HOME
DETAILS

ആരാണ് കേരള പൊലിസിനെ നിയന്ത്രിക്കുന്നത്?

  
backup
August 02, 2021 | 7:56 PM

78636532111-2

 

പ്രമോദ് പുഴങ്കര

പൗരന്മാര്‍ക്ക് മനോവീര്യം നഷ്ടമാവുകയും പൊലിസുകാര്‍ക്ക് മനോവീര്യം ഏറിവരികയും ചെയ്യുന്ന ഏതൊരു ഭരണ-സാമൂഹ്യ സംവിധാനവും ജനാധിപത്യത്തിന്റെ വഴിയിലൂടെയല്ല നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായ സാമൂഹ്യജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഒരു സംവിധാനമാണ് പൊലിസ്. എന്നാല്‍ ലോകത്തെല്ലായിടത്തും ജനാധിപത്യസമൂഹത്തിന്റെ ദൗര്‍ബല്യം പൊലിസിനെ കൂടുതല്‍ ഹിംസാത്മകവും കേരള സമൂഹത്തിന് ഇപ്പോള്‍ എളുപ്പം മനസിലാകുന്ന രീതിയില്‍ പറഞ്ഞാല്‍ കൂടുതല്‍ മനോവീര്യമുള്ളവരും ആക്കിത്തീര്‍ക്കാറുണ്ട്. അതായത് ഒരു സമൂഹവും ഭരണകൂടവും ജനാധിപത്യത്തില്‍ നിന്ന് എത്രത്തോളം അകന്നുപോകുന്നുവോ അതിന്റെ ഇരട്ടി വേഗത്തില്‍ പൊലിസടക്കമുള്ള നിയന്ത്രണ സംവിധാനങ്ങള്‍ ജനവിരുദ്ധമായിക്കൊണ്ടിരിക്കും.


കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഇത്തരത്തിലൊരു സാമൂഹ്യസൂചനയായി നാം കണക്കിലെടുക്കേണ്ടതുണ്ട്. കേരളീയ സമൂഹത്തിന്റെ ആഭ്യന്തരസ്വഭാവം അതിന്റെ ആധുനിക ചരിത്രമെടുത്തു നോക്കിയാല്‍ നിരവധി അടരുകളുള്ള പുരോഗമനധാരയുടേതാണ്. രാജഭരണത്തോടും ബ്രിട്ടീഷ് ഭരണത്തോടും മാത്രമല്ല സവര്‍ണ ജാതി മേധാവിത്വത്തോടും ജന്മി ഭൂവുടമ സമ്പ്രദായത്തോടുമെല്ലാം വേറിട്ടും ഒന്നിച്ചും ഏറ്റുമുട്ടിയാണ് കേരളസമൂഹം അതിന്റെ സാമാന്യമായ ആധുനിക ജനാധിപത്യ സ്വരൂപം ആര്‍ജ്ജിച്ചെടുത്തത്. ആ സമരങ്ങളിലെല്ലാം തന്നെ പൊലിസിന്റെ അടിച്ചമര്‍ത്തലും അതിഭീകരമായ നരനായാട്ടും നീതിക്കുവേണ്ടിയുള്ള ആ സമരങ്ങള്‍ ധീരമായി നേരിട്ടിട്ടുണ്ട്.
കമ്യൂണിസ്റ്റ് വേട്ടയുടെ ഒരു ഘട്ടത്തില്‍ ശൂരനാടെന്നൊരു നാടിനി വേണ്ട എന്ന് പ്രഖ്യാപിച്ച തിരു-കൊച്ചി മുഖ്യന്‍ പറവൂര്‍ ടി.കെ നാരായണപ്പിള്ളയെയും അടിയന്തരാവസ്ഥക്കാലത്ത് നാടുനീളെ പീഡനമുറികളും കൊലമുറികളും പണിത കെ. കരുണാകരനടക്കമുള്ള ഭരണാധികാരികളെയും കേരളം അതിജീവിച്ചിട്ടുണ്ട്. അതൊന്നും വിധേയത്വത്തിന്റെ മൗനം കൊണ്ടായിരുന്നില്ല, കുഴിച്ചിട്ടാല്‍ മുളച്ചുവരുന്ന നീതിയുടെ ക്ഷോഭം കൊണ്ടായിരുന്നു.


