ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ രേഖകളുടെ പകര്‍പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് ഇ.ഡി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. എഫ്.ഐ.ആറും മൊഴി പകര്‍പ്പ് അടക്കമുള്ള അനുബന്ധ രേഖകളുമാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കൊല്ലം വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതില്‍ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) എതിര്‍പ്പുന്നയിച്ചു. എതിര്‍വാദം ഉന്നയിക്കാനുള്ള അവസരം വേണമെന്ന് പ്രത്യേക അന്വേഷണം സംഘം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഇ.ഡിയുടെ അപേക്ഷയും എസ്.ഐ.ടിയുടെ എതിര്‍വാദവും പത്തിന് കോടതി പരിഗണിക്കും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇ.ഡിയുടെ അപേക്ഷയെ എതിര്‍ത്ത എസ്.ഐ.ടി എതിര്‍പ്പ് രേഖാമൂലം അറിയിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു. അതിനാലാണ് തുടര്‍ നടപടികള്‍ കോടതി പത്തിലേക്ക് മാറ്റിയത്.
അതേ സമയം, മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജുവിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്കു നീട്ടി. ബൈജുവിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിന് പിന്നാലെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നേരത്തേ ബൈജുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇപ്പോള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബൈജു.
അതിനിടെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യഹരജികള്‍ ഡിസംബര്‍ പതിനൊന്നാം തീയതി വിശദമായ വാദംകേള്‍ക്കലിന് ഹൈക്കോടതി മാറ്റി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസിലാണ് മുരാരി ബാബു പ്രതിയായിട്ടുള്ളത്. രണ്ട് കേസിലും കസ്റ്റഡി കാലാവധി പൂര്‍ത്തിയായി തിരിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടതാണ്. ഈ പശ്ചാത്തലത്തിലാണ് രണ്ട് കേസിലും ജാമ്യം തേടി മുരാരി ബാബു ഹൈക്കോടതിയിലെത്തിയത്.
ED seeks FIR and witness statements in the Shabarimala gold heist probe, but SIT raises objections. Judicial custody of ex-commissioner KS Baiju extended, and Murari Babu’s bail pleas moved to December 11.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."