ദുബൈയിലെ ഡ്രൈവിംഗ് ലൈസൻസ് നിയമം മാറിയോ? വൈറൽ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പൊലിസ്
ദുബൈ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഏത് ഡ്രൈവിംഗ് ലൈസൻസും ഇനി നേരിട്ട് യുഎഇ ലൈസൻസിലേക്ക് മാറ്റാമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണെന്ന് ദുബൈ പൊലിസ്. കഴിഞ്ഞ രണ്ട് ദിവസമായി പ്രവാസികൾക്കിടയിൽ വ്യാപകമായി പ്രചരിച്ച ഈ സന്ദേശങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് പൊലിസ് വ്യക്തമാക്കി.
ലൈസൻസ് മാറ്റിസ്ഥാപിക്കുന്ന (License Replacement) നടപടിക്രമങ്ങളിൽ നിലവിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും ഇതുസംബന്ധിച്ച പുതിയ സർക്കുലറുകളോ തീരുമാനങ്ങളോ പുറപ്പെടുവിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക
ഗതാഗത നിയമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ പരിശോധിക്കണമെന്ന് ദുബൈ ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ പോസ്റ്റുകളെ വിശ്വസനീയമായ ഉറവിടങ്ങളായി കണക്കാക്കരുത്.
വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി ദുബൈ പൊലിസിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കാൻ പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്ലിക്കേഷനുകൾ, ട്രാഫിക് ഇൻഫർമേഷൻ സെന്റർ, 'പൊലിസ് ഐ' (Police Eye) തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ മാത്രമേ വിശ്വസനീയമായി കണക്കാക്കാവൂ. കിംവദന്തികളിൽ വഴിതെറ്റിക്കപ്പെടാതിരിക്കാൻ ഇത്തരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് ഏറെ സഹായകരമാകും.
തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ പണി കിട്ടും
വ്യാജവാർത്തകൾ ഷെയർ ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സൈബർ ക്രൈം വിഭാഗം ഡയറക്ടർ മേജർ അബ്ദുല്ല അൽ ഷെഹി രംഗത്തെത്തി. തെറ്റായ വിവരങ്ങൾ റീ-പോസ്റ്റ് ചെയ്യുന്നത് പോലും നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
യുഎഇയിലെ നിയമപ്രകാരം ഓൺലൈൻ വഴിയുള്ള വ്യാജവാർത്താ പ്രചാരണം അതീവ ഗൗരവകരമായ കുറ്റമാണ്. 2021-ലെ ഫെഡറൽ ഡിക്രി നിയമം (നമ്പർ 34) അനുസരിച്ച്, തെറ്റായ വിവരങ്ങളോ കിംവദന്തികളോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ശിക്ഷയായി ലഭിക്കും. അതിനാൽ സോഷ്യൽ മീഡിയ വഴി സന്ദേശങ്ങൾ പങ്കുവെക്കുമ്പോൾ അവയുടെ സത്യാവസ്ഥ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.
dubai police have clarified the facts surrounding a viral claim about changes to driving license rules. authorities confirmed that misleading information was circulating online and urged residents to rely on official updates regarding traffic regulations and licensing procedures in the emirate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."