അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ
പറ്റ്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ സൂരജ് പാർട്ടി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം പിൻവലിക്കാൻ ഭീഷണിപ്പെടുത്തുന്നതായി ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ചേർന്ന് പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സമ്മർദ്ദം ചെലുത്തി നാമനിർദ്ദേശപത്രികകൾ പിൻവലിക്കാൻ നിർബന്ധിക്കുന്നുവെന്ന് അദ്ദേഹം പറ്റ്നയിലെ ശേഖ്പുര ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ആരോപിച്ചു.
നിലംപൊത്തുമെന്ന ഭയത്താൽ ബിജെപി സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്ന് പ്രശാന്ത് കിഷോർ വിശദീകരിച്ചു. "ആരു വിജയിച്ചാലും ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി എപ്പോഴും പറഞ്ഞിരുന്നു. പക്ഷേ, ഇത്തവണ അവരുടെ ആത്മവിശ്വാസം തകർത്തത് ജൻ സൂരജ് പാർട്ടിയാണ്," അദ്ദേഹം പറഞ്ഞു.
ദാനാപൂർ മണ്ഡലത്തിലെ ജൻ സൂരജ് പാർട്ടി സ്ഥാനാർത്ഥി അഖിലേഷ് കുമാർ (മുതൂർ ഷാ)യെ കസ്റ്റഡിയിലെടുത്ത് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന് പ്രശാന്ത് കിഷോർ ആരോപിച്ചു. അമിത് ഷായും സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മറ്റു ബിജെപി നേതാക്കളും ചേർന്ന് മുതൂർ ഷായെ ദിവസം മുഴുവൻ തടങ്കലിൽ വെച്ചെന്നും അദ്ദേഹം ആരോപിച്ചു.
"ആർജെഡി ഗുണ്ടകൾ അദ്ദേഹത്തെ ബന്ദികളാക്കിയെന്ന് പറഞ്ഞു. പക്ഷേ, യഥാർത്ഥത്തിൽ അദ്ദേഹം ഇന്ത്യൻ ആഭ്യന്തരമന്ത്രിയോടൊപ്പമാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് ശ്രദ്ധിക്കണം. ഒരു ആഭ്യന്തരമന്ത്രിക്ക് സ്ഥാനാർത്ഥിയെ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് തടയാൻ എങ്ങനെ കഴിയും?" കിഷോർ ചോദിച്ചു.
"ഇതാണ് ബിജെപിയുടെ യഥാർത്ഥ മുഖവും പെരുമാറ്റവും," പ്രശാന്ത് കിശോർ ചൂണ്ടിക്കാട്ടി.
ധർമേന്ദ്ര പ്രധാനാണ് ജൻ സൂരജ് പാർട്ടിയുടെ മൂന്ന് സ്ഥാനാർത്ഥികളെ പിൻവലിക്കാൻ നിർബന്ധിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതെന്നും കിഷോർ ആരോപിച്ചു. ബ്രഹാംപൂർ സ്ഥാനാർത്ഥി ഡോ. സത്യ പ്രകാശ് തിവാരിയുമായി പ്രധാനിന്റെ ഫോട്ടോയും അദ്ദേഹം പുറത്തുവിട്ടു.
"എൽജെപിയിൽ നിന്നുള്ള ഒരു മുസ് ലിം സ്ഥാനാർത്ഥി മത്സരിക്കുന്ന ബ്രഹാംപൂരിൽ, പറ്റ്നയിലെ പ്രധാന ആശുപത്രി നടത്തുന്ന ഡോക്ടറായ തിവാരി മൂന്ന് ദിവസം പ്രചാരണത്തിന് ശേഷം പെട്ടെന്ന് പിന്മാറി. പ്രധാനുമായുള്ള ചിത്രം സമ്മർദ്ദത്തിന്റെ തെളിവാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഒരു കേന്ദ്രമന്ത്രി എതിർ സ്ഥാനാർത്ഥിയെ കാണുന്നത് അഭൂതപൂർവമാണ്," അദ്ദേഹം പറഞ്ഞു.
ഗോപാൽഗഞ്ചിലെ ബിജെപി നേതാക്കൾ പാർട്ടി സ്ഥാനാർത്ഥിയും പ്രാദേശിക നേതാവ് രഘുനാഥ് പാണ്ഡെയുടെ മരുമകനുമായ ഡോ. ശശി ശേഖർ സിംഹയെ പിന്മാറാൻ സമ്മർദ്ദം ചെലുത്തിയെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു.
"രണ്ട് ദിവസം മുമ്പ് വരെ അദ്ദേഹം സജീവമായി പ്രചാരണം നടത്തിയിരുന്നു. സമ്മർദ്ദം ഉണ്ടെന്ന് അറിയിക്കാൻ എന്നെ വിളിച്ചു, പക്ഷേ പാർട്ടിയിൽ തുടരുമെന്ന് പറഞ്ഞു. രണ്ട് മണിക്കൂറിനുള്ളിൽ പത്രിക പിൻവലിച്ച് ഫോൺ ഓഫ് ചെയ്തു," അദ്ദേഹം വിശദീകരിച്ചു.
കുംറാർ സ്ഥാനാർത്ഥി പ്രൊഫ. കെ.സി. സിംഹയെ പലതവണ ഭീഷണിപ്പെടുത്തി പിന്മാറാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചുവെന്നും, വാൽമീകിനഗർ സ്ഥാനാർത്ഥി ഡോ. നാരായൺ പ്രസാദിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും മത്സരിക്കാൻ യോഗ്യനല്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നും കിഷോർ പറഞ്ഞു. സംസ്ഥാനത്ത് മറ്റു സ്ഥാനാർത്ഥികളും സമാന സമ്മർദ്ദം നേരിടുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
"സ്ഥാനാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, വോട്ടർമാരെ എങ്ങനെ സംരക്ഷിക്കും? സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിക്കാമെങ്കിൽ, പോളിങ് ദിവസം വോട്ടർമാരെ ഭയപ്പെടുത്തുന്നത് എങ്ങനെ തടയാനാണ്?" തിരഞ്ഞെടുപ്പ് കമ്മീഷനോട് പ്രശാന്ത് കിഷോർ ചോദിച്ചു.
14 ജൻ സൂരജ് സ്ഥാനാർത്ഥികൾക്ക് ഭീഷണികൾ നേരിടേണ്ടിവന്നെങ്കിലും 240 പേർ തങ്ങളുടെ സ്ഥാനാർത്ഥിത്വത്തിൽ ഉറച്ചുനിന്നുവെന്ന് അദ്ദേഹം പറഞ്ഞു. "ശക്തമായി നിന്നവരെ അഭിവാദ്യം ചെയ്യുന്നു. അവർക്ക് ഞങ്ങളെ ഭീഷണിപ്പെടുത്താം, പക്ഷേ ഞങ്ങൾ തിരിച്ചടിക്കും," അദ്ദേഹം വ്യക്തമാക്കി.
പ്രശാന്ത് കിഷോറിന്റെ ആരോപണങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
jan suraj founder prashant kishor levels grave charges against bjp top brass, claiming union ministers amit shah and dharmendra pradhan pressured three candidates in danapur, brahmpur, and gopalganj to pull out of bihar assembly polls 2025, labeling it 'democracy murdered' and urging election commission intervention amid fears of voter intimidation. bjp yet to respond as tensions escalate in bihar's high-stakes electoral battle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."