ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ബംഗ്ലാദേശ് പുറത്ത്; സെമിയിലേക്ക് മുന്നേറി കിവികൾ
റാവൽപിണ്ടി: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം മത്സരത്തിലും വിജയം തുടർന്ന് ന്യൂസിലാൻഡ്. ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റുകൾക്കാണ് കിവീസ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 236 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്നും പുറത്താവുകയും ചെയ്തു. നേരത്തെ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട പാകിസ്താനും ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു.
രചിൻ രവീന്ദ്രയുടെ സെഞ്ച്വറി മികവിലാണ് കിവീസ് വിജയം സ്വന്തമാക്കിയത്. 12 ഫോറുകളും ഒരു സിക്‌സും ഉൾപ്പെടെ 105 പന്തിൽ 112 റൺസാണ് രചിൻ നേടിയത്. ടോം ലാഥം അർദ്ധ സെഞ്ച്വറിയും നേടി. 77 പന്തിൽ 55 റൺസാണ് താരം നേടിയത്. മൂന്ന് ഫോറുകളാണ് താരം നേടിയത്.
കിവീസ് ബൗളിങ്ങിൽ മൈക്കൽ ബ്രെയ്‌സ്‌വെൽ നാല് വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് നടത്തിയത്. വില്ലി ഒ റൂർക്ക് രണ്ട് വിക്കറ്റുകളും മാറ്റ് ഹെൻറി, കെയ്ൽ ജാമിയേഴ്സൺ ഓരോ വിക്കറ്റും നേടി. ബംഗ്ലാദേശിനായി ക്യാപ്റ്റൻ നജ്മുൽ ഹുസ്സൈൻ ഷാന്റോ അർദ്ധ സെഞ്ച്വറി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഒമ്പത് ഫോറുകൾ ഉൾപ്പടെ 110 പന്തിൽ 77 റൺസാണ് ഷാന്റോ നേടിയത്. ജാക്കർ അലി 55 പന്തിൽ 45 റൺസും നേടി. മൂന്ന് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. റിഷാദ് ഹുസ്സൈൻ 25 പന്തിൽ 26 റൺസും ടാൻസിദ് അഹമ്മദ് 22 പന്തിൽ 24 റൺസും നേടി.
മാർച്ച് രണ്ടിന് ഇന്ത്യക്കെതിരെയാണ് ന്യൂസിലാൻഡിന്റെ അടുത്ത മത്സരം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിലെ വിജയികൾ ആയിരിക്കും ഗ്രൂപ്പിലെ ചാമ്പ്യന്മാരാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."