തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർഥി മിഥുൻ്റെ സംസ്കാരം നാളെ (ജൂലൈ 19) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. രാവിലെ 10 മണി മുതൽ സ്കൂളിൽ പൊതുദർശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.
നിലവിൽ തുർക്കിയിൽ ഉള്ള സുജ ഇന്ന് വൈകിട്ട് 6 മണിക്ക് (തുർക്കി സമയം) കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് യാത്ര തിരിക്കും. രാത്രി 9:30ന് കുവൈത്തിൽ എത്തിയ ശേഷം, ജൂലൈ 19ന് പുലർച്ചെ 1:15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 8:55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 3 ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. മിഥുന്റെ സഹോദരന് പ്ലസ് ടു വരെ സൗജന്യ വിദ്യാഭ്യാസവും ഉറപ്പാക്കും. സ്കൂളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി വിശദീകരണം തേടിയിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് നൽകി, നടപടി എടുക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ടു.
പ്രധാനാധ്യാപിക എസ്. സുജയെ സസ്പെൻഡ് ചെയ്തു. സ്കൂൾ തുറക്കൽ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തി. വർഷങ്ങളായി സ്കൂളിന്റെ സൈക്കിൾ ഷെഡിന് മുകളിൽ വൈദ്യുത കമ്പികൾ അപകടകരമായി താഴ്ന്ന് നിന്നിരുന്നു. സ്കൂൾ അധികൃതർ ഇത് പരിഹരിക്കാൻ ആത്മാർഥമായ ശ്രമം നടത്തിയില്ല. അനധികൃത നിർമ്മാണം തടയാനോ റിപ്പോർട്ട് ചെയ്യാനോ പ്രധാനാധ്യാപിക ശ്രമിച്ചില്ല. പരിശോധനയ്ക്കെത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കും വീഴ്ച പറ്റിയതായി അന്വേഷണത്തിൽ വ്യക്തമായി.
തേവലക്കര ബോയ്സ് സ്കൂളിൽ ബാലാവകാശ കമ്മീഷൻ അംഗം കെ.വി. മനോജ് കുമാർ സന്ദർശനം നടത്തി. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ സർക്കാരിനെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Mithun, a student who died from electrocution at Thevalakkara Boys School, will be laid to rest tomorrow at 4 PM at his home. His mother, Suja, currently in Turkey, will arrive in Kochi via Kuwait tomorrow morning and reach home by noon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."