ഇന്നിപ്പോള്‍ കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കേരളമൊട്ടാകെ പൊലിസ് സേന നടത്തുന്ന ജനാധിപത്യവിരുദ്ധമായ, ജനങ്ങള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ കലുഷിതമായ ഒരു കാലത്തിലേക്ക് നമുക്കുള്ള ക്ഷണമാണ്. ഇത് കൊവിഡ് കാലത്ത് തുടങ്ങിയതോ കൊവിഡ് കാലത്ത് മാത്രമായി ഒതുങ്ങിനില്‍ക്കാന്‍ പോകുന്നതോ അല്ല. ജനാധിപത്യ രാഷ്ട്രീയബോധത്തിലും സാമൂഹ്യജീവിത സൂചികകളുടെ കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന്റെ നേട്ടങ്ങളുടെ മുകളില്‍ കുത്തിനിര്‍ത്തിയിരിക്കുന്ന ജനവിരുദ്ധതയുടെ ലാത്തിയാണ് പൊലിസ് അതിക്രമങ്ങള്‍. അത് നിരന്തരം തുടരുന്ന ഒന്നാണ്. ഏതു രാഷ്ട്രീയ മുന്നണി ഭരിച്ചാലും മാറ്റമില്ലാതെ തുടരുന്ന സര്‍വാധികാര സേനയായി പൊലിസ് മാറുന്നു എന്നത് ജനാധിപത്യ സമൂഹത്തിന്റെ അടിത്തറയെത്തന്നെ ബാധിക്കുന്ന രോഗമാണ്.


നാം സൂചിപ്പിച്ച കേരളത്തിന്റെ ആധുനിക ചരിത്രത്തില്‍ ഭരണകൂടത്തിന്റെ പൊലിസ് അതിക്രമങ്ങളോട് നേര്‍ക്കുനേര്‍ നിന്ന് പോരാടുകയും അത്തരം ഭീകരതയുടെ ഏറ്റവും വലിയ ഇരകളാവുകയും ചെയ്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത്. അതേ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ കേരളം ഭരിക്കുമ്പോള്‍ പൊലിസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നത് ഇടതുപക്ഷ മുന്നണി ഉത്തരം പറയേണ്ട രാഷ്ട്രീയ ചോദ്യം കൂടിയാണ്. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയുടെ ഭരണത്തില്‍ തുടങ്ങിയ പൊലിസ് അതിക്രമങ്ങള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും കൂടുതല്‍ രൂക്ഷമായി തുടരുകയാണ് എന്നത് ഇനിയും കണ്ടില്ലെന്നു നടിക്കാനാകില്ല.
കസ്റ്റഡി മരണങ്ങളുടെ കാര്യത്തില്‍ ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളേക്കാളും മുന്നിലാണ് കേരളമെന്നത് കേരളത്തില്‍ എത്ര ഗുരുതരമാണ് പൊലിസ് അതിക്രമങ്ങളുടെ തത്സ്ഥിതി എന്നാണ് കാണിക്കുന്നത്. ആഭ്യന്തര മന്ത്രാലയം നല്‍കിയ കണക്കുകള്‍ അനുസരിച്ച് 2016-17ല്‍ മൂന്ന് കസ്റ്റഡി മരണങ്ങളാണ് കേരളത്തില്‍ ഉണ്ടായതെങ്കില്‍ 2018-19ല്‍ അത് എട്ടെണ്ണമായി കുതിച്ചുയര്‍ന്നു. കൊല്ലങ്ങളോളം നീണ്ടുനില്‍ക്കുന്ന നിയമപോരാട്ടം നടത്തിയാല്‍പ്പോലും കുറ്റക്കാരായ പ്രതികളെ ശിക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കുറ്റക്കാരും കുറ്റാന്വേഷകരും ഒരേ കൂട്ടര്‍ തന്നെയാകുമ്പോള്‍ തെളിവുകളെല്ലാം മാഞ്ഞുപോവുകയും അന്വേഷണത്തെ എങ്ങുമെത്താതെ ഒരു കോമാളിത്തമായി മാറുകയും ചെയ്യും.
എന്തുകൊണ്ടാണ് ഒരു പൗരനെ എടാ, പോടാ വിളികള്‍ക്കൊണ്ട് സംബോധന ചെയ്യാനും തുടര്‍ന്ന് വേണ്ടത്ര ഭവ്യത കിട്ടിയില്ല എന്ന് തോന്നിയാല്‍ അസഭ്യവും അശ്ലീലവും പറയാനും തള്ളാനും കള്ളക്കേസ് ചുമത്താനുമൊക്കെ പൊലിസുകാര്‍ക്ക് കഴിയുന്നത്? എന്തുകൊണ്ടാണ് ആക്ഷന്‍ ഹീറോ ബിജുമാരാകാന്‍ ശ്രമിക്കുന്ന പൊലിസുകാരെ ചോദ്യം ചെയ്യുന്ന പൗരന്മാരെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്റെ പേരില്‍ കുറ്റം ചുമത്തി വിചാരണ ചെയ്യുന്നത്? ഇതെല്ലാം സംഭവിക്കുന്നത് പൊലിസിനെതിരായി എന്തെങ്കിലും തരത്തിലുള്ള പരാതി പൗരന്‍ നല്‍കിയാല്‍ ഒന്നും സംഭവിക്കില്ല എന്ന് പൊലിസുകാര്‍ക്ക് ഉറപ്പുള്ളതുകൊണ്ടാണ്.


