'ഷഹബാസിന്റെ മരണം ഏറെ ദു:ഖകരം'; വകുപ്പുതല അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേക്ഷിക്കും. വിശദമായ വകുപ്പുതല അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും സംഭവം ഏറെ ദു:ഖകരമാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
താമരശ്ശേരിയിൽ സ്‌കൂളിനു പുറത്തുവച്ചുണ്ടായ സംഘർഷത്തെ തുടർന്ന് എംജെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർഥി മരിച്ചത് ഏറെ ദുഃഖകരമായ സംഭവമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ തലക്ക് ഗുരുതരമായി പരുക്കേറ്റ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാത്രി 12.30 ഓടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ ഷഹബാസിന് ഫെയർവെൽ പരിപാടിക്കിടെയുണ്ടായ സംഘർഷത്തിലായിരുന്നു തലക്ക് ഗുരുതരമായി പരുക്കേറ്റത്.
എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവങ്ങൾക്ക് തുടക്കം ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടിയിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ ഇന്നലെ അഞ്ച് വിദ്യാർത്ഥികളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."