സ്വർണത്തിന് ഇനി ഇ-വേ ബിൽ - പരിധി പത്തുലക്ഷം; ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ
കൊച്ചി: സ്വര്‍ണവ്യാപാര മേഖലയില്‍ ഇനി ഇ-വേ ബില്‍. വ്യാപാര ആവശ്യത്തിനായി കൊണ്ടുപോകുന്ന പത്തുലക്ഷത്തിന് മുകളിൽ സ്വർണമടക്കമുള്ള വസ്തുക്കൾക്കാണ് ഇ-വേ ബില്‍ ഏർപ്പെടുത്തിയത്. സ്വർണത്തിനും വജ്രം, രത്നം തുടങ്ങിയ വിലയേറിയ കല്ലുകൾക്കും ബിൽ ബാധകമാണ്. എന്നാൽ ഉപയോക്താക്കൾ നിയമത്തിന്റെ പരിധിയില്‍ വരില്ല. അതേസമയം വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് സർക്കാർ ബിൽ നടപ്പാക്കുന്നതെന്നാണ് വ്യാപാരികളും സംഘടനകളും വ്യക്തമാക്കുന്നത്.
ജി.എസ്‍ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാനന്തര നീക്കത്തിന് അനിവാര്യമായ രേഖയാണ് ഇ-വേ ബില്‍. സ്വര്‍ണത്തിനും ബില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷമാണ് ജി.എസ്‍ടി കൗൺസിലില്‍ കേരളം ഉന്നയിച്ചത്.
നേരത്തെ രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണത്തിന് ബില്‍ വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വ്യാപാരികളും സംഘടനകളും നടത്തിയ തുടർ ചർച്ചകളെ തുടർന്നാണ് പത്തുലക്ഷം പരിധിയിൽ എത്തിയത്.
ഇന്നത്തെ നിരക്കനുസരിച്ച് 17പവനോളം സ്വർണമാണ് ഇ-വേ ബിൽ ആവശ്യമില്ലാതെ വ്യാപാരികൾക്ക് കൊണ്ടുപോകാനാവുക. ഇത് അപ്രായോഗികമാണെന്നും ചുരുങ്ങിയത് 500 ഗ്രാം എന്ന നിരക്കിൽ എത്തണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
മാസങ്ങൾക്ക് മുൻപ് ധനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കാര്യങ്ങൾ പരിഗണിക്കാമെന്നാണ് മറുപടി നൽകിയിരുന്നത്. ആശങ്കകള്‍ പരിഹരിച്ച് മാത്രമേ ഇ-വേ ബില്‍ നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ബില്‍ നിർബന്ധമാക്കി ഉത്തരവിറക്കിയപ്പോൾ എന്ത്, എങ്ങനെ, എപ്പോൾ തുടങ്ങിയ കാര്യങ്ങൾക്കൊന്നും വ്യക്തത വന്നിട്ടില്ല.
2020-21ല്‍ കേരളത്തിലെ സ്വര്‍ണവ്യാപാര മേഖലയുടെ വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയാണെന്നാണ് ധനവകുപ്പ് വിലയിരുത്തുന്നത്. ഇതനുസരിച്ച് ലഭിക്കേണ്ട ജി.എസ്‍.ടി 3,000 കോടിയും, സംസ്ഥാന ജി.എസ്‍.ടി 1,500 കോടിയുമായിരുന്നു. എന്നാല്‍ സംസ്ഥാന ജി.എസ്‍.ടിയായി 393 കോടി രൂപയാണ് ലഭിച്ചത്. ഇതോടെയാണ് നികുതിച്ചോര്‍ച്ച ഒഴിവാക്കാനായി ഇ-വേ ബിൽ നടപ്പാക്കുന്നത്.
വിവാഹിതയായ സ്ത്രീക്ക് 500ഗ്രാം സ്വർണം കൈവശം വയ്ക്കാം എന്ന നിയമം നിലനിൽക്കുമ്പോൾ പത്തുലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ എസ്.അബ്ദുൽ നാസർ സുപ്രഭാതത്തോട് പറഞ്ഞു.
നിർദേശത്തിനെതിരേ വ്യാപാരികൾ, വ്യക്തതയില്ലാതെ നടപ്പാക്കരുത്
ഇ-വേ ബില്‍ മൂന്നുദിവസത്തിനകം നടപ്പാക്കുമെന്ന നിർദേശം മാറ്റിവെക്കണമെന്ന് വ്യാപാരികൾ. വിശദമായ സർക്കുലർ പുറപ്പെടുവിച്ച ശേഷം മാത്രമേ നടപ്പാക്കാവൂവെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. മാറ്റമില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളെ കുറിച്ച് ആലോചിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ഇ-വേ ബിൽ പത്തുലക്ഷം എന്ന പരിധി ഉയർത്തി 500 ഗ്രാം സ്വർണത്തിന് മുകളിലാക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ.എസ്.അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."