കൊവിഡ് നിയന്ത്രണങ്ങളുടെ ആദ്യഘട്ടത്തില്‍ പൊലിസുകാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ കര്‍ക്കശമായ നടപടിയെടുത്തിരുന്നെങ്കില്‍ ഇന്നിപ്പോള്‍ കാണുന്ന തരത്തിലുള്ള അതിക്രമങ്ങള്‍ ഒരു പരിധിവരെ തടയാമായിരുന്നു. എന്നാല്‍ അപ്പോഴൊക്കെയും ത്യാഗം നിറഞ്ഞ സേവനവുമായി സമൂഹത്തെ രക്ഷിക്കുന്ന പൊലിസ് എന്ന ആഖ്യാനം വിറ്റഴിക്കുന്ന തിരക്കിലായിരുന്നു ഭരണകൂടവും ഒരു പരിധിവരെ മാധ്യമങ്ങളും. കണ്ണൂരില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പൊതുനിരത്തില്‍വച്ച് സാധാരണക്കാരായ മൂന്നു പേരെ ഏത്തമിടുവിപ്പിച്ച യതീഷ് ചന്ദ്ര എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരേ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തത്? അയാള്‍ക്കെതിരേ അന്വേഷണവും നടപടിയും ഉണ്ടാകും എന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ ബാക്കിയെന്തായി എന്ന് മാധ്യമങ്ങള്‍പോലും തുടരന്വേഷിച്ചില്ല. സാധാരണ പൗരന്റെ ആത്മാഭിമാനം എന്നത് ഏത് പൊലിസുകാരനും തെരുവില്‍ ചവുട്ടിയരക്കാന്‍ പാകത്തിലിട്ടു കൊടുത്ത ഒരു സമൂഹത്തിന്റെ ജനാധിപത്യ ബോധം ഏറെ ദുര്‍ബലമാണ്.
ഒരു ജനാധിപത്യ സമൂഹത്തില്‍ പൊലിസിന്റെ സ്ഥാനം എന്തായിരിക്കണം എന്നതിനെക്കുറിച്ച് സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍ക്കുള്ള കാഴ്ചപ്പാടല്ല ജനാധിപത്യ വാദികള്‍ക്കുണ്ടാകേണ്ടത്. പൊലിസിനെ എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാട് വര്‍ഗരാഷ്ട്രീയത്തിന്റെ വീക്ഷണത്തില്‍ നിന്നായിരിക്കണം ഉണ്ടാകേണ്ടത്. എന്നാല്‍ ജനാധിപത്യ-ഇടതുപക്ഷ കാഴ്ചപ്പാടുകളുടെ ഏഴയലത്തു വരാത്ത വിധത്തിലാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നത് എന്നത് രാഷ്ട്രീയമായി ഏറെ പ്രതിഷേധമുയര്‍ത്തേണ്ട സംഗതിയാണ്. കേവലമായ താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി പൊലിസ് രാജിന്റെ ഈ പുതിയ പതിപ്പിനെ ന്യായീകരിച്ചാല്‍ അതിന് കേരളസമൂഹം കൊടുക്കേണ്ട വില വളരെ വലുതായിരിക്കും.
ഏതു സര്‍ക്കാര്‍ ജീവനക്കാരനെയും അയാള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ ബഹുമാനിക്കുകയോ കൈക്കൂലി നല്‍കി പ്രീതിപ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍ ഒരു പൗരന് ലഭിക്കേണ്ട ന്യായമായ സേവനങ്ങളടക്കം വൈകിപ്പിക്കുകയോ നിഷേധിക്കപ്പെടുകയോ ചെയ്യാം എന്ന അവസ്ഥയെ വളരെ സ്വാഭാവികമായാണ് കേരളസമൂഹം കാലങ്ങളായി കാണുന്നത്. പാസ്‌പോര്‍ട്ട് അപേക്ഷയില്‍ പരിശോധനയ്ക്ക് വരുന്ന പൊലിസുകാരന് പണം കൊടുക്കുന്നതൊക്കെ അത്രമേല്‍ സാധാരണമായിരിക്കുന്ന നാടാണ് നമ്മുടേത്. പൊലിസ് സ്റ്റേഷന്‍ എന്നത് മറ്റേത് സര്‍ക്കാര്‍ സ്ഥാപനവും പോലെ പൗരന്മാര്‍ക്ക് ഏതു സമയത്തും കയറിച്ചെല്ലാനും പൊലിസുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങള്‍ പറയാനുമുള്ള സ്ഥലമായി ജനങ്ങള്‍ക്ക് തോന്നാത്തത് എത്രയോ കാലമായി പൊലിസ് സ്റ്റേഷനുകള്‍ക്ക് ചുറ്റും ഉണ്ടാക്കിവച്ച ഭീതിയുടെയും അധികാരഹുങ്കിന്റെയും ചോദ്യം ചെയ്യാനാകാത്ത ഹിംസയുടെയും ജനാധിപത്യ വിരുദ്ധത കൊണ്ടാണ്.


