'നീയൊക്കെ പുലയരല്ലേ, പഠിച്ചിട്ട് കാര്യമില്ല': വിദ്യാർത്ഥിക്കെതിരെ ക്രൂരമായ ജാതി അധിക്ഷേപം നടത്തിയ പ്രധാനാധ്യാപികയ്ക്കെതിരെ കേസ്
ആലപ്പുഴ: പേർകാട് എംഎസ്‌സി എൽപി സ്കൂളിലെ പ്രധാനാധ്യാപിക ഗ്രേസിക്കെതിരെ ജാതി അധിക്ഷേപ പരാതിയുമായി രക്ഷിതാവ്. ഹരിപ്പാട് പൊലീസ് പ്രധാനാധ്യാപികയ്ക്കെതിരെ കേസെടുത്തു. നാലാം ക്ലാസ് വിദ്യാർത്ഥിയെ 'കരിങ്കുരങ്ങ്', 'കരിവേടൻ' എന്നിവിളിച്ച് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടിയുടെ അമ്മ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനിലും നൽകിയ പരാതി നൽകി.
പരാതിക്കാരിയുടെ രണ്ട് മക്കൾ എംഎസ്‌സി എൽപി സ്കൂളിൽ പഠിക്കുന്നു. ജൂൺ 18-ന് കുട്ടി സ്കൂളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ കൈയിലെ പാടുകൾ കണ്ട് ചോദിച്ചപ്പോൾ, പ്രധാനാധ്യാപിക ഗ്രേസി അടിച്ചതായും, കവിളിൽ കുത്തിയതായും, കൈയിൽ പിച്ചിയതായും കുട്ടി പറഞ്ഞു. 'നീയൊക്കെ പുലയന്മാരല്ലേ, നിയൊന്നും പഠിച്ചിട്ട് കാര്യമില്ല, കറുത്ത് കരിങ്കുരങ്ങിനെപ്പോലെയാണ് ഇരിക്കുന്നത്,' എന്നാണ് ഗ്രേസി പറഞ്ഞതെന്നും അമ്മയുടെ പരാതിയിൽ പറയുന്നു. കുട്ടിയെ ഒരു ദിവസം മുഴുവൻ മൂത്രമൊഴിക്കാൻ പോലും വിടാതെ പിടിച്ചുവെച്ചുവെന്നും ഗുരുതര ആരോപണമുണ്ട്.
പിറ്റേ ദിവസം അമ്മ സ്കൂളിൽ ചെന്ന് പ്രധാനാധ്യാപികയായ ഗ്രേസിയോട് വിശദീകരണം ചോദിച്ചപ്പോൾ, 'നീയൊക്കെ പുലയരല്ലേ, ഇനിയും ഇങ്ങനെ ചെയ്യും, എവിടെ വേണമെങ്കിലും പരാതി കൊടുത്തോ, തനിക്ക് ഒന്നും സംഭവിക്കില്ല,' എന്ന് ഉച്ചത്തിൽ മറ്റുള്ളവർ കേൾക്കെ പറഞ്ഞുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കറുത്ത കുട്ടികളെ തനിക്ക് ഇഷ്ടമല്ലെന്നും, പരാതിക്കാരിയുടെ മകനെയും അവരുടെ ചേട്ടന്റെ മകനെയും 'വേടൻ' എന്ന് സ്ഥിരമായി വിളിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.
കുട്ടിക്ക് സ്കൂളിൽ പോകാൻ മടിയാണ്, ആകെ ഭയപ്പെട്ടിരിക്കുകയാണെന്നും അമ്മ പറയുന്നു. മുൻപ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചപ്പോൾ മറ്റ് അധ്യാപകർ പറഞ്ഞതിനാൽ പരാതി നൽകിയിരുന്നില്ല. എന്നാൽ, നിരന്തരമായ ജാതി അധിക്ഷേപവും ശാരീരിക-മാനസിക ഉപദ്രവവും കാരണം പ്രധാനാധ്യാപികയ്ക്കെതിരെ പരാതി നൽകുകയും കേസുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തതായി പരാതിക്കാരി വ്യക്തമാക്കി. പ്രധാനാധ്യാപികയ്ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് പരാതി.
A case has been filed against Grace, headmistress of MSC LP School in Perkad, Alappuzha, for allegedly hurling casteist insults at a fourth-grade student, calling him “black monkey” and “black hunter,” and physically assaulting him. The student’s mother lodged a complaint with Haripad police and the Child Rights Commission, alleging Grace detained her son, preventing him from using the restroom, and repeatedly used casteist slurs like “Pulayan.” The mother also reported Grace’s dismissive response when confronted, claiming no consequences for her actions. The child is now traumatized and reluctant to attend school.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."