HOME
DETAILS

വൈവിധ്യത്തിലെ ഏകത്വം തകർക്കാനുള്ള ചുവടുവയ്പ്പ്

  
backup
October 12, 2022 | 7:36 PM

diversity-2022-edit


ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന്റെ ആത്മാവാണ് ഭാഷാവൈവിധ്യം. ഭാഷയെ ഏകശിലാരൂപത്തിലേക്ക് പരിവർത്തിപ്പിക്കുക എന്നത് ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കുക എന്നതിനു തുല്യമാണ്. ബഹുസ്വരതയുടെ സൗന്ദര്യദീപ്തിയായ ഭാഷാവൈവിധ്യത്തെ ഒരൊറ്റ മൂശയിലിട്ട് വാർത്തെടുക്കാൻ നടത്തുന്ന ശ്രമത്തിന്റെ ആദ്യ പടിയായിട്ടുവേണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അധ്യക്ഷനായ പാർലമെന്റിന്റെ ഔദ്യാഗിക ഭാഷാസമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച പതിനൊന്നാം റിപ്പോർട്ടിനെ കാണാൻ. നേരത്തെയും സമിതി ഇതുപോലുള്ള റിപ്പോർട്ടുകൾ നൽകിയിരുന്നു. ഐ.ഐ.ടി, ഐ.ഐ.എം, എയിംസ്, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, കേന്ദ്ര സർവകലാശാലകൾ എന്നീ സ്ഥാപനങ്ങളിൽ ഇംഗ്ലീഷിനു പ്രാധാന്യം കുറച്ച് ഹിന്ദി മുഖ്യ ഭാഷയാക്കുക, കേന്ദ്ര സർവിസ് റിക്രൂട്ട്‌മെന്റുകൾക്കും കേന്ദ്ര സർക്കാർ ജോലിക്കും ഹിന്ദി അനിവാര്യമാക്കുക എന്നിവയാണ് സമിതി രാഷ്ട്രപതി ദ്രൗപതി മുർമുവിന് നൽകിയ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ.


