'ശബരിമല സ്വര്‍ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?'; രാഹുലിനെതിരായ പരാതിയില്‍ അതിജീവിതയെ അപമാനിച്ച് ശ്രീലേഖ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച് ബി.ജെ.പി നേതാവും മുന്‍ ഡി.ജി.പിയുമായ ആര്‍.ശ്രീലേഖ. ഫേസ്ബുക്കിലൂടെയാണ് ഇവരുടെ പ്രതികരണം.
യുവതിയുടെ പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലിസ് കേസെടുത്തതിന് പിന്നാലെയാണ് ചോദ്യങ്ങളുമായി തിരുവനന്തപുരം കോര്‍പറേഷന്‍ സ്ഥാനാര്‍ഥി കൂടിയായ ശ്രീലേഖ രംഗത്തെത്തിയത്. ഇത്രനാള്‍ എന്തുകൊണ്ട് യുവതി പരാതി നല്‍കിയില്ലെന്ന് അവര്‍ ചോദിച്ചു. ഇപ്പോള്‍ എന്തിന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയെന്നും പ്രതിക്ക് ഫോണ്‍ ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നും ശ്രീലേഖ ചോദിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്ന ചോദ്യവും ശ്രീലേഖ ഉന്നയിച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞാന്‍ ഇപ്പോഴും എപ്പോഴും അതിജീവിതയ്‌ക്കൊപ്പം മാത്രം...ഇത്രനാള്‍ അവള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇത്രനാള്‍ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം! ഇപ്പോള്‍ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കി എന്ന ആശങ്ക മാത്രം!
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയില്‍ സ്വര്‍ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? ഞാനൊരമ്മയാണ്, മുന്‍ പൊലീസുദ്യോഗസ്ഥയാണ്...ഇരകളെ സംരക്ഷിക്കുക എന്നതില്‍ കാലതാമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!
പെൺകുട്ടിയുടെ പരാതിയിൽ തിരുവനന്തപുരം വലിയമല പൊലിസ് സ്റ്റേഷനിലാണ് കേസിന്റെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, കൂടാതെ നിർബന്ധിത ഗർഭഛിദ്രം നടത്തി എന്നീ ഗുരുതരമായ കുറ്റങ്ങളാണ് എംഎൽഎക്കെതിരെ ചുമത്തിയിട്ടുള്ളത്.
നിലവിൽ വലിയമല പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് തുടർ നടപടികൾക്കായി നേമം പൊലിസ് സ്റ്റേഷനിലേക്ക് കൈമാറും. തിരുവനന്തപുരം റൂറൽ എസ്.പി.ക്കാണ് കേസിന്റെ അന്വേഷണ ചുമതല.പരാതിക്കാരിയായ യുവതിയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. യുവതി കൈമാറിയ ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും കേസിൽ നിർണായകമാകും.
Former DGP R. Sreelekha faces backlash for comments targeting the survivor who filed a complaint against Rahul Mankootathil, raising questions about the timing of the complaint and linking it to the Sabarimala gold smuggling case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."