ഡ്രൈവിംഗ് ലൈസൻസിനും വിവാഹത്തിനും ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം; മയക്കുമരുന്നിനെതിരെ കർശന നിയമവുമായി കുവൈത്ത്
ദുബൈ: മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയാൻ പുതിയ നിയമത്തിന് അംഗീകാരം നൽകി കുവൈത്ത് മന്ത്രിസഭ. പുതിയ നിയമത്തിൻ്റെ ഭാഗമായി സൈനിക, സിവിൽ ജീവനക്കാർക്ക് ക്രമരഹിതമായ മയക്കുമരുന്ന് പരിശോധന (Random Drug Testing) നടത്തും. കൂടാതെ, ഡ്രൈവിംഗ് ലൈസൻസ്, വിവാഹം എന്നിവയ്ക്ക് അപേക്ഷിക്കുന്നവർക്ക് നിർബന്ധിത പരിശോധനയും നടത്തും. ഗുരുതരമായ കേസുകളിൽ വധശിക്ഷ അഠക്കമുള്ള കടുത്ത ശിക്ഷകളും നിയമം വ്യവസ്ഥ ചെയ്യുന്നു.
പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ
പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം നിയമത്തിന് അംഗീകാരം നൽകി. എത്രയും വേഗം ഇത്, അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
1983-ലെ മയക്കുമരുന്ന് സംബന്ധിച്ച നിയമം (Law No. 74), 1987-ലെ സൈക്കോട്രോപിക് വസ്തുക്കൾ സംബന്ധിച്ച നിയമം (Law No. 48) എന്നിവ സംയോജിപ്പിച്ചാണ് ഈ പുതിയ നിയമത്തിന് രൂപം നൽകിയിരിക്കുന്നത്. നടപടിക്രമങ്ങളിലെ പഴുതുകൾ ഇല്ലാതാക്കി നിയമനടപടികൾ ഏകീകരിക്കുകയാണ് നിയമം ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം, ലഹരിക്കടത്തുകാർ, വിതരണക്കാർ, ഇടനിലക്കാർ എന്നിവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. കൂടാതെ 20 ലക്ഷം ദിനാർ വരെ പിഴ ലഭിക്കാനും സാധ്യതയുണ്ട്. "മയക്കുമരുന്നിനെതിരായ യുദ്ധം" എന്നാണ് പുതിയ നിയമത്തെ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.
പുതിയ നിയമ പ്രകാരം സർവിസിൽ തുടരാൻ യോഗ്യരാണെന്ന് ഉറപ്പാക്കുന്നതിനായി സൈനിക, സിവിൽ ജീവനക്കാർക്ക് ക്രമരഹിതമായ മയക്കുമരുന്ന് പരിശോധന (Random Drug Testing) നടത്തും.
ഡ്രൈവിംഗ് ലൈസൻസിനും വിവാഹത്തിനും അപേക്ഷിക്കുന്നവർക്കും ഇനി മുതൽ മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
The Kuwaiti Cabinet has approved a new law aimed at combating drug use and trafficking, which includes provisions for random drug testing for military and civilian employees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."