ഉത്തര്‍ പ്രദേശില്‍ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദലിത് വയോധികനെ കൊണ്ട് നിലം നക്കിച്ചു
ലഖ്‌നൗ: ദീപാവലി ദിനത്തിൽ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് വയോധികനായ ദലിതനെക്കൊണ്ട് നിലം നക്കിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.
കകോരി നിവാസിയായ 60 കാരനായ രാംപാൽ റാവത്താണ് ആക്രമണത്തിന് ഇരയായത്. തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെ ശീത മാതാ മന്ദിറിന് സമീപം വെള്ളം കുടിക്കുന്നതിനിടെയാണ് സ്വാമി കാന്ത് എന്നയാൾ തന്നെ തടഞ്ഞുനിർത്തി നിലം നക്കിച്ചതെന്ന് റാവത്ത് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
"ചുമച്ചപ്പോൾ അബദ്ധത്തിൽ വെള്ളം തെറിച്ചതാണ്, മൂത്രമൊഴിച്ചതല്ല എന്ന് ഞാൻ പറഞ്ഞിരുന്നു. എന്നിട്ടും അയാൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും നിലം നക്കാൻ നിർബന്ധിക്കുകയും ചെയ്തു," റാവത്ത് പരാതിയിൽ വ്യക്തമാക്കി.
മുത്തച്ഛന് ശ്വാസതടസ്സമുള്ളതിനാൽ ചുമയ്ക്കുന്നതിനിടെ അബദ്ധത്തിൽ മൂത്രമൊഴിച്ചുപോകാറുണ്ടെന്ന്
റാവത്തിന്റെ ചെറുമകൻ മുകേഷ് കുമാർ വ്യക്തമാക്കി.
"പേടിച്ച മുത്തച്ഛൻ നിലം നക്കാൻ ആവശ്യപ്പെട്ടപ്പോൾ അതുപോലെ ചെയ്തു. അതിനുശേഷം പ്രതി ആ സ്ഥലം കഴുകിപ്പിക്കുകയും ചെയ്തു," മുകേഷ് പറഞ്ഞു.
സ്വാമി കാന്തിനെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. പരുക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ, പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതിയെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. "നിലം നക്കാൻ നിർബന്ധിച്ചു എന്നാണ് ഇരയുടെ വാദം. എന്നാൽ നിലം തൊടാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് പ്രതി പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്," പൊലിസ് വൃത്തങ്ങൾ വ്യക്തമാക്കി.
സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. "മനുഷ്യത്വത്തിനേറ്റ കളങ്കം" എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ പാർട്ടികൾ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്.
"ഒരാളുടെ തെറ്റ് അപമാനകരവും മനുഷ്യത്വരഹിതവുമായ ശിക്ഷയെ ന്യായീകരിക്കുന്നില്ല. മാറ്റത്തിന് മാത്രമേ മാറ്റം കൊണ്ടുവരാൻ കഴിയൂ!" എന്ന് സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് എക്‌സിൽ കുറിച്ചു.
a 60-year-old dalit man in lucknow's kakori was humiliated on diwali, forced to lick the ground after accidentally urinating near sheetla mata temple. accused arrested amid political fury.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."