നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ പിടിച്ചുവയ്ക്കരുത്; മൂന്ന് മാസത്തിനുള്ളിൽ തീരുമാനം വേണം: സുപ്രീം കോടതി
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ അനന്തമായി തടഞ്ഞുവയ്ക്കുന്നതിന് സുപ്രീം കോടതിയുടെ കടിഞ്ഞാൺ. ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനയ്ക്ക് എതിരുമാണെന്ന് കോടതി കുറ്റപ്പെടുത്തി. മൂന്ന് മാസത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തമിഴ്‌നാട് സർക്കാർ ഗവർണർക്കെതിരെ നൽകിയ ഹരജിയിലാണ് ഈ നിർണായക വിധി.
ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. ഇന്ത്യൻ ഭരണഘടന ഗവർണർമാർക്ക് ബില്ലുകൾ തടയാനുള്ള വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗവർണർ സർക്കാരിന്റെ ഉപദേശപ്രകാരം പ്രവർത്തിക്കണമെന്നും കോടതി ഓർമിപ്പിച്ചു. തമിഴ്‌നാട്ടിൽ ഗവർണർ തടഞ്ഞുവച്ച പത്ത് ബില്ലുകൾക്ക് കോടതി അംഗീകാരം നൽകുകയും ചെയ്തു.
“ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവർ ശരിയല്ലെങ്കിൽ മോശമാകും,” എന്ന അംബേദ്കറിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. നിയമങ്ങൾ ജനങ്ങളുടെ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്നതാണെന്നും, ജനക്ഷേമത്തിനായാണ് സർക്കാരുകൾ നിയമനിർമാണം നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതിൽ തടസ്സം നിൽക്കുന്ന നിലപാട് ശരിയല്ലെന്നും, സംസ്ഥാന സർക്കാരിനെ തടയുക എന്നത് ഗവർണറുടെ ജോലിയല്ലെന്നും കോടതി വിശദീകരിച്ചു.
സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള ശക്തിപ്പോര് തുടരുന്നതിനിടെയാണ് ഈ സുപ്രധാന വിധി വന്നിരിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെയും ഗവർണർക്ക് നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവയ്ക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
"സുപ്രീം കോടതിയുടെ വിധി ഗവർണർമാർക്കുള്ള താക്കീതാണെന്നും ജനാധിപത്യത്തിന്റെ വിജയമെന്നും" വിധിയെ സ്വാഗതം ചെയ്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫെഡറൽ സംവിധാനത്തിന്റെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളുടെയും വിജയമാണ് ഈ വിധിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി നേരത്തെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ വിധിയിൽ ബില്ലുകൾ പാസാക്കാൻ കൃത്യമായ സമയപരിധി നിശ്ചയിച്ചത് അതിനെക്കാൾ മുന്നോട്ടുള്ള ചുവടുവയ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമനിർമാണ സഭയുടെ അധികാരങ്ങൾ ഗവർണർമാർ കയ്യടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധിയെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു. “23 മാസം വരെ ബില്ലുകൾ തടഞ്ഞുവച്ച് അനിശ്ചിതത്വത്തിലാക്കിയ സാഹചര്യം നമ്മൾ കണ്ടതാണ്. അതിനെതിരെ കേരളം നിയമപോരാട്ടം നടത്തിവരികയാണ്. കേരളം ഉയർത്തിയ വിഷയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ഈ വിധി അടിവരയിടുന്നു,” എന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."