കോഴിക്കോടിന് ആകാശയുടെ കൈനീട്ടം; ജിദ്ദയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു; പ്രവാസികൾക്ക് വലിയ ആശ്വാസം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾക്ക് വഴിതുറക്കുന്നു. രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ 'ആകാശ എയർ' കോഴിക്കോട് നിന്ന് ജിദ്ദ സെക്‌ടറിലേക്ക് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുമെന്ന് എം.കെ. രാഘവൻ എം.പി. അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ സന്തോഷവാർത്ത പങ്കുവെച്ചത്.റമദാൻ അവസാന വാരത്തിലും ചെറിയ പെരുന്നാൾ സമയത്തും യാത്ര ചെയ്യുന്ന ഉംറ തീർത്ഥാടകർക്കും പ്രവാസികൾക്കും ഈ സർവീസ് വലിയ ആശ്വാസമാകും.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ
* റൂട്ട്: കോഴിക്കോട് - ജിദ്ദ - കോഴിക്കോട്.
* സമയക്രമം: സൗദി സമയം രാവിലെ 9:10-ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 5:30-ന് കോഴിക്കോട് എത്തും. തുടർന്ന് വൈകിട്ട് 6:55-ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് മടങ്ങും.
എം.പി.യുടെ ഇടപെടൽ വിജയം കണ്ടു
ആകാശ എയർ അധികൃതരുമായി വിവിധ ഘട്ടങ്ങളിൽ എം.കെ. രാഘവൻ നേരിട്ട് നടത്തിയ ചർച്ചകളെത്തുടർന്നാണ് ഈ പുതിയ സർവീസിന് തീരുമാനമായത്. കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രാദേശിക സാധ്യതകളെക്കുറിച്ചും റൂട്ട് വയബിലിറ്റിയെക്കുറിച്ചും എയർപോർട്ട് അഡ്വൈസറി കമ്മിറ്റി അംഗം അവാം സുറൂർ തയ്യാറാക്കിയ പഠന റിപ്പോർട്ട് കമ്പനിക്ക് നേരത്തെ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് സർവീസ് ആരംഭിക്കുന്നതിനുള്ള തീരുമാനത്തിൽ നിർണ്ണായകമായെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
കൂടുതൽ സർവീസുകൾ ലക്ഷ്യം
ഈ വർഷത്തെ ഹജ്ജ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതും ആകാശ എയറാണ്. ഇതിന് പുറമെ ദുബൈ, കുവൈറ്റ്, ദോഹ, റിയാദ്, സിങ്കപ്പൂർ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിലേക്കും ഡൽഹി, ഗോവ, തിരുവനന്തപുരം തുടങ്ങിയ ആഭ്യന്തര റൂട്ടുകളിലേക്കും സർവീസ് വ്യാപിപ്പിക്കണമെന്ന് എം.പി. കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അന്താരാഷ്ട്ര കണക്ടിവിറ്റികൾ കോഴിക്കോടിന് ലഭ്യമാക്കുമെന്ന് ആകാശ എയർ അധികൃതർ ഉറപ്പുനൽകിയതായും എം.കെ. രാഘവൻ വ്യക്തമാക്കി.
English Summary: In a significant boost to the Karipur International Airport, the country’s fast-growing airline, Akasa Air, is set to commence its international flight services from Kozhikode. The announcement was made by M.K. Raghavan MP via his official social media handle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."