പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ
കാബൂൾ: പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. അടുത്ത മാസം പാകിസ്ഥാനും ശ്രീലങ്കയും ഉൾപ്പെടുന്ന പരമ്പരയിൽ നിന്നാണ് പിന്മാറ്റം. സൗഹൃദ മത്സരത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ അതിർത്തിയിലെ കിഴക്കൻ പക്തിക പ്രവിശ്യയിലെ ഉർഗുണിൽ നിന്ന് ഷരാനയിലേക്ക് പോയി മടങ്ങിയ കളിക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പാകിസ്ഥാൻ ഭരണകൂടം നടത്തിയത് ഭീരുത്വം നിറഞ്ഞ ആക്രമണമാണെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) പ്രതികരിച്ചു.
ആക്രമണത്തിൽ ആകെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതിൽ മൂന്ന് പേരാണ് ക്രിക്കറ്റ് താരങ്ങൾ. കബീർ ആഗ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് കൊല്ലപ്പെട്ട ക്രിക്കറ്റ് താരങ്ങൾ എന്ന് എസിബി അറിയിച്ചു. സൗഹൃദ മത്സര ശേഷം ഉർഗുണിൽ തിരിച്ചെത്തിയ ശേഷം സംഘടിപ്പിച്ച ഒരു ഒത്തുചേരലിനിടെയാണ് ആക്രമണം ഉണ്ടായത്.
Statement of Condolence
— Afghanistan Cricket Board (@ACBofficials) October 17, 2025
The Afghanistan Cricket Board expresses its deepest sorrow and grief over the tragic martyrdom of the brave cricketers from Urgun District in Paktika Province, who were targeted this evening in a cowardly attack carried out by the Pakistani regime.
In… pic.twitter.com/YkenImtuVR
'അഫ്ഗാനിസ്ഥാന്റെ കായിക സമൂഹത്തിനും, കായികതാരങ്ങൾക്കും, ക്രിക്കറ്റ് കുടുംബത്തിനും ഇതൊരു വലിയ നഷ്ടമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനവും ഐക്യദാർഢ്യവും അറിയിക്കുന്നു' - അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. അടുത്ത മാസത്തെ ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ഇരകളോടുള്ള ആദരവിന്റെ സൂചനയായാണ് എന്നും ബോർഡ് കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാൻ ടി-20 ടീം ക്യാപ്റ്റൻ റാഷിദ് ഖാൻ പാകിസ്ഥാന്റെ ആക്രമണങ്ങളെ അപലപിക്കുകയും സൗഹൃദ പരമ്പരയിൽ നിന്ന് പിന്മാറാനുള്ള എബിസിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നത് തികച്ചും അധാർമികവും പ്രാകൃതവുമാണെന്നും റാഷിദ് ഖാൻ പറഞ്ഞു. മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടക്കുന്നത്, അത് ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്നും ഖാൻ പറഞ്ഞു.
ഈ സംഭവം പക്തികയ്ക്ക് മാത്രമല്ല, മുഴുവൻ അഫ്ഗാൻ ക്രിക്കറ്റ് കുടുംബത്തിനും രാജ്യത്തിനും വലിയ ദുരന്തമാണ് അഫ്‌ഗാൻ അന്താരാഷ്ട്ര താരമായ മുഹമ്മദ് നബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."