ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സർക്കാർ 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായവും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിതരുടെ പുനരധിവാസത്തിനും മറ്റു നടപടികൾക്കുമായി റവന്യൂ സെക്രട്ടറിയുടെ അധ്യക്ഷതയിൽ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും പുഷ്കർ സിങ് ധാമി അറിയിച്ചു.
ആഗസ്റ്റ് അഞ്ചിനാണ് ഉത്തരാഖണ്ഡിനെ നടുക്കിയ ദുരന്തമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെ ധാരാലിയില്‍ ഹര്‍സില്‍ സൈനിക ക്യാമ്പില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് മേഘവിസ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ധാരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ച് പോയിരുന്നു. ധാരാലി ഗ്രാമത്തില്‍ മാത്രം 200 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് കണക്കുകൂട്ടല്‍.
എന്നാല്‍ ആറുപേര്‍ മാത്രമാണ് മരിച്ചതെന്നും, 50ഓളം പേരെ കണ്ടെത്താനുണ്ടെന്നുമാണ് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെ വാദം. കണക്കുകളില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ഉത്തരാഖണ്ഡ് എസ്പി പറഞ്ഞിരുന്നു. രണ്ടുദിവസം കൊണ്ട് രണ്ട് മൃതദേഹങ്ങള്‍ മാത്രമാണ് മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തത്.
400 പേരോളം ധാരാലി ഗ്രാമത്തില്‍ താമസിച്ചിരുന്നു. സ്ഥിര താമസക്കാരല്ലാത്ത ടൂറിസ്റ്റുകള്‍ വേറെയുമുണ്ട്. ഗ്രാമത്തിന്റെ പകുതിയോളം ഒലിച്ച് പോയ സാഹചര്യത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ തെറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തബാധിത പ്രദേശത്തെ ആരം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
After a cloudburst in Dharali Uttarakhand caused a flash flood the state government announced emergency financial help Chief Minister Pushkar Singh Dhami said people who lost their homes will get 5 lakh for rehabilitation and families of those who died will also receive 5 lakh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."