ആരാണ് പൊലിസിനെ നിയന്ത്രിക്കുക (W-ho will police the police?) എന്നത് നാല് പതിറ്റാണ്ട് മുമ്പ് സുപ്രിംകോടതി ഉയര്‍ത്തിയ ആശങ്കയാണ് (Premchand vs Union of India,
, 1981). ഇപ്പോഴും അവിടെത്തന്നെ നില്‍ക്കുകയാണ് നമ്മള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, ജാതിവിവേചനം നേരിടുന്നവര്‍, നിത്യവേതനക്കാരായ തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവരാണ് മിക്കപ്പോഴും പൊലിസിന്റെ അതിക്രമങ്ങള്‍ക്ക് ഏറ്റവുമധികം ഇരകളാകുന്നത്. ഫ്യൂഡല്‍ സദാചാരബോധവും സ്ത്രീവിരുദ്ധതയുമൊക്കെ കേരളം പൊലിസ് ഔദ്യോഗികമായിത്തന്നെ പ്രചരിപ്പിക്കുന്നുണ്ട്. പൊലിസ് വെബ്‌സൈറ്റ് വഴി സ്ത്രീകളോട് അടക്കവും ഒതുക്കവുമായി സമൂഹമാധ്യമങ്ങളില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടവരാണ് കേരളം പൊലിസ് എന്നത് നാം കണ്ടതാണ്.


ഒരു സമൂഹം എന്ന നിലയില്‍ മനുഷ്യസമൂഹമൊട്ടാകെ വലിയ വെല്ലുവിളി നേരിടുന്ന നാഗരികതയുടെ പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. അത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ കൂടുതല്‍ ജനാധിപത്യവത്കരിക്കുക എന്നതാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള പ്രാഥമിക നടപടി. എന്നാല്‍ അതിനുപകരം നിലവിലെ ചെറിയ ജനാധിപത്യസ്വാതന്ത്ര്യങ്ങള്‍ക്കും പ്രാഥമിക മനുഷ്യാവകാശങ്ങള്‍ക്കും മേല്‍ ആക്രമണം നടത്തുന്ന രീതി ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിനെയാണ് ചോദ്യം ചെയ്യുന്നത്. സ്വാതന്ത്ര്യബോധത്തോടെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള പ്രാഥമികാവകാശത്തിനു മുകളില്‍ ഒരു പൊലിസ് സേനയെയും അനുവദിച്ചുകൂടാ. കേരളസമൂഹം നേരിടുന്ന ഈ പൊലിസ് അതിക്രമങ്ങള്‍ ഉടനടി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്; ആ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും നയിക്കുന്ന പിണറായി വിജയനുണ്ട്. അക്കാര്യത്തില്‍ ഇതുവരെയുണ്ടായ പരാജയത്തില്‍ നിന്നു സര്‍ക്കാരും ആഭ്യന്തരമന്ത്രിയും പാഠം പഠിച്ചില്ലെങ്കില്‍ ഇടതുപക്ഷരാഷ്ട്രീയവും കേരളസമൂഹവും തിരിച്ചുപിടിക്കാന്‍ കഴിയാത്ത നഷ്ടങ്ങളിലേക്ക് നടന്നുപോകേണ്ടിവരും.

(സുപ്രിംകോടതി അഭിഭാഷകനാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  6 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  7 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  7 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  7 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  7 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  7 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  7 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  7 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  7 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  7 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  7 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  7 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  7 days ago