ഷാർജയിൽ മലയാളി യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലിസ്
ഷാർജ: കൊല്ലം സ്വദേശിനിയായ യുവതി അതുല്യയെ (28) ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ പൊലിസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അതുല്യയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് ചവറ തെക്കുംഭാഗം പൊലിസ് നടപടി സ്വീകരിച്ചത്.
ഭർത്താവിന്റെ വിശദീകരണം
സംഭവത്തിൽ വിശദീകരണവുമായി ഭർത്താവ് സതീഷ് രംഗത്തെത്തി. അതുല്യ ശനിയാഴ്ച മുതൽ പുതിയ ജോലിക്ക് പോകാനിരുന്നതായും, സംഭവസമയത്ത് താൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും സതീഷ് വ്യക്തമാക്കി. തിരികെ എത്തിയപ്പോഴാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അവർ പറഞ്ഞു. “കഴിഞ്ഞ അഞ്ച് വർഷമായി എന്റെ വീട്ടുകാരുമായി ബന്ധമില്ല, അത് അതുല്യക്ക് ഇഷ്ടമായിരുന്നില്ല. ഞാൻ സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നതും അവൾക്ക് ഇഷ്ടമല്ലായിരുന്നു,” സതീഷ് പറഞ്ഞു.
അതുല്യയുടെ അബോർഷൻ തന്നെ മാനസികമായി തളർത്തിയെന്നും, കൊല്ലത്തെ ആശുപത്രിയിൽ നടന്ന അബോർഷനെ തുടർന്നാണ് മദ്യപിക്കാൻ തുടങ്ങിയെന്നും സതീഷ് വെളിപ്പെടുത്തി. “അന്നുമുതൽ ഞങ്ങൾ തമ്മിൽ മാനസിക അകലം ഉണ്ടായി. അതുല്യ എന്നെ മർദ്ദിക്കാറുണ്ടായിരുന്നു. കൈ ഒടിഞ്ഞപ്പോൾ പോലും ബെൽറ്റ് കൊണ്ട് അടിച്ചു. എന്റെ ശരീരം മുഴുവൻ പാടുകൾ ഉണ്ട്,” സതീഷ് ആരോപിച്ചു. തന്റെ 2 ലക്ഷം രൂപ ശമ്പളമുണ്ടെങ്കിലും ഇപ്പോൾ കയ്യിൽ പണമില്ലെന്നും, മദ്യപിച്ചാൽ അബോർഷന്റെ ഓർമകൾ വരുന്നതിനാൽ വഴക്കുണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു. അതുല്യ വഴക്കുകൾ വീഡിയോയിൽ പകർത്തിയിരുന്നതായും, ആ വീഡിയോ ഇപ്പോൾ തനിക്ക് പ്രതികൂലമായെന്നും സതീഷ് കൂട്ടിച്ചേർത്തു.
നാട്ടിലെ വീടിന്റെ വാടക അതുല്യയുടെ അമ്മയാണ് കൈപ്പറ്റാറെന്നും, അതുല്യയുടെ സ്വർണം താൻ എടുത്തിട്ടില്ലെന്നും സതീഷ് വ്യക്തമാക്കി. “സത്യം അറിയാൻ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണം. ഫ്ലാറ്റിലെ ക്യാമറ പരിശോധിക്കണം,” എന്ന് സതീഷ് ആവശ്യപ്പെട്ടു. താൻ തന്നെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതാണെന്നും, മുൻ ദിവസം അതേ ഫാനിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചതായും സതീഷ് വെളിപ്പെടുത്തി.
മാതാവിന്റെ ഗുരുതര ആരോപണങ്ങൾ
മകളുടെ മരണം ആത്മഹത്യയല്ലെന്നും ഭർത്താവ് സതീഷാണ് കൊലപ്പെടുത്തിയതെന്നും അതുല്യയുടെ മാതാവ് തുളസിഭായ് ആരോപിച്ചു. “ഞാൻ സ്വയം മരിക്കില്ല, മരിച്ച നിലയിൽ കണ്ടെത്തിയാൽ അത് സതീഷ് ചെയ്തതാകും എന്ന് അതുല്യ എന്നോട് പറഞ്ഞിരുന്നു,” തുളസിഭായ് പറഞ്ഞു. സതീഷ് എപ്പോഴും മകളെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും, തലയ്ക്കും നാഭിയ്ക്കും മർദ്ദിച്ചിരുന്നതായും അവർ ആരോപിച്ചു. “കുഞ്ഞിനെ ഓർത്താണ് അതുല്യ എല്ലാം സഹിച്ചത്. ഞാൻ മകളോട് ഇനി സഹിക്കേണ്ടെന്നും നാട്ടിലേക്ക് തിരികെ വരാൻ ധൈര്യം നൽകിയിരുന്നു,” തുളസിഭായ് കൂട്ടിച്ചേർത്തു.
മരണത്തിന് തൊട്ടുമുമ്പ് മകളുമായി സംസാരിച്ചിരുന്നതായും, അപ്പോൾ അതുല്യ സന്തോഷത്തിലായിരുന്നുവെന്നും തുളസിഭായ് പറഞ്ഞു. “നാളെ മുതൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന്റെ സന്തോഷം മകൾ പങ്കുവെച്ചിരുന്നു. ഷാർജയിലെ സഹോദരിയുടെ വീട്ടിൽ പോയ വിശേഷങ്ങൾ ചിരിച്ചുകൊണ്ടാണ് പറഞ്ഞിരുന്നതെന്നും അവർ വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലം
ദുബായിലെ ഒരു കെട്ടിട നിർമാണ കമ്പനിയിൽ എഞ്ചിനിയറായ സതീഷ്, ഒന്നര വർഷം മുമ്പാണ് അതുല്യയെ ഷാർജയിലേക്ക് കൊണ്ടുവന്നത്. മുൻപ് ഇവർ ദുബായിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ദമ്പതികൾക്കിടയിൽ വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഷാർജ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതുല്യയുടെ മാതാവിന്റെ പരാതിയിൽ കൊലക്കുറ്റം, സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി പൊലിസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."