തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയം നേടുന്നവര്‍ക്കു വെല്ലുവിളിയുമായി സുപ്രിം കോടതി; നോട്ടയുടെ നിയമസാധുത പരിശോധിക്കുമെന്ന്
ഡല്‍ഹി: നോട്ട (None of the Above) വോട്ടുകളുടെ നിയമസാധുത പരിശോധിക്കാന്‍ സുപ്രിം കോടതിയുടെ ആലോചന. എതിരാളികളില്ലാതെ ഒരാള്‍ മാത്രം പത്രിക നല്‍കുകയും വിജയിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോട്ട വോട്ടുകള്‍ പരിഗണിക്കണോയെന്നതാണ് ആലോചിക്കുന്നത്.'വോട്ടര്‍മാര്‍ പ്രത്യക്ഷമായി പ്രകടിപ്പിക്കാത്ത ജനവിധി പാലിക്കപ്പെടണം. ഒരു സ്ഥാനാര്‍ത്ഥി മാത്രമേയുള്ളൂവെങ്കില്‍ അദ്ദേഹത്തോട് താത്പര്യമില്ലാത്തവര്‍ക്ക് വോട്ട് ചെയ്യണമല്ലോ. അതിനാല്‍ തന്നെ ഇത് വളരെ പ്രധാനപ്പെട്ടതാണെന്ന് കരുതുകയാണ്' എന്ന് സ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍, എന്‍ കോടീശ്വര്‍ സിങ് എന്നിവരുള്‍പ്പെട്ട സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
സര്‍ക്കാരിതര സംഘടനയായ വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയുടെയും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെയും ഹരജികള്‍ പരിഗണിച്ചപ്പോഴാണ് സുപ്രിം കോടതി ഈ വിലയിരുത്തല്‍ നടത്തിയത്. എതിരാളികളില്ലാതെ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നത് റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട് സെക്ഷന്‍ 53(2) പ്രകാരം ലംഘനമാണെന്നാണ് ഇരു സംഘടനകളുടെയും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.ഒരു സ്ഥാനാര്‍ത്ഥി മാത്രമുള്ള സന്ദര്‍ഭങ്ങളില്‍ വോട്ടെടുപ്പിന് നോട്ടയുടെ സാധുത പരിഗണിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുക. നിലവില്‍ എല്ലാ വോട്ടെടുപ്പിലും നോട്ടയുണ്ടെങ്കിലും ഈ വോട്ടുകള്‍ക്ക് സാധുതയില്ലായിരുന്നു.
എന്നാല്‍ ജയപരാജയങ്ങളെ പരോക്ഷമായി നോട്ട സ്വാധീനിക്കാറുമുണ്ട്. 2013ല്‍ നോട്ട അംഗീകരിക്കപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ എതിരില്ലാതെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.രാജ്യത്ത് 1989ന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എതിരില്ലാതെ ജയിച്ചവരുടെ എണ്ണം കുറവാണ്. എന്നാല്‍ പല നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഈ നിലയില്‍ വോട്ടെടുപ്പ് നടക്കാതെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച സന്ദര്‍ഭങ്ങള്‍ നിരവധിയുമാണ്. ഇതുമായി ബന്ധപ്പെട്ടായിരുന്നു വ്യാഴാഴ്ച സുപ്രിം കോടതി വാദം കേട്ടത്. ഒരൊറ്റ സ്ഥാനാര്‍ത്ഥി മാത്രമുള്ള സന്ദര്‍ഭത്തില്‍ ഭൂരിഭാഗം ജനം നോട്ടയ്ക്കാണ് വോട്ട് ചെയ്യുന്നതെങ്കില്‍ ആ സ്ഥാനാര്‍ത്ഥിക്കെതിരാണ് ജനമെന്ന് അതില്‍ നിന്ന് വ്യക്തമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഇതിനെ അനുകൂലിക്കുന്നില്ല. ജനങ്ങള്‍ കടുത്ത അതൃപ്തിയിലാണെങ്കില്‍ അവര്‍ക്ക് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താവുന്നതല്ലേയെന്നായിരുന്നു മറുചോദ്യം ഉന്നയിച്ചത്. കേസില്‍ അടുത്ത നവംബര്‍ ആറിനാണ് സുപ്രിം കോടതി വാദം കേള്‍ക്കുക. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുമില്ല. എങ്കിലും വോട്ട് ചെയ്യാനുള്ള അവകാശവും വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. ആര്‍പി ആക്ടിലെ സെക്ഷന്‍ 53 റൂള്‍ 11 ന്റെ ലംഘനവുമാകും ഇതെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."