തടവുകാരെ 'നിലയ്ക്ക് നിർത്തിയാൽ' ജീവനക്കാർക്ക് ബാഡ്ജ് ഓഫ് ഓണർ നൽകാൻ ജയിൽ വകുപ്പ്
കോഴിക്കോട്: ജയിൽ ജീവനക്കാരുടെ ഡ്യൂട്ടിയിലുള്ള മികവിന് ഇനി ജയിൽ വകുപ്പ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ. പൊലിസിന് നൽകുന്ന ബാഡ്ജ് ഓഫ് ഓണറിന് സമാനമായ രീതിയിലാണ് ജയിൽവകുപ്പും മികവിനുള്ള അംഗീകാരം ഏർപ്പെടുത്തിയത്. ജയിൽ ഡി.ജി.പിയുടെ റിപ്പോർട്ടിന്റെയും ജയിൽ സബോർഡിനേറ്റ് ഓഫിസേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്റെയും അടിസ്ഥാനത്തിലാണ് ബാഡ്ജ്ഓഫ് ഓണർ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ മാസം ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ പട്ടിക തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മറ്റികൾ രൂപീകരിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ ഈ വർഷം ബാഡ്ജ് ഓഫ് ഓണർ നൽകാൻ സാധിക്കില്ലെന്നാണ് സൂചന.
ജയിലുകളിലെ കുറ്റകൃത്യങ്ങൾ തടയുന്നതിലെ മികവ്, തടവു ചാടിയവരെ കണ്ടെത്തൽ, തടവു ചാട്ടം തടയൽ, ജയിലിലെ നിരോധിത വസ്തുക്കൾ കണ്ടെത്തൽ എന്നിവ അടിസ്ഥാനമാക്കിയാണ് ബാഡ്ജ് ഓഫ് ഓണറിന് ജീവനക്കാരെ പരിഗണിക്കുന്നത്. തടവുകാരുടെ പരിപാലനത്തിലെ മികവ്, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സുരക്ഷാ പ്രവർത്തനങ്ങൾ, ആത്മഹത്യാശ്രമങ്ങൾ തടയൽ തുടങ്ങിയവും മാനദണ്ഡങ്ങളിൽ ഉൾപ്പെടും.
ഇതിനു പുറമെ തടവുകാരുടെ മനഃപരിവർത്തനങ്ങളിലെ മികവും ഓൾ ഇന്ത്യ പ്രിസൺ മീറ്റുൾപ്പെടെയുള്ള പരിപാടികളിലെ പ്രകടനവും ബാഡ്ജ് ഓഫ് ഓണർ നൽകുന്നതിനുള്ള മാനദണ്ഡമായി വിലയിരുത്തുന്നുണ്ട്. ഓരോവർഷവും നവംബർ ഒന്നിന് ബാഡ്ജ് ഓഫ് ഓണർ നൽകുന്ന ചടങ്ങ് നടത്താനാണ് തീരുമാനം.
ജയിൽവകുപ്പിൽ മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കിയ എക്‌സിക്യൂട്ടീവ് വിഭാഗം ജീവനക്കാർക്ക് മാത്രമാണ് ബാഡ്ജ് ഓഫ് ഓണറിന് അർഹതയുള്ളത്. വർഷത്തിൽ 33 ഉദ്യോഗസ്ഥർക്കാണ് പരമാവധി നൽകുക. അനുവദിക്കുന്ന ബാഡ്ജുകളിൽ 10 ശതമാനം വനിതകൾക്കാണ്. സെൻട്രൽ ജയിൽ സൂപ്രണ്ട് തസ്തിക വരെയുള്ള ഉദ്യോഗസ്ഥരെ ബാഡ്ജിന് പരിഗണിക്കും. ഒരു ഓഫിസർക്ക് സർവിസിൽ പരമാവധി അഞ്ച് തവണ ബാഡ്ജ് അനുവദിക്കാമെന്നും ആഭ്യന്തരവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."