നാല് വർഷം ജോലി ചെയ്ത ജീവനക്കാരനെ അകാരണമായി പിരിച്ചുവിട്ടു, ആനുകൂല്യങ്ങൾ നൽകിയില്ല; കുടിശ്ശികയിനത്തിൽ 2,22,605 ദിർഹം ജീവനക്കാരന് നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി
ദുബൈ: നാല് വർഷം ജോലി ചെയ്ത ശേഷം ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരന്, ലഭിക്കാനുള്ള ആനുകൂല്യങ്ങളും മറ്റ് കുടിശ്ശികകളും ഉൾപ്പെടെ 222,605 ദിർഹം (ഏകദേശം 50 ലക്ഷം ഇന്ത്യൻ രൂപ) നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി. കൂടാതെ, നിയമപരമായ ചെലവുകൾ വഹിക്കാനും, ജീവനക്കാരന് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാനും കോടതി കമ്പനിയോട് ഉത്തരവിട്ടതായി 'അൽ ഖലീജ്' ദിനപത്രം റിപ്പോർട്ട് ചെയ്തു.
നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്നും സേവനാന്തരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിച്ചെന്നും ആരോപിച്ച് ജീവനക്കാരൻ ആദ്യം ലേബർ അതോറിറ്റിയിൽ പരാതി നൽകി. തുടർന്ന്, അതോറിറ്റിയുടെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് കേസ് കോടതിയിലേക്ക് റഫർ ചെയ്തത്.
565,000 ദിർഹം ആവശ്യപ്പെട്ടാണ് ജീവനക്കാരൻ കോടതിയെ സമീപിച്ചത്. ഇതിൽ കുടിശ്ശികയായ ശമ്പളം (358,741.94 ദിർഹം), കാരണമില്ലാതെ പിരിച്ചുവിട്ടതിനുള്ള നഷ്ടപരിഹാരം (75,000 ദിർഹം), ഉപയോഗിക്കാത്ത അവധിക്ക് പകരമുള്ള ശമ്പളം (49,808.22 ദിർഹം), നോട്ടിസ് കാലയളവിനുള്ള തുക (25,000 ദിർഹം), സേവനാന്തരം ലഭിക്കേണ്ട ഗ്രാറ്റുവിറ്റി (31,500 ദിർഹം) എന്നിവ ഉൾപ്പെടുന്നു. കൂടാതെ, താമസ-ഗതാഗത അലവൻസായി 26,000 ദിർഹവും, ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ചെലവഴിച്ച 51,153 ദിർഹം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി രേഖകൾ പ്രകാരം ജീവനക്കാരന്റെ മൊത്തം സേവന കാലയളവ് നാല് വർഷവും അഞ്ച് മാസവും 27 ദിവസവുമാണ്. വിദഗ്ധ റിപ്പോർട്ട് പരിശോധിച്ച കോടതി, ജീവനക്കാരന് 31,452 ദിർഹം കുടിശ്ശികയായും 20,000 ദിർഹം താമസ അലവൻസായും ലഭിക്കാൻ അർഹതയുണ്ടെന്ന് കണ്ടെത്തി. കൂടാതെ, കമ്പനിക്കുവേണ്ടി ജീവനക്കാരൻ സ്വന്തമായി ചെലവഴിച്ച 51,153 ദിർഹത്തിന്റെ കണക്ക് ശരിയാണെന്ന് ഒപ്പിട്ട രേഖകളും റിപ്പോർട്ട് സ്ഥിരീകരിച്ചു.
തുടർന്ന്, കേസിൽ വക്കീലിനെ അയക്കുകയോ, പ്രതിഭാഗം തെളിവുകൾ ഹാജരാക്കുകയോ ചെയ്യാത്തതിനാൽ, കമ്പനിയുടെ അസാന്നിധ്യത്തിൽ കോടതി വിധി പ്രസ്താവിച്ചു. ഇതനുസരിച്ച്, 2,22,605 ദിർഹം മുൻ ജീവനക്കാരന് നൽകാനും, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊടുക്കാനും, നിയമപരമായ ചെലവുകൾ വഹിക്കാനും കോടതി കമ്പനിയോട് ഉത്തരവിട്ടു. മറ്റ് ആവശ്യങ്ങളെല്ലാം കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."