സ്വർണവാൾ, സ്വർണക്കിരീടം, സ്വർണ അരപ്പട്ട; ജയലളിതയുടെ നിധിശേഖരം തമിഴ്നാടിന് കൈമാറി കർണാടക
ബെംഗളൂരു: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയിൽനിന്നു പിടിച്ചെടുത്ത സ്വത്തുക്കൾ ഔദ്യോഗികമായി തമിഴ്‌നാട് സർക്കാരിന് കൈമാറി കർണാടക. ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. സ്വർണവാൾ, സ്വർണക്കിരീടം, മയിലിൻ്റെ രൂപങ്ങൾ കൊത്തിയ സ്വർണ അരപ്പട്ട എന്നിങ്ങനെ ആഡംബര വസ്‌തുക്കളും കൈമാറിയ കൂട്ടത്തിലുണ്ട്.

27.558 കിലോ ഗ്രാം സ്വർണാഭരണങ്ങൾ, 1116 കിലോഗ്രാം വെള്ളി, 1526 ഏക്കർ ഭൂമിയുടെ രേഖകൾ തുടങ്ങിയവയാണ് കർണാടക വിധാൻ സൗധ ട്രഷറിയിൽ സൂക്ഷിച്ചിരുന്നത്. കോടതിയുടെയും സർക്കാരിന്റെയും ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിൽ, ചിത്രങ്ങൾ എടുത്ത ശേഷമാണു നിധിശേഖരം കൈമാറിയത്. അലങ്കാരപ്പണികളുള്ള സ്വർണക്കിരീടം, കൊത്തുപണികളുള്ള വലിയ സ്വർണവാൾ, ചുവന്ന വെൽവെറ്റ് പെട്ടിയിൽ ഒട്ടിച്ചിട്ടുള്ള സ്വർണശിൽപം എന്നിവയെല്ലാം ജയലളിതയുടെ ശേഖരത്തിലെ അപൂർവ സ്വത്തുക്കളാണ്.
ഇതുകൂടാതെ വജ്രങ്ങൾ, 11344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് തുടങ്ങിയവയും തമിഴ്നാടിന് കൈമാറി. 1996ൽ ചെന്നൈ പോയസ് ഗാർഡനിലെ വസതി റെയ്‌ഡ് ചെയ്‌തായിരുന്നു ഇവയെല്ലാം പിടിച്ചെടുത്തത്. സ്വത്തിൽ അവകാശവാദമുന്നയിച്ച ജയലളിതയുടെ സഹോദരൻ്റെ മക്കളായ ജെ.ദീപ, ജെ.ദീപക്ക് എന്നിവരുടെ വാദം കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൻ്റെ വിചാരണ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയതോടെയായിരുന്നു തമിഴ്‌നാട് പൊലിസ് പിടിച്ചെടുത്ത സ്വത്ത് കർണാടക സർക്കാരിന്റെ കസ്‌റ്റഡിയിലായത്.
Explore the fascinating collection of golden assets left behind by Jayalalithaa including a golden sword crown and more now in the possession of the Tamil Nadu government
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."