41 വർഷത്തെ ചരിത്രത്തിലെ ആദ്യ ഫൈനൽ; ഏഷ്യ കീഴടക്കാൻ ഇന്ത്യയും പാകിസ്താനും ഇന്നിറങ്ങും
ദുബൈ: കളത്തിലെ വിവാദങ്ങൾ മാറാതെ നിൽക്കുന്നതിടെ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാൻ ഗ്രാൻഡ് ഫിനാലെ. കിരീടം തേടി ടൂർണമെന്റിൽ ഇന്ത്യ രണ്ട് തവണ പരാജയപ്പെടുത്തിയ പാകിസ്ഥാനുമായിട്ടാണ് നീലപ്പട കൊമ്പുകോർക്കുന്നത്. ക്രിക്കറ്റിന്റെ ഏത് പൊസിഷനിലും നിലവിലെ പാകിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ടൂർണമെന്റിൽ ഇതുവരെ ഇന്ത്യ തോൽവിയും അറിഞ്ഞിട്ടില്ല. എതിരിൽ കളിച്ച എല്ലാ ടീമുകളെയും വീഴ്ത്തിയാണ് ഇന്ത്യ ഫെെനലിലേക്ക് എത്തുന്നത്.
പാകിസ്ഥാനാണെങ്കിൽ ഇന്ത്യയോട് ദയനീയമായി തോറ്റിട്ടും ശ്രീലങ്കയെയും ബംഗ്ലാദേശിനെയും വീഴ്ത്തിയാണ് ഫൈനൽ യോഗ്യത നേടിയത്.ടൂർണമെന്റിൽ മൂന്നാം തവണയും ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ ക്രിക്കറ്റ് ഫാൻസ് ആവേശത്തിലാണ്. 41 വർഷത്തിന് ശേഷമാണ് ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും കൊമ്പുകോർക്കുന്നത്. ഇന്ത്യ-പാക് ഫൈനൽ കളത്തിലെ യുദ്ധമാകുമെന്ന കാര്യത്തിൽ യാതൊരു സംശയുമില്ല. ബാറ്റിങ്ങും ബൗളിങ്ങും ഇന്ത്യയുടെ കരുത്താണെങ്കിൽ ഫീൽഡിങ് പൂർണ പരാജയമാണ്. 12 ക്യാച്ചുകളാണ് ഇന്ത്യ ടൂർണമെന്റിൽ കൈവിട്ടത്. അതേസമയം ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യ പൂർണമികവ് പുറത്തെടുത്തുവെന്നും പറയാനാവില്ല.
ബാറ്റിങ്ങിൽ അഭിഷേക് ശർമയാണ് ഇന്ത്യയെ പലപ്പോഴും രക്ഷിച്ചത്. അതിനപ്പുറത്തേക്ക് ഇന്ത്യൻ ടീമിന് കരുത്ത് കാണിക്കാനായിട്ടില്ല. പലപ്പോഴും അതിവേഗം വിക്കറ്റുകൾ നഷ്ടപ്പെടുന്നതും ഇന്ത്യയുടെ സ്കോർ ശരാശരിക്ക് താഴേക്കെത്തിക്കുന്നുണ്ട്. ശ്രീലങ്കയോട് മാത്രമാണ് കൂടുതൽ മികവോടെ ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യാനായത്. മധ്യനിരയിൽ ബംഗ്ലാദേശിനോടും ഒമാനോടും പതറുകയും ചെയ്തു. ബൗളിങ്ങിൽ പലപ്പോഴും സ്പിന്നർമാരാണ് സഹായിച്ചത്. പേസർമാർ ഇതുവരെ മികവിലേക്ക് എത്തിയിട്ടില്ല. ശ്രീലങ്കയ്ക്കെതിരേ സ്പിന്നർമാർ കൂടി സമ്മർദത്തിലായതോടെ ഇന്ത്യ പതറുന്നതാണ് കണ്ടത്. പാകിസ്ഥാനെതിരേ കൂടുതൽ മികവോടെ കളിക്കാൻ തന്നെയാവും ഇന്ത്യ ശ്രമിക്കുക. ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ എന്നിവർക്ക് ഇത് മികവ് തിരിച്ചുപിടിക്കാനുള്ള മത്സരമായും കാണാവുന്നതാണ്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനായിരുന്നു പാകിസ്ഥാനെ തോൽപ്പിച്ചത്. അന്ന് പാക് ടീമിനെ 127 റൺസെന്ന ചെറിയ സ്‌കോറിൽ ഒതുക്കാൻ ഇന്ത്യൻ സംഘത്തിന് കഴിഞ്ഞു. രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ അൽപം പ്രതിരോധം പുറത്തെടുത്തെങ്കിലും അതിനെ മറികടക്കാനും ഇന്ത്യക്ക് കഴിഞ്ഞിരുന്നു. രണ്ടാം മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
