സഭയിൽ കിഫ്ബി പോര് - അടിയന്തരപ്രമേയത്തിന് അനുമതിയില്ല, ഇറങ്ങിപ്പോയി
തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ ടോൾ കൊണ്ടുവരുന്നതിനെ ചൊല്ലി നിയമസഭയിൽ ഭരണ, പ്രതിപക്ഷ പോര്. കിഫ്ബിയുടെ പേരിൽ ടോൾ പിരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകി ആരോപിച്ചു. മറുപടി നൽകിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ കിഫ്ബി ടോളിന്റെ കാര്യം പറഞ്ഞ് ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന നിലപാടെടുത്തു. കിഫ്ബി വഴി വരുമാനദായക പദ്ധതികൾ ഇനിയും കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു. ഇതേത്തുടർന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷത്തുനിന്ന് റോജി എം. ജോണാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. കിഫ്ബി പദ്ധതികൾ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് റോജി കുറ്റപ്പെടുത്തി. കിഫ്ബി കൊണ്ടുവന്നപ്പോൾ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞു. സർക്കാരിന്റെ അഴിമതിയുടെയും ധൂർത്തിന്റെയും പാപഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്സ ർക്കാരെന്നും റോജി പറഞ്ഞു. കിഫ്ബിയെ ശ്വാസംമുട്ടിക്കാനുള്ള കേന്ദ്ര ശ്രമത്തിനൊപ്പം പ്രതിപക്ഷം നിൽക്കരുതെന്ന് ധനമന്ത്രി മറുപടിയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റേത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സ്വപ്ന പദ്ധതികൾ യാഥാർഥ്യമാക്കിയാണ് കിഫ്ബി മുന്നോട്ടുപോകുന്നത്.
കിഫ്ബിയിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനം ഓരോന്നായി പൂർത്തിയാകുകയാണ്. പട്ടികജാതി വകുപ്പിന് പണം നൽകിയില്ലെന്നുള്ള പ്രതിപക്ഷവാദം തെറ്റാണ്. അവർക്കുള്ള ഒരുരൂപ പോലും സർക്കാർ കുറച്ചിട്ടില്ല.1400 കോടി സ്‌കോളർഷിപ്പ് ഇനത്തിൽ മാത്രം നൽകിയിട്ടുണ്ട്. ഡൽഹിയിൽ സ്വീകരിച്ച അതേ നിലപാടാണ് കോൺഗ്രസ് ഇവിടെയും ചെയ്യുന്നത്. ഇരിക്കുന്ന കൊമ്പാണ് നിങ്ങൾ മുറിക്കാൻ ശ്രമിക്കുന്നത്. സി.എ.ജിക്ക് ഉൾപ്പെടെ നിങ്ങൾ എണ്ണയൊഴിച്ചുകൊടുക്കുന്നുവെന്നും ധനമന്ത്രി മറുപടി നൽകി.
കിഫ്ബി ഇപ്പോൾ വെന്റിലേറ്ററിലായെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."