സംഘ്പരിവാര്‍ രാജ്യത്തിന്റെ ബഹുസ്വരതക്ക് വെല്ലുവിളി: ആന്റണി
തിരുവനന്തപുരം: ബി.ജെ.പിയും സംഘ്പരിവാറും രാജ്യത്തിന്റെ ബഹുസ്വരതക്ക് വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തില്‍ നടത്തിയ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെപിയെ തൂത്തെറിയണം. ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. എന്നാല്‍, ആര്‍.എസ്.എസും സംഘ്പരിവാറും ഏകസ്വരത നടപ്പാക്കാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമം.
സമുദായങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുന്ന ബി.ജെ.പിയെ ഒറ്റപ്പെടുത്തണം. കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച ആപത്താണ്. നോട്ട് നിരോധനത്തിലൂടെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. നോട്ട് നിരോധനം മൂലം ദുരിതമനുഭവിച്ച ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് സമാനമാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. തങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ രക്ഷയില്ലെന്ന് വരുത്താനും കേരളത്തെ പങ്കിട്ടെടുക്കാനുമുള്ള ശ്രമങ്ങളാണ് ബി.ജെ.പിയും സി.പി.എമ്മും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.ഐ പറയുന്നതുപോലും കേള്‍ക്കാന്‍ പിണറായിക്ക് മനസില്ല. ചീഫ് സെക്രട്ടറിയെപോലും വിശ്വാസമില്ലാത്ത ആദ്യ മുഖ്യമന്ത്രിയായി പിണറായി മാറിയതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വംമൂലം ജനങ്ങള്‍ ദുരിതക്കയത്തിലാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എ.എ അസീസ്, പി.പി തങ്കച്ചന്‍, സി.പി ജോണ്‍, അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍, വര്‍ഗീസ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."