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ പരാജയമാണെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള സുപ്രഭാതത്തോട് പറഞ്ഞു. 26ന് കോട്ടയത്ത് ചേരുന്ന സമ്മേളനത്തില്‍ സര്‍ക്കാരിന്റെ ഇത്തരം നയങ്ങൾക്കെതിരേയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും പ്രസാദ് കുരുവിള കൂട്ടിച്ചേര്‍ത്തു.
ഇത്തരം കാര്യങ്ങളിലൂടെ സര്‍ക്കാര്‍ സംസ്ഥാനത്ത് വലിയ ദുരന്തത്തിലേക്കുള്ള വാതില്‍ തുറക്കുകയാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി ദുര്യോധനന്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഗുരുതരമായ അവസ്ഥയിലേക്കാണ് ഈ സര്‍ക്കാര്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുക. ലാഭം എന്നു പറഞ്ഞ് മദ്യത്തിന് പിന്നാലെ സര്‍ക്കാര്‍ പോകുമ്പോള്‍ യുവതലമുറയെ അടക്കം കാത്തിരിക്കുന്നത് ഏറ്റവും ഭയാനകമായ അവസ്ഥയാണെന്നും ദുര്യോധനന്‍ വ്യക്തമാക്കി.
സ്വാര്‍ഥ താല്‍പര്യങ്ങളാണ് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍.
പാലക്കാട് ബ്രൂവറി ഇതിന് ഉദാഹരണമാണ്. മദ്യവും ലഹരിയും കൊണ്ട് സര്‍ക്കാരിന് ഉണ്ടാകുന്ന സാമ്പത്തിക ലാഭത്തേക്കാള്‍ നഷ്ടമാണ് സര്‍ക്കാരിനും സമൂഹത്തിനും ഉണ്ടാകുന്നത്. ലഹരി ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്നും കെ.പി ദുര്യോധനന്‍ സുപ്രഭാതത്തോട് പറഞ്ഞു. മെട്രോ സ്റ്റേഷനുകളില്‍ മദ്യശാലകൾ തുറക്കാനുള്ള നീക്കം തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."