പേരാമ്പ്ര സംഘർഷം; ഷാഫി പറമ്പിൽ എംപിക്കെതിരെ കേസ്,പൊലിസിനെ ആക്രമിച്ചെന്ന് എഫ്ഐആർ, എൽഡിഎഫ് പ്രവർത്തകർക്കെതിരേയും കേസ്
കോഴിക്കോട്: പേരാമ്പ്രയിൽ യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ പൊലിസ് കേസെടുത്തു. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ അടക്കം 692 കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലിസിനെ ആക്രമിച്ചുവെന്നാണ് പ്രധാന ആരോപണം. അതേസമയം, എൽഡിഎഫ് പ്രവർത്തകർക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 എൽഡിഎഫ് പ്രവർത്തകർക്കെതിരെ, നിയമവിരുദ്ധമായി സംഘം ചേർന്നതിനും വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു.
സംഘർഷത്തിനിടെ പൊലിസ് നടപടിയിൽ ഷാഫി പറമ്പിൽ എംപിക്ക് മൂക്കിന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഷാഫിക്കെതിരെ കേസെടുത്ത വിവരം പുറത്തുവന്നത്. പേരാമ്പ്രയിലെ സംഘർഷം കോൺഗ്രസിന്റെയും എൽഡിഎഫിന്റെയും പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വഴിവെച്ചിരുന്നു, ഇത് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾക്ക് കാരണമായി.
സംസ്ഥാനവ്യാപക പ്രതിഷേധം
തലസ്ഥാന നഗരിയിൽ ഷാഫിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ഇതിനിടെ പൊലിസുമായി ഉന്തും തള്ളും ഉണ്ടാവുകയും ലാത്തിചാർജ് നടക്കുകയും ചെയ്തു. കൊല്ലത്ത് രാത്രി വൈകിയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനവും ഉപരോധവും സംഘടിപ്പിച്ചു. ചവറയിൽ പൊലിസ് സ്റ്റേഷനും റോഡും ഉപരോധിച്ച പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. കരുനാഗപ്പള്ളിയിൽ ദേശീയ പാത ഉപരോധിച്ചതിന് പിന്നാലെ പൊലിസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ പിരിച്ചുവിട്ടു.
ആലപ്പുഴയിൽ രാത്രി പത്ത് മണി വരെ പ്രവർത്തകർ ദേശീയ പാതയിൽ പ്രതിഷേധിച്ചു. കളർകോട് ജംഗ്ഷനിൽ ദേശീയ പാത ഉപരോധിച്ചതിനെ തുടർന്ന് വാഹനങ്ങൾ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. ഹൈവേ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. ഏകദേശം ഒരു മണിക്കൂർ നീണ്ട പ്രതിഷേധത്തിന് ശേഷം പൊലിസ് പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്തു നീക്കി.
എറണാകുളത്ത് കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. എറണാകുളം നഗരത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പെരുമ്പാവൂരിൽ പന്തം കൊളുത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. തൊടുപുഴയിലും പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി.
തൃശ്ശൂരിൽ പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പാലക്കാട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. വയനാട്ടിലെ മാനന്തവാടിയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."