രാജ്യത്തെ ഛിന്നഭിന്നമാക്കുന്നതിനായിരിക്കും ഹിന്ദി ഭാഷ ഒരു ജനതയുടെ മേൽ അടിച്ചേൽപ്പിക്കുന്നതിലൂടെ നിമിത്തമാവുക. വൈവിധ്യത്തിലെ ശക്തിസ്തംഭമായ ഇന്ത്യ ഏകശിലാ തത്വത്തിലേക്ക് നീങ്ങുമ്പോൾ രാഷ്ട്രഗാത്രമാണ് തകരുക. ഭരണഘടന അംഗീകരിച്ച 22 ഭാഷകളിൽ ഒന്നു മാത്രമാണു ഹിന്ദി. ഹിന്ദി ഭാഷക്ക് പ്രത്യേക മേന്മകളുണ്ടെന്ന് ഭരണഘടനയിൽ ഒരിടത്തും പറയുന്നില്ല. ഭാഷാവൈവിധ്യത്തിന്റെ സ്വരലയത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന ഭാരതീയ ജനതയുടെ ആത്മാവിന്റെ ഭാഗമാണ് ജനത വിവിധയിടങ്ങളിൽ സംസാരിക്കുന്ന വിവിധ ഭാഷകൾ. കേവലം ആശയവിനിമയത്തിന് വേണ്ടി മാത്രമല്ല ഓരോ സംസ്ഥാനത്തും പ്രാദേശികഭാഷ നിലനിന്നുപോരുന്നത്. അതിൽ അവരുടെ ജീവിതമുണ്ട്. ജീവതാളമുണ്ട്. നിശ്വാസമുണ്ട്. അവരുടെ ധ്യാനമുണ്ട്. ചൈതന്യമുണ്ട്. ഓരോ പ്രാദേശികഭാഷയും ഓരോ പ്രദേശത്തെയും ജനതയുടെ സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലും കൂടിയാണ്. ഭാഷകളുടെ പലായനം ഉണ്ടാകുന്നതോടെ വിവിധ സംസ്‌കാരങ്ങളുടെ തിരോധാനമാണ് സംഭവിക്കുക. ഹിന്ദി രാഷ്ട്രഭാഷയാക്കുന്നതിനു വേണ്ടി അമിത്ഷാ പല വേദികളിലും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. 2019 സെപ്റ്റംബറിൽ ഡൽഹിയിൽ ഹിന്ദി ദിനാചാരണത്തിന്റെ ഭാഗമായി അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്നാവശ്യപ്പെടുകയുണ്ടായി. തമിഴ്‌നാട്, കർണാടക, കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും അതിനെതിരേ രൂക്ഷ പ്രതികരണങ്ങളായിരുന്നു ഉയർന്നുവന്നത്. കഴിഞ്ഞ മേയിലും ഹിന്ദിയുടെ അധീശത്വം അടിച്ചേൽപ്പിക്കുന്ന ഭാഷയിൽ പ്രസംഗിക്കുകയുണ്ടായി. ഇതേത്തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുരഞ്ജനത്തിന്റ ഭാഷയിൽ പ്രാദേശിക ഭാഷകളുടെ മഹത്വത്തെ വാഴ്ത്തിയത്: എല്ലാ ഇന്ത്യൻ ഭാഷകളും ഭാരതീയമാണെന്നും മഹത്തരമാണെന്നും അവയൊന്നും അപമാനിക്കപ്പെടേണ്ടതല്ലെന്നുമായിരുന്നു ബി.ജെ.പിയുടെ ദേശീയ നേതൃസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജയ്പൂരിൽ അദ്ദേഹം പറഞ്ഞത്. ബി.ജെ.പിയുടെ നയവും മറ്റൊന്നല്ലെന്ന് അന്നദ്ദേഹം പറഞ്ഞുവയ്ക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കടകവിരുദ്ധമായി ഹിന്ദിയെ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന പാർലമെന്ററി സമിതി റിപ്പോർട്ട് തയാറാക്കാൻ പിന്നെയും അമിത്ഷായെ പ്രേരിപ്പിച്ചതിന്റെ അടിസ്ഥാന ഘടകമെന്തായിരിക്കും? ഇന്ത്യ എന്ന മഹാരാജ്യം വിവിധ മതവിശ്വാസവും ഭാഷകളും സംസ്‌കാരവും ഉൾക്കൊള്ളുന്നതാണെന്ന സത്യം അംഗീകരിക്കാൻ ആർ.എസ്.എസ് തയാറാകാത്തതിന്റെ ബാക്കിപത്രമായേ അമിത്ഷായുടെ നേതൃത്വത്തിൽ പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി തയാറാക്കിയ റിപ്പോർട്ടിനെ കരുതാനാകൂ.


ഇന്ത്യയുടെ ആദികാല ഭാഷയുമായി ഹിന്ദിക്ക് യാതൊരു ബന്ധവുമില്ല. സിന്ധു നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട് അതിന്റെ വികാസ പരിണാമത്തിലൂടെയാണ് രാജ്യത്ത് വിവിധ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങൾ ഉണ്ടായത്. സിന്ധു നദീതടങ്ങളിൽ ജീവിച്ചിരുന്നവർക്ക് സ്വന്തമായ ഭാഷയും ലിപിയുമുണ്ടായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. അത് ഹിന്ദിയുമായി ബന്ധപ്പെട്ടതല്ല. പുരാതന തമിഴ് ഭാഷയോടായിരുന്നു ആ ഭാഷയ്ക്ക് സാദൃശ്യം ഉണ്ടായിരുന്നതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.


