താടി നീട്ടി വളർത്തി രൂപം മാറ്റി ,മതം മാറി അബ്ദുൾ റഹീം എന്ന പേരും സ്വീകരിച്ചു; 36 വർഷം ഒളിവിലായിരുന്ന കൊലക്കേസ് പ്രതി പൊലിസ് പിടിയിൽ
ബറേലി (ഉത്തർപ്രദേശ്): 36 വർഷത്തെ നീണ്ട ഒളിവുജീവിതത്തിനൊടുവിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം തടവുകാരനെ ഉത്തർപ്രദേശ് പൊലിസ് പിടികൂടി. ബറേലി സ്വദേശിയായ പ്രദീപ് സക്‌സേനയാണ് 1989-ൽ പരോളിലിറങ്ങി മുങ്ങി, മതവും വ്യക്തിത്വവും മാറ്റി തൊട്ടടുത്ത നഗരമായ മൊറാദാബാദിൽ 'അബ്ദുൾ റഹീം' എന്ന പേരിൽ സാധാരണക്കാരനെപ്പോലെ ഒളിവു ജീവിതം നയിക്കുന്നതിനിടെ പിടിയിലായത്.
1987-ലാണ് പ്രദീപ് സക്‌സേന സഹോദരന്റെ കൊലപാതകക്കേസിൽ പ്രതിയാവുന്നത്. 1989-ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. അധികം വൈകാതെ പരോളിലിറങ്ങിയ ഇയാൾ അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. ബറേലിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ മാത്രം അകലെയുള്ള മൊറാദാബാദിലേക്കായിരുന്നു സക്‌സേന രക്ഷപ്പെട്ടിരുന്നത്. പിന്നീട് താടി നീട്ടി വളർത്തി രൂപം മാറ്റി. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ 2002-ൽ ഇയാൾ മതം മാറി അബ്ദുൾ റഹീം എന്ന പേരും സ്വീകരിച്ചു. മൊറാദാബാദിൽ ഡ്രൈവറായി ജോലി നോക്കുകയും ഒരു മുസ്ലീം സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തതോടെ പതിറ്റാണ്ടുകളായി പൊലിസിന്റെ പിടിയിൽപ്പെടാതെ കഴിയുകയായിരുന്നു.
പൊലിസ് ഏകദേശം ഈ കേസ് മറന്ന മട്ടായിരുന്നെങ്കിലും, ഒക്ടോബർ 16-ന് അലഹബാദ് ഹൈക്കോടതിയുടെ ഒരു നിർണായക ഉത്തരവാണ് വഴിത്തിരിവായത്. സക്‌സേനയെ നാലാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാനായിരുന്നു കോടതിയുടെ നിർദേശം. തുടർന്ന് പഴയ കേസ് ഫയലുകൾ പൊടിതട്ടിയെടുത്ത് പൊലിസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വ്യാപകമായി തിരച്ചിൽ ആരംഭിച്ചു.
ബറേലിയിൽ താമസിക്കുന്ന സക്‌സേനയുടെ മറ്റൊരു സഹോദരനായ സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ്, ഇയാൾ മതവും വ്യക്തിത്വവും മാറ്റി ഒളിച്ചുതാമസിക്കുന്ന വിവരം പൊലിസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ നീക്കത്തിൽ, എന്തോ ആവശ്യത്തിനായി ബറേലിയിൽ എത്തിയ സക്‌സേനയെ പൊലിസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ, താൻ പ്രദീപ് കുമാർ സക്‌സേനയാണെന്നും 1989-ൽ പരോളിൽ രക്ഷപ്പെട്ടതായും ഇയാൾ സമ്മതിച്ചു. 36 വർഷത്തെ ഒളിവുജീവിതത്തിന് ഒടുവിൽ കൊലക്കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കി.
A murder convict, Pradeep Saxena, who had been sentenced to life imprisonment for killing his brother, was apprehended by the police after absconding for 36 years while out on parole. To evade authorities, he changed his appearance by growing a long beard, converted his religion, and adopted the new identity of Abdul Raheem in Moradabad, where he lived just 100 kilometers away from his hometown. His arrest followed a directive from the Allahabad High Court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."