ഗിൽ ആദ്യ മത്സരങ്ങളിൽ തിളങ്ങിയെങ്കിലും ലങ്കക്കെതിരേയുള്ള അവസാന മത്സരത്തിൽ കാര്യമായ സ്‌കോർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലങ്കക്കെതിരേയുള്ള മത്സരത്തിൽ പുറത്താകെ കളിച്ച തിലക് വർമയിലും ഇന്ത്യക്ക് ഇന്ന് പ്രതീക്ഷ വെക്കാം. ഔൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പരുക്കിന്റെ പിടിയിലാണെന്ന റിപ്പോർട്ടുണ്ടായിരുന്നു. ലങ്കക്കെതിരേയുള്ള മത്സരശേഷം കാലിലെ പേശി വലിവ് കാരണം താരം ഗ്രൗണ്ടിൽനിന്ന് മടങ്ങിയിരുന്നു.
എന്നാൽ പരുക്ക് ഗുരുതരമല്ലെന്നും ഇന്നത്തെ മത്സരത്തിൽ കളിക്കാൻ കഴിയുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്പിന്നർമാരായ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവരിൽ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തും. ഇതോടെ ഹർഷിത് റാണ പുറത്താവും. അതേസമയം പാകിസ്ഥാൻ ബാറ്റിങ് ഡിപ്പാർട്ട്‌മെന്റിന് ഇതുവരെ കാര്യമായ നേട്ടമൊന്നും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ടൂർണമെന്റിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനാണ് അഭിഷേക് ശർമ, 51.50 ശരാശരിയിൽ 309 റൺസാണ് താരം നേടിയത്. തുടക്കം മുതൽ അടിച്ചു തകർക്കുന്ന താരത്തിൽ തന്നെയാകും ഇന്നും ഇന്ത്യയുടെ പ്രതീക്ഷ. ഇന്ന് ഷഹീൻ അഫ്രീദി-അഭിഷേക് ശർമ പോരാട്ടം കൂടിയാകും.
കാലാവസ്ഥ
പരമാവധി താപനില 40 ഡിഗ്രി സെന്റിഗ്രേഡ് ആണ് ഇന്ന് കണക്കാക്കുന്നത്. അത് പിന്നീട് 31ഡിഗ്രി സെന്റിഗ്രേഡായി കുറയും. ടൂർണമെന്റിൽ ഇതുവരെ മത്സരങ്ങളിൽ മഞ്ഞുവീഴ്ചയുടെ തടസം ഉണ്ടായിട്ടില്ല, അതിനാൽ ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്യണോ അതോ ആദ്യം ബൗൾ ചെയ്യണോ എന്ന് തീരുമാനിക്കുന്നത് ക്യാപ്റ്റൻമാർക്ക് ബുദ്ധിമുട്ടുള്ള തീരുമാനമായിരിക്കും.
The Asia Cup cricket grand finale between India and Pakistan is underway today, amidst ongoing controversies on the field. The Blue Team will clash with Pakistan, who India has defeated twice in the tournament, in search of the title.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."