'അര്‍ധരാത്രി 12.30 ന് അവള്‍ എങ്ങനെ കാമ്പസിന് പുറത്തുപോയി, വൈകി പുറത്ത് പോകാന്‍ പെണ്‍കുട്ടികളെ അനുവദിക്കരുത്': മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ദുര്‍ഗാപൂരില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മമതാ ബാനര്‍ജി. 23 വയസ്സുള്ള വിദ്യാര്‍ത്ഥിനി രാത്രി വൈകി ക്യാമ്പസിന് പുറത്തെത്തിയത് എങ്ങനെയെന്ന് മമത ചോദിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
'വിദ്യാര്‍ഥിനി ഒരു സ്വകാര്യ മെഡിക്കല്‍ കോളജില്‍ പഠിക്കുകയായിരുന്നു. ആരുടെ ഉത്തരവാദിത്തമാണ് അത്? രാത്രി 12.30 ന് അവള്‍ എങ്ങനെയാണ് കാമ്പസിന് പുറത്തുവന്നത്?' സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അവരുടെ വിദ്യാര്‍ത്ഥികളെയും രാത്രി സംസ്‌കാരത്തേയും ശ്രദ്ധിക്കണം. രാത്രിയില്‍ വിദ്യാര്‍ഥികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്. അവര്‍ സ്വയം സംരക്ഷിക്കണം. അതൊരു വനമേഖലയാണ്.' മമത പറഞ്ഞു.
സംഭവത്തെ ഞെട്ടിപ്പിക്കുന്നതെന്ന് എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ബംഗാള്‍ പൊലിസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
'ഒഡീഷയില്‍ കടല്‍ത്തീരങ്ങളില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഒഡീഷ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്?' അവര്‍ ചോദിച്ചു. 'ഞങ്ങള്‍ കര്‍ശന നടപടിയെടുക്കും. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് സംഭവിക്കുമ്പോള്‍, അത് അപലപനീയമാണ്. മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ ഇത്തരം കേസുകള്‍ നിരവധി ഉണ്ടായിട്ടുണ്ട്. അവിടത്തെ സര്‍ക്കാരുകള്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഞങ്ങള്‍ കരുതുന്നു.'- മമത പറഞ്ഞു.
ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയും ഒഡിഷയിലെ ജലേശ്വര്‍ സ്വദേശിയുമായ 23കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം പുറത്തുപോയ യുവതിയെ മൂന്നംഗ സംഘം കൊളജിനു സമീപത്തെ വനപ്രദേശത്തേക്ക് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഭയന്ന് ഓടി രക്ഷപ്പെട്ടു.യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത പ്രതികള്‍, ഒച്ചവെക്കുകയോ പരാതി നല്‍കുകയോ ചെയ്താല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."