നിശ്ചിത സമയത്തിനുള്ളിൽ ട്രാഫിക് പിഴ അടച്ചില്ല; 28 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്
ദുബൈ: ട്രാഫിക് നിയമലംഘകരെ കണ്ടെത്താൻ പരിശോധനയുമായി ദുബൈ പൊലിസ്. എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനാ ക്യാമ്പയിനിൽ പൊലിസ് നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. തുടർച്ചയായി ട്രാഫിക് നിയമലംഘനങ്ങൾ നടത്തുകയും പിഴകുടിശ്ശിക അടക്കാതിരിക്കുകയും ചെയ്ത 28 വാഹനങ്ങളാണ് ദുബൈ പൊലിസ് പിടിച്ചെടുത്തത്.
ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങൾ ചെയ്യുകയും പിഴത്തുക അടക്കാതിരിക്കുകയും ചെയ്ത ഡ്രൈവറുടെ വാഹനങ്ങളാണ് പിടിച്ചെടുത്തവയിൽ മിക്കതും. ഇതിൽ ചില ഡ്രൈവർമാരുടെ ലൈസൻസ് വിവിധ കാരണങ്ങളാൽ നേരത്തേ തന്നെ സസ്‌പെന്റ് ചെയ്തിരുന്നു.
പരിശോധന ക്യാമ്പയിനിൽ ലൈസൻസ് പുതുക്കാത്ത ഡ്രൈവർമാരെയും പിടികൂടിയിരുന്നു. തുടർന്ന് പൊലിസ് ഇവരുടെ വാഹനം പിടിച്ചെടുക്കുകയായിരുന്നു.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിംഗ് കുറയ്ക്കുന്നതിനും ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പൊലിസിന്റെ നീക്കം. 6,000 ദിർഹത്തിൽ കൂടുതൽ പിഴ ഈടാക്കിയ വാഹനങ്ങൾ കണ്ടുകെട്ടാൻ പൊലിസിന് അധികാരമുണ്ട്.
പിഴ കുടിശ്ശിക അടക്കാനും ലൈസൻസ് കൃത്യസമയത്ത് പുതുക്കാനും ഗതാഗത നിയന്ത്രണങ്ങൾ പാലിക്കുന്നതിനും വാഹനമോടിക്കുന്നവരെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
നിയമനടപടികളോ വാഹനം പിടിച്ചെടുക്കലോ ഒഴിവാക്കാൻ, പിഴ കുടിശ്ശിക പതിവായി പരിശോധിക്കാനും ദുബൈ പോലീസിന്റെ സ്മാർട്ട് ആപ്പ്, വെബ്‌സൈറ്റ് എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക മാർഗങ്ങൾ വഴി സമയബന്ധിതമായി പണമടയ്ക്കാനും വാഹന ഉടമകളോട് അധികൃതർ അഭ്യർത്ഥിച്ചു.
dubai police impounds 28 vehicles for failing to pay traffic fines on time under new 2025 rules. penalties escalate to vehicle seizure after grace period. stay compliant to avoid towing and extra fees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."