പാറന്നൂർ ഉസ്താദ് പണ്ഡിത പ്രതിഭ പുരസ്‌കാരം ഒളവണ്ണ അബൂബക്കർ ദാരിമിക്ക്
കോഴിക്കോട് : റിയാദ് കോഴിക്കോട് ജില്ലാ മുസ് ലിം ഫെഡറേഷൻ (KDMF Riyadh ) ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന പണ്ഡിതന്മാർക്ക് നൽകി വരുന്ന പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്‌കാരം സമസ്ത കേന്ദ്ര മുശാവറ അംഗവും, കോഴിക്കോട് ജില്ലാ ട്രഷററും പ്രമുഖ പണ്ഡിതൻ ഒളവണ്ണ അബൂബക്കർ ദാരിമിക്ക് നൽകും. സഊദി അറേബ്യയിൽ റിയാദ് കേന്ദ്രമായി കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ വൈജ്ഞാനിക-സാംസ്‌കാരിക-സാമൂഹിക പുരോഗതിയും പുനരധിവാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സാമൂഹിക സാംസ്‌കാരിക സംഘടനയാണ് റിയാദ് കോഴിക്കോട് ജില്ലാ മുസ് ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്).
2011 മുതൽ ഒന്നിടവിട്ട വർഷങ്ങളിൽ നൽകിവരുന്ന പുരസ്‌കാരത്തിൻ്റെ ആറാമത് സമർപ്പണമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഈ വർഷത്തെ പുരസ്കാരം. പ്രഥമമായി തെരെഞ്ഞടുക്കപ്പെട്ടത് സമസ്ത ട്രഷററായിരുന്ന മർഹൂം പാറന്നൂർ പി പി ഇബ്‌റാഹിം മുസ്‌ലിയാരെയായിരുന്നു. അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്ക്കാരം എന്നു നാമകരണം ചെയ്തു.
സെപ്തംബർ പതിനൊന്നിന് മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിക്കും. മത രംഗത്തെ വൈജ്ഞാനിക സേവനം, പാണ്ഡിത്യം, സംഘാടനം എന്നിവ പരിഗണിച്ചാണ് പുരസ്കാരം. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സുപ്രഭാതം സിഇഒ മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, കെ.ഡി.എം.എഫ് മുഖ്യരക്ഷാധികാരി മുസ്തഫ ബാഖവി പെരുമുഖം, ഉന്നതാധികാര സമിതി അംഗം ശമീർ പുത്തൂർ അടങ്ങിയ ജൂറിയാണ് ഒളവണ്ണ അബൂബക്കർ ദാരിമിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
1966 യിൽ പ്രമുഖ പണ്ഡിതനായ ഒളവണ്ണ ഉണ്ണിക്കോയ മൊല്ല എന്നിവരുടെയും ബേപ്പൂർ ഖദീജ എന്നവരുടെയും മകനായി ജനിച്ചു. ഭാര്യ കുറ്റിക്കാട്ടൂർ ഇമ്പിച്ചാലി മുസ്ലിയാരുടെ മകൾ പരേതയായ മറിയം. മക്കൾ ആമിന, ഫർഹാന, അനസ് യമാനി, ഖദീജ ഫാഇസ ദാഇയ, സഹ്‌ല ബതൂലിയ്യ, മരുമക്കൾ ഫൈസൽ യമാനി, അലി ബാഖവി, തമീം ഹുസൈൻ ഹൈതമി, ഇയാസ് ജലാലി, മുനവ്വിറ ഫളീല.
പ്രാഥമിക പഠനം ഒളവണ്ണയിൽ മദ്രസ അഞ്ചാം തരവും ഫറോഖ്, റഹ്മാൻ ബസാർ എന്നിവിടങ്ങളിൽ സ്കൂൾ എട്ടാം തരവും പൂർത്തിയാക്കി. പതിനാലാം വയസ്സുമുതൽ ആറു വർഷം പിതാവിന്റെ സുഹൃത്തും പണ്ഡിതനുമായിരുന്ന ബഹുമാനപെട്ട ഇബ്രാഹിം ഫൈസിയുടെ ദർസിൽ ചേർന്നു. നടുവണ്ണൂർ, കിഴുക്കോട്, ബാലുശ്ശേരി-പുനത്തിൽ എന്നീ സ്ഥലങ്ങളിലും പിന്നീട് ശംസുൽ ഉലമയുടെ ശിക്ഷണത്തിൽ പട്ടിക്കാട് ജാമിയ നൂരിയ, എട്ടിക്കുളം, പൂച്ചക്കാട്, നന്തി ജാമിയ ദാറുസ്സലാം എന്നിവിടങ്ങളിലും പഠനം നടത്തി.
സിഎം വലിയുല്ലാഹി, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാർ എന്നിവർ ആത്മീയ ഗുരുക്കന്മാരും ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, മർഹൂം കോട്ടുമല അബുബക്കർ മുസ്‌ലിയാർ, മർഹൂം കെ.കെ അബൂബക്കർ ഹസ്‌റത്ത്, കോട്ടുമല മൊയ്‌ദീൻ കുട്ടി മുസ്ലിയാർ, മർഹൂം ഇബ്രാഹിം ഫൈസി, എംടി അബ്ദുല്ല മുസ്‌ലിയാർ, ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ ബുഹാരി എന്നിവർ ഉസ്താദുമാരുമാണ്.
1980-ൽ ആദ്യമായി നന്തി ദാറുസ്സലാമിൽ നിന്ന് ദാരിമി ബിരുദമെടുത്ത ഏഴ് വിദ്യാർത്ഥികളിൽ ഒരാളാണ് അദ്ദേഹം. പതിനേഴ് വർഷം നന്തി ദാറുസ്സലാമിലും കുറ്റിക്കാട്ടൂർ ജാമിയ യമാനിയ്യ,തൃപ്പനച്ചി പള്ളി, കാഞ്ഞങ്ങാട് മുട്ടും തലയിൽ, കൊളത്തറ, ഒളവട്ടൂർ മങ്ങാട്ടുമുറി, രാമനാട്ടുകര ചേലേമ്പ്ര എന്നിവിടങ്ങളിൽ അധ്യപനവും സേവനവും നടത്തിയിട്ടുണ്ട്‍.
പിതാവിന് ശേഷം പാരമ്പര്യമായി ഒളവണ്ണ ഉളക്കടവ് മഹല്ലിൽ ഖാസിയായി സേവനം ചെയ്തു വരുന്നു. 2014ലെ പുരസ്കാരത്തിന് സമസ്ത ട്രഷറർ മർഹും ചേലക്കാട് മുഹമ്മദ് മുസ്ലിയാരും 2018ലെ പുരസ്കാരത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം മർഹൂം വാവാട് കുഞ്ഞിക്കോയ മുസ്ലിയാരും 2020ലെ പുരസ്കാരത്തിന് സമസ്ത സെക്രട്ടറിയും കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയുമായ മുക്കം ഉമർ ഫൈസിയും 2022ലെ പുരസ്കാരത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗവും കോഴിക്കോട് ജില്ല പ്രസിഡണ്ടുമായ എ.വി അബ്ദുറഹിമാൻ ഫൈസിയും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."