നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; ശശി തരൂരിനെ ഇറക്കിയേക്കും
തിരുവനന്തപുരം: ശശി തരൂരിനെ വിദേശകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്ത് കോൺഗ്രസ് വീണ്ടും നാമനിർദേശം ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാക്കാൻ ഹൈക്കമാൻഡ് നീക്കം. ഇതുസംബന്ധിച്ച് എ.ഐ.സി.സി നേതൃത്വം കേരളത്തിലെ നേതാക്കളെ അറിയിച്ചതായാണ് വിവരം.
നിയമസഭാ തെരെഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ തരൂരിന് നിർണായക ചുമതല ഏൽപ്പിക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും തരൂരിനെ പ്രചാരണത്തിന് മുന്നിൽനിർത്തണമെന്ന് പാർട്ടി നേതൃത്വത്തോട് നിർദേശിച്ചിരുന്നതായും സൂചനയുണ്ട്.
ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് മോദി അനുകൂല പ്രസ്താവനകൾ നടത്തിയതിനെ തുടർന്ന് കുറച്ചുകാലമായി നേതൃത്വവുമായി അകന്നുനിൽക്കുകയായിരുന്ന തരൂരിനെ സജീവമാക്കി വെല്ലുവിളികൾ മറികടക്കാനാണ് കോൺഗ്രസ് തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാൻ എല്ലാവരും ഒരുമിക്കണമെന്ന സന്ദേശമാണ് ഹൈക്കമാൻഡിനുള്ളത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ തരൂരിനുള്ള പ്രസക്തി കോൺഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞതാണ് എൻ.എസ്.എസിന് അടക്കം താൽപ്പര്യമുള്ള തരൂരിനെ വീണ്ടും സജീവമാക്കാൻ കാരണം.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന മഹിളാ കോൺഗ്രസ് വേദിയിൽ തരൂർ എത്തിയിരുന്നു. ഇടക്കാലത്തിന് ശേഷം തരൂരിനെ വേദിയിൽ എത്തിക്കുന്നതിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ ഇടപെടലാണ് നിർണായകമായത്. ദീപാദാസ് മുൻഷി നേരിട്ട് തരൂരിനെ ഫോണിൽ വിളിക്കുകയും പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുകയുമായിരുന്നു.
രാജ്ഭവനിലെ ത്രൈമാസിക പ്രകാശനത്തിന് ശേഷം ഡൽഹിയിലേക്ക് മടങ്ങാനിരുന്ന തരൂർ ഒടുവിൽ പരിപാടിയിൽ മാറ്റംവരുത്തുകയായിരുന്നു. ഓപറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങളിൽ തരൂർ കോൺഗ്രസ് നിലപാടിൽ നിന്ന് വ്യത്യസ്തമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു. മോദി അനുകൂല പ്രസ്താവനകളുടെ പേരിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും തരൂരിനെ കോൺഗ്രസ് പങ്കെടുപ്പിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."