'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എം ശ്രീ കുട്ടികള്‍ക്കായി' രൂക്ഷ വിമര്‍ശനവുമായി സാറ ജോസഫ്
കൊച്ചി: പി.എംശ്രീയില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി സാറ ജോസഫ്. 'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി എംശ്രീ കുട്ടികള്‍ക്കായി'- അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനെന്ന പേരില്‍ 2022ല്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (പി.എം ശ്രീ). രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയര്‍ത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 27,000 കോടി രൂപയാണ് വകയിരുത്തിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി എതിര്‍ത്തുവന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ ഇതോടെ വഴങ്ങിയത്. പദ്ധതിയില്‍ ഒപ്പിട്ട സാഹചര്യത്തില്‍ കേരളത്തിനു തടഞ്ഞുവച്ച 1500 കോടി രൂപ ഉടന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പി.എം ശ്രീ പദ്ധതി പൂര്‍ണമായും ആര്‍.എസ്.എസ് അജന്‍ഡയാണെന്നു ചൂണ്ടിക്കാണിച്ച് സിപിഐ കര്‍ശന നിലപാട് തുടരുന്നതിനിടെയാണ് ഇടതു മുന്നണിയെ പിടിച്ചുലയ്ക്കും വിധം സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടത്. സര്‍ക്കാരിന് വേണ്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകിയാണ് ഡല്‍ഹിയില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
2022ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയുടെ നിഗൂഢ ചരട് മുന്‍നിര്‍ത്തിയാണ് കേരളം ഒപ്പിടുന്നതില്‍നിന്ന് പിന്തിരിഞ്ഞുനിന്നത്. ആര്‍.എസ്.എസ് താല്‍പര്യപ്രകാരം കാവിവത്കരണ അജണ്ടയില്‍ തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി -2020) പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കണമെന്നാണ് പദ്ധതിക്കായുള്ള ധാരണാപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഈ വ്യവസ്ഥക്ക് കീഴിലാണ് പി.എം ശ്രീക്കായി കേരളം ഒപ്പിട്ടത്. ബ്ലോക്കുകളില്‍ രണ്ട് സ്‌കൂളുകളെ വീതം തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ളവക്ക് പി.എം ശ്രീ പദ്ധതി വഴി ഫണ്ട് അനുവദിക്കും.
എന്നാല്‍, ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിയും ബോധനരീതിയും വിലയിരുത്തലുമായിരിക്കണം ഈ സ്‌കൂളുകള്‍ പിന്തുടരേണ്ടത്. പി.എം ശ്രീ എന്ന് ചേര്‍ത്ത് സ്‌കൂളിന്റെ പേര് മാറ്റുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കുകയും വേണം. പദ്ധതിയുടെ ഭാഗമാകുന്ന സ്‌കൂളുകളുടെ പേര് പിന്നീട് മാറ്റാന്‍ പാടില്ലെന്നതടക്കം വ്യവസ്ഥകളും ധാരണാപത്രത്തിലുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാര്‍ എതിര്‍പ്പുന്നയിച്ചിരുന്നു. കേരളത്തില്‍ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. സിപിഐയുടെ എതിര്‍പ്പ് അവഗണിക്കില്ലെന്നും വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞിരുന്നത്. പദ്ധതിയില്‍ ഒപ്പു വയ്ക്കുന്നതിനെതിരേ ആര്‍ജെഡിയും രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ സംഘ്പരിവാര്‍ നയങ്ങള്‍ക്ക് പണയപ്പെടുത്തുകയാണെന്ന പ്രതിപക്ഷ വിമര്‍ശത്തെ ബലപ്പെടുത്തും വിധമാണ് സ്വന്തം മുന്നണിയിലെ എതിര്‍പ്പുകള്‍ പോലും അവഗണിച്ച് സര്‍ക്കാര്‍ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. പൂര്‍ണമായും അപമാനിക്കപ്പെട്ടതോടെ വിഷയത്തില്‍ സിപിഐ നീക്കമെന്താണെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അതിനിടെ, ഇന്ന് ചേരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യും.പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദയുടെ ലംഘനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പ്രതികരിച്ചിരുന്നു. ഇന്നു ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്ന് സിപിഐയുടെ വിദ്യാര്‍ഥി സംഘടന എഐഎസ്എഫ് പ്രതികരിച്ചു. സര്‍ക്കാര്‍ നടത്തിയത് വിദ്യാര്‍ഥി വിരുദ്ധ നടപടിയാണെന്നും എഐഎസ്എഫ് വ്യക്തമാക്കി.
പി.എം ശ്രീയില്‍ ഒപ്പുവെക്കുന്ന കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് സിപിഎം നേതൃത്വത്തില്‍ ഏകപക്ഷീയമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. വിഷയത്തില്‍ മുഖ്യമന്ത്രിയെ കണ്ട് എതിര്‍പ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. ഇന്നത്തെ യോഗത്തിന് ശേഷം മറ്റ് ഘടകകക്ഷികളുമായി സിപിഐ ചര്‍ച്ച നടത്തും.
പദ്ധതിയുടെ ഭാഗമാകുന്നതിലുള്ള വിയോജിപ്പ് സി.പി.എം നേതൃത്വത്തെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ഒപ്പിടല്‍. പദ്ധതിയില്‍ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയില്‍ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടന്‍ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വര്‍ഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്.
writer sara joseph made a strong remark stating that “time is waiting, communism will rise again even amidst hindutva influence,” criticizing the pm shri scheme and its impact on education.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."