യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപ്പന്തലിലെത്തി. ആശമാർക്ക് കേന്ദ്രം നൽകേണ്ട സഹായം നൽകിയിട്ടുണ്ടെന്നും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തപക്ഷം അടുത്ത ഗഡു ഫണ്ട് അനുവദിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളം 2023-24 സാമ്പത്തിക വർഷത്തിലെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് കൈമാറിയതാണെന്നും, കോ-ബ്രാൻഡിംഗിന്റെ പേരിൽ തടഞ്ഞ പണം ഇപ്പോഴും ലഭ്യമാക്കിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ രേഖകൾ സമർപ്പിച്ചു.
കേന്ദ്രം അനുവദിക്കേണ്ട മുഴുവൻ തുകയും നൽകിയെന്ന അവകാശവാദം വാസ്തവമല്ലെന്നും, 2023-24 സാമ്പത്തിക വർഷത്തിൽ എൻഎച്ച്എം പദ്ധതികൾക്കായി 826.02 കോടി രൂപയിൽ 189.15 കോടി മാത്രമാണ് ലഭിച്ചതെന്നും സർക്കാർ വിശദീകരിച്ചു. ആശ വർക്കർമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ 636.88 കോടി രൂപ കേന്ദ്രം ഇതുവരെ അനുവദിച്ചിട്ടില്ല.
ആരോഗ്യ വകുപ്പ് മന്ത്രിയും സംസ്ഥാന എൻഎച്ച്എം മിഷനും നിരവധി തവണ കേന്ദ്രത്തോട് കത്ത് മുഖേന ആവശ്യങ്ങൾ ഉന്നയിച്ചതായും, അതിന്റെ അടിസ്ഥാനത്തിൽ 2025 ഫെബ്രുവരി വരെയുള്ള ഫിനാൻഷ്യൽ മോണിറ്ററിംഗ് റിപ്പോർട്ടുകളും കേന്ദ്രത്തിന് കൈമാറിയതായും വീണാ ജോർജ് അറിയിച്ചു. കേന്ദ്രം ഈ റിപ്പോർട്ട് സ്വീകരിച്ചാൽ മാത്രമേ അടുത്ത ഗഡു ഫണ്ട് അനുവദിക്കുകയുള്ളൂ.
"ആര് കള്ളം പറയുന്നുവെന്ന് മാധ്യമങ്ങൾ കണ്ടെത്തണം" എന്നായിരുന്നു കേന്ദ്രത്തിൽ നിന്ന് സർക്കാരിനെതിരായ ആരോപണങ്ങൾ ഉയർന്നപ്പോൾ സുരേഷ് ഗോപിയുടെ പ്രതികരണം. ഇതിനിടെ, സമരക്കാർക്കെതിരെ സി.ഐ.ടി.യു നേതാവിൻ്റെ അവഹേളനത്തെ കുറിച്ച് ചോദിച്ചപ്പോൾ, അതിന് പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
Union Minister Suresh Gopi supports Asha workers' protest, stating that Kerala must submit the utilization certificate for NHM funds. Kerala government counters, claiming funds were withheld.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."