ചരിത്രം കോറിയിട്ടുപോയ, രാജ്യത്തെ അടയാളങ്ങൾ മായ്ച്ചുകൊണ്ടിരിക്കുന്നതിൽ വ്യാപൃതരായി ഭരണകൂടങ്ങൾ ഒരൊറ്റ ജനത ഒരൊറ്റ ഭാഷ എന്ന ഏകശിലാരൂപത്തിലേക്ക് രാജ്യത്തെ മാറ്റാൻ ഭഗീരഥ പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി വേണം ഹിന്ദിയല്ലാത്ത ഭാഷകളെ തമസ്‌ക്കരിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളെ കാണാൻ. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കപ്പെട്ടതിനാലാണ് നാനാത്വത്തിലെ ഏകത്വമെന്ന മുദ്രയിലൂടെ ഒരൊറ്റ ജനതയായി ഇന്ത്യൻ സമൂഹം ഇത്രയും കാലം നിന്നുപോന്നത്. അതില്ലാതാകുമ്പോൾ രാഷ്ട്രമായിരിക്കും അരാജകത്വത്തിലേക്ക് കൂപ്പുകുത്തുക. വൈവിധ്യത്തിലെ ഏകത്വമല്ല സംഘ്പരിവാർ ലക്ഷ്യം വയ്ക്കുന്നത്. ഏകശിലയിൽ വാർത്തെടുക്കപ്പെട്ട ഏകത്വമാണ് അവർ വിഭാവനം ചെയ്യുന്നത്. അതിൽ ആശയത്തിന്റെ ആഴമില്ല. ഫെഡറലിസമില്ല. ഫെഡറലിസം കുഴിച്ചു മൂടേണ്ടതാണെന്ന് ആർ.എസ്.എസ് സ്ഥാപകനേതാക്കളിൽ പ്രധാനിയായിരുന്ന ഗോൾ വാൾക്കർ നേരത്തെ പറഞ്ഞുവച്ചിട്ടുമുണ്ട്.


അമിത്ഷാ രാഷ്ട്രപതിക്ക് നൽകിയ റിപ്പോർട്ട് സർക്കാർ തള്ളിക്കളയണം. പാർലമെന്റിൽ ഇത്തരമൊരു ബിൽ അവതരിക്കപ്പെട്ടാൽ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് സർക്കാരിന് പാസാക്കാൻ കഴിഞ്ഞേക്കാം. പക്ഷേ കർഷകസമരത്തെ അനുസ്മരിപ്പിക്കുന്ന പ്രതിഷേധ പ്രക്ഷോഭങ്ങളുടെ തീജ്വാലയായിരിക്കും വിവിധ സംസ്ഥാനങ്ങളിൽ ആളിപ്പടരുക. ഓരോ ഭാഷയിലും ഇന്ത്യയുടെ സംസ്‌കാരമുണ്ടെന്നും ഇന്ത്യയുടെ ആത്മാവാണ് ഇന്ത്യൻ ഭാഷകളെന്നും അതാണ് ബി.ജെ.പിയുടെ നയമെന്നും ജയ്പൂർ നേതൃസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളുടെ അന്തഃസത്ത ഉൾക്കൊണ്ട് അമിത്ഷായുടെ നേതൃത്വത്തിലുള്ള പാർലമെന്റ് ഔദ്യോഗിക ഭാഷാസമിതി തയാറാക്കിയ റിപ്പോർട്ട് തള്ളിക്കളയുകയാണ് വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോക്കും മെസിക്കും ശേഷം മൂന്നാമനായി കോഹ്‌ലി; അമ്പരന്ന് കായിക ലോകം!

Cricket
  •  2 minutes ago
No Image

ഇൻസോമ്നിയ'യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ; കേസെടുത്ത് പൊലിസ്

Kerala
  •  16 minutes ago
No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  33 minutes ago
No Image

മേയറാക്കാത്തതിൽ പരിഭവം മാറാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ മാറിനിന്നു

Kerala
  •  35 minutes ago
No Image

ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി

Cricket
  •  36 minutes ago
No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  an hour ago
No Image

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം

National
  •  an hour ago
No Image

സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ

Saudi-arabia
  •  an hour ago
No Image

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുക്കിയത് ലക്ഷങ്ങൾ: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ വെളിപ്പെടുത്തൽ

Kerala
  •  an hour ago